കാസ്റ്റിങ് കൗച്ച് ചോദ്യം ചെയ്തപ്പോള്‍ ആ സിനിമയില്‍ നിന്ന് ഞാന്‍ പുറത്തായി: ഗോകുല്‍ സുരേഷ്
Cinema
കാസ്റ്റിങ് കൗച്ച് ചോദ്യം ചെയ്തപ്പോള്‍ ആ സിനിമയില്‍ നിന്ന് ഞാന്‍ പുറത്തായി: ഗോകുല്‍ സുരേഷ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 9th September 2024, 10:56 pm

കോഴിക്കോട്: കാസ്റ്റിങ് കൗച്ച് ചോദ്യം ചെയ്തതിന് തന്നെ സിനിമയില്‍ നിന്ന് മാറ്റിനിര്‍ത്തിയതായി നടന്‍ ഗോകുല്‍ സുരേഷ്. നിവിന്‍ പോളിയുമായി ബന്ധപ്പെട്ടുയര്‍ന്ന ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. സിനിമയില്‍ സ്ത്രീകള്‍ക്ക് മാത്രമല്ല പ്രശ്‌നങ്ങളുണ്ടാകുന്നതെന്നും കാസ്റ്റിങ് കൗച്ച് തടയുന്ന നടന്‍മാര്‍ക്കും അവസരം നഷ്ടപ്പെടാമെന്നും അദ്ദേഹം പറഞ്ഞു.

തന്റെ തുടക്കകാലത്തുണ്ടായ അനുഭവമാണ് ഗോകുല്‍ സുരേഷ് പറയുന്നത്. കാസ്റ്റിങ് കൗച്ചിന്റെ ഇരകള്‍ ഒരു ജെന്‍ഡറില്‍പ്പെട്ട ആളുകള്‍ മാത്രമാണെന്ന് പറയാനാകില്ലെന്നും താനും ആ അനുഭവത്തിലൂടെ കടന്നുപോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ അക്കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും കാസ്റ്റിങ് കൗച്ചിന് മുതിര്‍ന്ന ആളെ താന്‍ തന്നെ അന്ന് കൈകാര്യം ചെയ്തിട്ടുണ്ടെന്നും ഗോകുല്‍ പറയുന്നു. എന്നാല്‍ അതിനെ നേരിട്ടതിന്റെ പേരില്‍ ആ സിനിമയില്‍ തനിക്ക് അവസരം നിഷേധിക്കപ്പെട്ടെന്നും അദ്ദേഹം ഗോകുല്‍ പറഞ്ഞു.

സിനിമ മേഖലയില്‍ ഇപ്പോള്‍ നടക്കുന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയ പറയുന്നതായിരിക്കും ജനങ്ങളിലേക്കെത്തുന്നതെന്നും ഗോകുല്‍ പറഞ്ഞു. ഈ ഒരു സാഹചര്യത്തിലാണ് നിവിന്‍പോളിക്കെതിരായ ആരോപണം കടന്നു വരുന്നതും അത് നേരെ വിപരീതമായി തിരിയുന്നതും. ഇക്കാര്യത്തിലൂടെ സ്ത്രീകളെ മാത്രമല്ല, പുരുഷന്‍മാരെയും ഈ പ്രശ്‌നങ്ങള്‍ ബാധിക്കുമെന്നൊരു ബോധം ഇപ്പോള്‍ ജനങ്ങള്‍ക്കുണ്ടായിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു.

ജെനുവിനായിട്ടുള്ള കേസുകളില്‍ ഇരകള്‍ക്കൊപ്പം തന്നെയാണ് നില്‍ക്കേണ്ടതെന്നും എന്നാല്‍ താന്‍ നിരപരാധിയാണെന്ന് വിശ്വസിക്കുന്ന നിവിന്‍ പോളിയെ പോലെയുള്ളവര്‍ക്കെതിരായ ആരോപണങ്ങളില്‍ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോടതിയും പൊലീസുമാണ് ഇക്കാര്യങ്ങളില്‍ ജനങ്ങള്‍ക്ക് വ്യക്തത നല്‍കേണ്ടതെന്നും ഗോകുല്‍ പറഞ്ഞു.

സിനിമിയല്‍ മാത്രമല്ല മറ്റു ഇന്‍ഡസ്ട്രികളിലും ഇത്തരം കാര്യങ്ങള്‍ സംഭവിക്കുന്നുണ്ടെന്നും മലയാള സിനിമക്ക് പുറത്ത് ഇതിന്റെ നൂറ് മടങ്ങാണ് ചൂഷണങ്ങളെന്നും ഗോകുല്‍ പറയുന്നു. അനാവശ്യം പറയുന്നവരെ കായികപരമായി തന്നെ നേരിടണമെന്നാണ് തന്റെ അഭിപ്രായമെന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

content highlights: I walked out of that film when the casting couch questioned me: Gokul Suresh