| Tuesday, 30th April 2024, 5:48 pm

നെതന്യാഹുവിനെതിരെ ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് ഈ ആഴ്ച ഉണ്ടായേക്കും; എൻ.ബി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും അദ്ദേഹത്തിന്റെ മുതിർന്ന ഉദ്യോഗസ്ഥർക്കുമെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഈ ആഴ്ച ആദ്യം തന്നെ യുദ്ധക്കുറ്റങ്ങൾ ചുമത്തുമെന്നും അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുമെന്നും എൻ .ബി.സി റിപ്പോർട്ട്.

നെതന്യാഹുവിനും അദ്ദേഹത്തിന്റെ പ്രതിരോധവകുപ്പ് മന്ത്രിക്കും പിന്നെ പേരറിയാത്ത ഒരു മുതിർന്ന പട്ടാള ഉദ്യോഗസ്ഥനും ആണ് അറസ്റ്റ് വാറന്റ് നൽകുക എന്ന് ഒരു ഇസ്രഈൽ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് അമേരിക്കൻ നെറ്റ്‌വർക്ക് അവകാശപ്പെട്ടു. വാറന്റ് തടയാൻ ഇസ്രഈൽ നയതന്ത്ര മാർഗങ്ങൾ സ്വീകരിക്കുമെന്നും എൻ.ബി.സി പറഞ്ഞു.

അറസ്റ്റ് വാറന്റ് നേരിടുന്ന മുതിർന്ന പട്ടാളക്കാരൻ ആർമി ചീഫ് ഹെർസൽ ഹാലെവി ആണെന്നാണ് ഇസ്രഈൽ മാധ്യമങ്ങൾ പറയുന്നത്. എന്നാൽ ഐ.സി.സി ഈ റിപ്പോർട്ട് അംഗീകരിച്ചിട്ടില്ല. ഫലസ്തീനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്തു ഒരു സ്വതന്ത്ര അന്വേഷണം നടക്കുന്നുണ്ടെന്നും ഈ അവസരത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിടാനാവില്ലെന്നും ഐ.സി.സി പറഞ്ഞു.
2021 ലാണ് ഐ.സി.സി യുടെ അന്വേഷണം ആരംഭിക്കുന്നത്. നിലവിൽ ഐ.സി.സി ഇസ്രഈൽ പട്ടാളത്തിന്റെയും ഹമാസിന്റെയും പ്രവർത്തികളെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ട്.

ഐ.സി.സി നെതന്യാഹുവിനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിപ്പിക്കുകയാണെങ്കിൽ തന്നെ അദ്ദേഹത്തെ വിചാരണക്കായി ഹ്യൂഗിലേക്ക് കൊണ്ടുപോകാൻ സാധ്യതയില്ല. യു.എസ്,റഷ്യ, ചൈന ഇസ്രഈൽ എന്നിവർ കോടതി വിധി അംഗീകരിക്കുന്ന 124 രാജ്യങ്ങളിലില്ല. എന്നിരുന്നാലും ഐ.സി.സിയെ അനുകൂലിക്കുന്ന 124 രാജ്യങ്ങളിൽ ഏതെങ്കിലും ഒന്നിൽ നെതന്യാഹു സന്ദർശനം നടത്തുകയാണെകിൽ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയുണ്ട്.

നിലവില്‍ ദക്ഷിണാഫ്രിക്ക നല്‍കിയ വംശഹത്യ കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതിയില്‍ ഇസ്രഈല്‍ വിചാരണ നേരിടുന്നുണ്ട്.
നിരവധി യു.എസ് കോൺഗ്രസ് അംഗങ്ങൾ നെതന്യാഹുവിന്റേയും സഹ ഉദ്യോഗസ്ഥരുടെയും അറസ്റ്റ് വാറന്റിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതിക്ക് മുന്നറിയിപ്പ് നൽകാൻ ഒരുങ്ങുന്നതായും റിപ്പോർട്ട് വന്നിട്ടുണ്ട്. അറസ്റ്റ് വാറന്റ് തടയാൻ സഹായിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് നെതന്യാഹു ആവശ്യപ്പെട്ടതായും ഐ.സി.സി യുടെ തീരുമാനത്തെ തടയാൻ നിയമ നിർമ്മാണങ്ങൾ നടക്കുന്നതായും റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ട്.

ഡച്ച് നഗരമായ ഹ്യൂഗിലാണ് ഐ.സി.സിയും ഐ.സി.ജെയും പ്രവർത്തിക്കുന്നത്. 2002ലെ റോം ചട്ടപ്രകാരം വംശഹത്യ, മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങൾ, യുദ്ധക്കുറ്റങ്ങൾ എന്നിവക്കെതിരെ പ്രോസിക്യൂട്ട് ചെയ്യാൻ ആണ് ഐ.സി.സി പ്രവർത്തിക്കുന്നത്. എന്നാൽ ഐ.സി.ജെ പ്രവർത്തിക്കുന്നത് വിവിധ രാജ്യങ്ങൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനാണ്.

Content Highlight: ICC arrest warrant for Netanyahu likely this week; NBC

We use cookies to give you the best possible experience. Learn more