| Friday, 6th March 2020, 10:34 pm

'ഒരു പ്രത്യേക സമുദായത്തോടൊപ്പം നിന്ന് വാര്‍ത്ത നല്‍കി', 'കേന്ദ്ര സര്‍ക്കാര്‍ കലാപ സമയത്ത് ഇടപെട്ടില്ലെന്ന് റിപ്പോര്‍ട്ട് ചെയ്തു'; ഏഷ്യാനെറ്റ് ന്യൂസിനെതിരെ സര്‍ക്കാരിന്റെ ആരോപണങ്ങള്‍ ഇവ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഫെബ്രുവരി 25ന് 18.58.34 സെക്കന്റ് മുതല്‍ 19.09.19 മണിവരെയും രാത്രി 12.10.45 നും സംപ്രേഷണം ചെയ്ത വാര്‍ത്തകള്‍ ചട്ടങ്ങള്‍ ലംഘിച്ചുള്ളതാണെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം ഏഷ്യാനെറ്റ് ന്യൂസീന് നല്‍കിയ നോട്ടീസില്‍ പറയുന്നു. ഇതിന് ഏഷ്യാനെറ്റ് ന്യൂസ് വിശദമായ മറുപടി നല്‍കിയെങ്കിലും അത് പരിഗണിക്കാതെയാണ് 48 മണിക്കൂര്‍ നേരത്തെക്ക് വിലക്കിയിരിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസിന്റെ ദല്‍ഹി റിപ്പോര്‍ട്ടര്‍ പി.ആര്‍ സുനില്‍ നടത്തിയ റിപ്പോര്‍ട്ടിനെ കുറിച്ചാണ് നോട്ടീസില്‍ പറയുന്നത്. പി.ആര്‍ സോനി എന്നാണ് നോട്ടീസില്‍ എഴുതിയിരിക്കുന്നത്.

നോട്ടീസിലെ ആരോപണങ്ങള്‍ ഇങ്ങനെ

1. ആയുധധാരികളായ ആക്രമി സംഘം ആളുകളെ മതം ചോദിച്ചതിന് ശേഷം ആക്രമിക്കുകയാണെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും തീയിട്ട് നശിപ്പിക്കുകയാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞു.

2. ദല്‍ഹി പൊലീസ് നിശബ്ദരായ കാഴ്ചക്കാരാണെന്ന് വിമര്‍ശിച്ചു.

3. മുസ്ലീം പള്ളി ആക്രമിക്കപ്പെട്ടതിന് ശേഷം രണ്ട് മണിക്കൂര്‍ കഴിഞ്ഞാണ് അഗ്‌നിശമന സേന സ്ഥലത്തെത്തിയത് എന്ന് റിപ്പോര്‍ട്ട് ചെയ്തു.

4.ഹിന്ദു ഭൂരിപക്ഷ പ്രദേശങ്ങളിലെ മുസ്ലീങ്ങള്‍ ആക്രമിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു.

5. കലാപം തടയുന്നതിന് കേന്ദ്ര സര്‍ക്കാര്‍ ഇടപെട്ടില്ല.

6. 1984ന് ശേഷം ദല്‍ഹി കണ്ട ഏറ്റവും വലിയ കലാപമെന്ന് വിശേഷിപ്പിച്ചു

7. ഒരു പ്രത്യേക സമുദായത്തോട് ചേര്‍ന്ന് നിന്ന് റിപ്പോര്‍ട്ടുകള്‍ നല്‍കി

8. കേബിള്‍ ടെലിവിഷന്‍ നെറ്റ് വര്‍ക്ക്സ് 1994 റൂള്‍സ് പ്രകാരമുള്ള നിബന്ധനകള്‍ പാലിച്ചില്ല.

9. നിയമത്തിലെ 6(1) (സി) , 6(1) (ഇ) വകുപ്പുകള്‍ ലംഘിച്ചു.

10. ആക്രമണസമയത്ത്
വാര്‍ത്താ സംപ്രേഷണത്തിന് നല്‍കിയ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു.

മലയാളത്തിലെ പ്രമുഖ വാര്‍ത്താ ചാനലുകളായ എഷ്യാനെറ്റിനും മീഡിയ വണ്ണിനും സംപ്രേക്ഷണത്തിന് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. 48 മണിക്കൂര്‍ നേരത്തേക്കാണ് ചാനലുകള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മിനിസ്ട്രി ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്റ് ബ്രോഡ്കാസ്റ്റിംഗ് ആണ് 48 മണിക്കൂര്‍ നേരം ചാനലുകളുടെ സംപ്രേക്ഷണം തടഞ്ഞുകൊണ്ട് ഉത്തരവ് ഇറക്കിയിരിക്കുന്നത്.

We use cookies to give you the best possible experience. Learn more