Champions Trophy
സ്വന്തം മണ്ണില്‍ പിച്ചൊരുക്കിയിട്ടും പാകിസ്ഥാന് മാത്രം സാധിക്കാത്തത്; ന്യൂസിലാന്‍ഡില്‍ തുടങ്ങി ഇന്ത്യയിലൂടെ ഇപ്പോള്‍ അഫ്ഗാനിസ്ഥാനും
സ്പോര്‍ട്സ് ഡെസ്‌ക്
2025 Feb 26, 03:43 pm
Wednesday, 26th February 2025, 9:13 pm

ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇംഗ്ലണ്ടിനെതിരെ അഫ്ഗാന്‍ സൂപ്പര്‍ താരം ഇബ്രാഹിം സദ്രാന്‍ സെഞ്ച്വറി നേടിയിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ 146 പന്ത് നേരിട്ട് 177 റണ്‍സാണ് താരം സ്വന്തമാക്കിയത്. സദ്രാന്റെ കരുത്തില്‍ അഫ്ഗാനിസ്ഥാന്‍ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 325 റണ്‍സ് നേടി.

അഫ്ഗാനിസ്ഥാനായി സദ്രാന്‍ സെഞ്ച്വറി നേടിയതോടെ 2025 ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമായ എട്ടില്‍ ഏഴ് ടീമിലെ ചുരുങ്ങിയത് ഒരു താരമെങ്കിലും സെഞ്ച്വറി നേടിയിട്ടുണ്ട്. ആതിഥേയരായ പാകിസ്ഥാന് മാത്രമാണ് ഇതുവരെ സെഞ്ച്വറി പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ പോയത്.

ടൂര്‍ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ന്യൂസിലാന്‍ഡ് താരങ്ങളായ ടോം ലാഥവും വില്‍ യങ്ങും സെഞ്ച്വറി നേടി. ലാഥം 104 പന്തില്‍ പുറത്താകാതെ 118 റണ്‍സ് നേടിയപ്പോള്‍ യങ് 113 പന്തില്‍ 107 റണ്‍സും നേടി. ഇരുവരുടെയും കരുത്തില്‍ ന്യൂസിലാന്‍ഡ് 320 റണ്‍സിന്റെ ടോട്ടല്‍ പടുത്തുയര്‍ത്തുകയും 60 റണ്‍സിന്റെ വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ഫെബ്രുവരി 20ന് നടന്ന ഇന്ത്യ – ബംഗ്ലാദേശ് മത്സരത്തില്‍ ഇരു ടീമിലെ താരങ്ങളും സെഞ്ച്വറി നേടി. ബംഗ്ലാദേശിനായി തൗഹിദ് ഹൃദോയ് യും ഇന്ത്യയ്ക്കായി ശുഭ്മന്‍ ഗില്ലുമാണ് നൂറടിച്ചത്.

 

ഹൃദോയ് 118 പന്തില്‍ 100 റണ്‍സുമായി മടങ്ങിയപ്പോള്‍ 129 പന്തില്‍ പുറത്താകാതെ 101 റണ്‍സാണ് ഗില്‍ സ്വന്തമാക്കിയത്. മത്സരത്തില്‍ ബംഗ്ലാദേശ് ഉയര്‍ത്തിയ 229 റണ്‍സിന്റെ വിജയലക്ഷ്യം നാല് വിക്കറ്റ് നഷ്ടപ്പെടുത്തി ഇന്ത്യ മറികടക്കുകയും ചെയ്തു.

ശേഷം നടന്ന സൗത്ത് ആഫ്രിക്ക – അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ റിയാന്‍ റിക്കല്‍ട്ടണാണ് സെഞ്ച്വറി നേടിയത്. 106 പന്ത് നേരിട്ട താരം 103 റണ്‍സാണ് സ്വന്തമാക്കിയത്.

 

ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച റൈവല്‍റിയായ ഇംഗ്ലണ്ട് – ഓസ്‌ട്രേലിയ മത്സരത്തില്‍ രണ്ട് ടീമിലെ താരങ്ങളും സെഞ്ച്വറി നേടി. ഇംഗ്ലണ്ടിനായി ബെന്‍ ഡക്കറ്റ് 143 പന്തില്‍ 165 റണ്‍സ് നേടി പുറത്തായി. ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം 150+ റണ്‍സ് നേടുന്നത്.

ഡക്കറ്റിന്റെ കരുത്തില്‍ ഇംഗ്ലണ്ട് 351 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയാകട്ടെ ജോഷ് ഇംഗ്ലിസിന്റെ സെഞ്ച്വറിയില്‍ വിജയലക്ഷ്യം മറികടന്നു. 86 പന്ത് നേരിട്ട് പുറത്താകാതെ 120 റണ്‍സാണ് താരം നേടിയത്.

 

ദുബായ് അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യ – പാകിസ്ഥാന്‍ മത്സരത്തില്‍ ഇന്ത്യയ്ക്കായി വിരാട് കോഹ്‌ലി സെഞ്ച്വറി നേടി. ഇന്ത്യയ്ക്ക് വിജയിക്കാന്‍ രണ്ട് റണ്‍സ് വേണമെന്നിരിക്കെ ഫോറടിച്ച് വിരാട് ടീമിന്റെ വിജയവും തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കുകയായിരുന്നു.

മഴ മൂലം സൗത്ത് ആഫ്രിക്ക – ഓസ്‌ട്രേലിയ മത്സരം ഉപേക്ഷിച്ചിരുന്നു.

ഇപ്പോള്‍ ഇംഗ്ലണ്ട് – അഫ്ഗാനിസ്ഥാന്‍ മത്സരത്തില്‍ സദ്രാന്‍ അഫ്ഗാന്‍ സിംഹങ്ങള്‍ക്കായി സെഞ്ച്വറി നേടിയിരിക്കുകയാണ്. ഐ.സി.സി ചാമ്പ്യന്‍സ് ട്രോഫി ചരിത്രത്തിലെ ഏറ്റവുമുയര്‍ന്ന വ്യക്തിഗത സ്‌കോറിന്റെ നേട്ടമാണ് താരം ഈ സെഞ്ച്വറിയിലൂടെ സ്വന്തമാക്കിയത്.

ബംഗ്ലാദേശിനെതിരെ ഗ്രൂപ്പ് ഘട്ടത്തില്‍ നടക്കുന്ന മത്സരമാണ് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സെഞ്ച്വറി നേടാനുള്ള അവസാന മത്സരം. സ്വന്തം മണ്ണില്‍ നടക്കുന്ന ടൂര്‍ണമെന്റിന്റെ ആദ്യ ഘട്ടത്തില്‍ തന്നെ പുറത്തായ പാകിസ്ഥാന് മുഖം രക്ഷിക്കാനെങ്കിലും ബംഗ്ലാദേശിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കണം.

 

Content Highlight: ICC Champion Trophy 2025: Except Pakistan, all the team’s batters has Scored Century in CT