| Monday, 20th May 2024, 8:07 pm

​ഗസയിലെ കൂട്ടക്കുരുതി; നെതന്യാഹുവിനും മൂന്ന് ഹമാസ് നേതാക്കൾക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച് ഐ.സി.സി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹേഗ്: ഗസയില കൂട്ടക്കുരുതിയില്‍ ഇസ്രഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയുടെ അറസ്റ്റ് വാറന്റ്.

ഇസ്രഈല്‍ പ്രതിരോധ മന്ത്രി യോവ് ഗാലന്റിനെതിരെയും ഐ.സി.സി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. വാറന്റുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഐ.സി.സി പ്രോസിക്യൂട്ടര്‍ കരീം ഖാനാണ് പുറത്തുവിട്ടത്.

ഇസ്രാഈല്‍ നേതാക്കള്‍ക്ക് പുറമെ യഹ്‌യ സിന്‍വാര്‍ അടക്കമുള്ള മൂന്ന് ഹമാസ് നേതാക്കള്‍ക്കുമെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

ഒക്ടോബര്‍ ഏഴിന് തെക്കന്‍ ഇസ്രഈലില്‍ ആക്രമണം നടത്തിയതിനും തുടര്‍ന്ന് ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണങ്ങളിലുമാണ് നടപടി.

അല്‍ഖസ്സാം ബ്രിഗേഡ് തലവന്‍ മുഹമ്മദ് ദിയാബ് ഇബ്രാഹിം അല്‍മസ്രി, ഹമാസ് രാഷ്ട്രീയകാര്യ തലവന്‍ ഇസ്മാഈല്‍ ഹനിയ്യ എന്നിവരാണ് അറസ്റ്റ് വാറന്റ് നേരിടുന്ന മറ്റ് ഹമാസ് നേതാക്കള്‍.

സാധാരണക്കാരെ പട്ടിണിക്കിടുക, ശരീരത്തില്‍ ഗുരുതരമായി പരിക്കേല്‍പ്പിക്കുക, ക്രൂരമായ പെരുമാറ്റം, മനഃപൂര്‍വമായ കൊലപാതകം, ഒരു സിവിലിയന്‍ ജനതയ്ക്കെതിരായ ആക്രമണം, പട്ടിണി മൂലമുണ്ടാകുന്ന മരണം എന്നീ കുറ്റകൃത്യങ്ങളാണ് ഇസ്രഈലിനെതിരെ ചുമത്തിയിരിക്കുന്നത്.

അതേസമയം കൊലപാതകം, തടവിലാക്കല്‍, ലൈംഗികാതിക്രമം എന്നീ കുറ്റങ്ങളാണ് ഹമാസ് നേതാക്കള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.

വാറന്റില്‍ ഹമാസ് നേതാക്കള്‍ പ്രതികരിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് നേതാക്കള്‍ക്കെതിരെയുള്ള ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് റദ്ദാക്കണമെന്ന് ഹമാസ് ആവശ്യപ്പെട്ടു. കൂടാതെ ഇസ്രഈല്‍ നേതാക്കള്‍ക്കെതിരെയുള്ള വാറന്റ് സംഘര്‍ഷം ആരംഭിച്ച് ഏഴ് മാസങ്ങള്‍ക്ക് ശേഷമാണ് വരുന്നതെന്നും ഹമാസ് ചൂണ്ടിക്കാട്ടി.

എന്നാല്‍ ഐ.സി.സിയുടെ അറസ്റ്റ് വാറന്റ് നാസി പ്രചാരണത്തിനോട് ഉപമിച്ച് ഇസ്രഈല്‍ ധനകാര്യ മന്ത്രി ബെസാലെല്‍ സ്‌മോട്രിച്ച് രംഗത്തെത്തി. ഐ.സി.സിയുടെ തീരുമാനം ചട്ടങ്ങള്‍ക്ക് അതീതമാണെന്നായിരുന്നു ഇസ്രഈല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗിന്റെ പ്രതികരണം.

ഇസ്രഈലിനെതിരെ വാറന്റ് പുറപ്പെടുവിപ്പിക്കാന്‍ ഐ.സിസിക്ക് അധികാരമില്ലെന്നും ക്രിമിനല്‍ കോടതിയുടെ അന്വേഷണത്തെ തങ്ങള്‍ പിന്തുണക്കില്ലെന്നും അമേരിക്ക നേരത്തെ പറഞ്ഞിരുന്നു. ആദ്യമായാണ് യു.എസിന്റെ സഖ്യകക്ഷിയായ ഒരു രാജ്യത്തിനുമെതിരെ ഐ.സി.സി വാറന്റ് പുറപ്പെടുവിപ്പിക്കുന്നത്.

അതേസമയം ഐ.സി.സി അറസ്റ്റ് വാറന്റിനെ സ്വാഗതം ചെയ്ത് യു.എന്‍ പ്രത്യേക റിപ്പോര്‍ട്ടര്‍ എക്സില്‍ പോസ്റ്റ് പങ്കുവെച്ചു.

പാര്‍പ്പിടാവകാശത്തെ കുറിച്ച് വിലയിരുത്തലുകള്‍ നടത്തുന്ന റിപ്പോര്‍ട്ടര്‍ ബാലകൃഷ്ണന്‍ രാജഗോപാല്‍ ഇസ്രഈല്‍ നേതാക്കള്‍ക്കെതിരായ എല്ലാ വാദങ്ങളും നിലനിക്കുന്നതാണെന്ന് പറഞ്ഞു.

എന്നാല്‍ വീടുകള്‍ അടക്കമുള്ള വിവിധ സിവിലിയന്‍ വസ്തുക്കള്‍ക്കെതിരായ ആക്രമണം ഉള്‍പ്പെടെയുള്ള ചില കുറ്റങ്ങള്‍ വാറന്റില്‍ കാണുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Content Highlight: ICC Arrest Warrant Against Netanyahu and Israel’s Defense Minister

We use cookies to give you the best possible experience. Learn more