| Monday, 20th November 2023, 7:37 pm

ഫലസ്തീനികളുടെ ചെറുത്തുനില്‍പ്പിന് മുന്നില്‍ ഇസ്രഈല്‍ ഭരണകൂടം പരാജയപെട്ടു: ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് തലവന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ടെഹ്റാന്‍: ഫലസ്തീന്‍ ജനതയുടെ ചെറുത്തുനില്‍പ്പിന് മുന്നിലും സ്വയം വരുത്തിയ തെറ്റുകളാലും ഇസ്രഈല്‍ ഭരണകൂടം ഫലസ്തീനെതിരെയുള്ള യുദ്ധത്തില്‍ തോറ്റുപോയെന്ന് ഇസ്‌ലാമിക് റെവല്യൂഷനറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ.ആര്‍.ജി.സി) തലവന്‍.

അടിച്ചമര്‍ത്തപ്പെട്ട ഫലസ്തീന്‍ ജനതയെയും ശിശുക്കളെയും ആക്രമിച്ച് സയണിസ്റ്റുകള്‍ വ്യാജ വിജയം പ്രഖ്യാപിക്കുകയാണെന്നും ഇസ്രഈല്‍ ആക്രമണങ്ങള്‍ക്ക് ഫലസ്തീന്‍ എന്നും വിധേയരാണെന്ന് മേജര്‍ ജനറല്‍ ഹുസൈന്‍ സലാമി പറഞ്ഞു.

എന്നാല്‍ ഫലസ്തീന്‍ ചെറുത്തുനില്‍പ്പ് ഗ്രൂപ്പുകള്‍ ഇസ്രാഈലിനെതിരെ ഓപ്പറേഷന്‍ അല്‍ അഖ്സ സ്റ്റോം എന്ന പേരില്‍ നടത്തിയ സൈനിക ഓപ്പറേഷന്‍ ലോകത്ത് അമേരിക്കയുടെ നിലനില്‍പ്പിന് തുരങ്കം വെച്ചിരിക്കുകയാണെന്ന് ഹുസൈന്‍ സലാമി ചൂണ്ടിക്കാട്ടി.

സയണിസ്റ്റുകള്‍ ഗസ മുനമ്പിലെ പ്രവര്‍ത്തനം വിപുലീകരിക്കുകയും മുസ്‌ലിം പോരാളികള്‍ക്ക് മുന്നില്‍ തങ്ങളുടെ മുഖം സ്വയം തുറന്നുകാട്ടുകയും ചെയ്തുവെന്ന് ഹുസൈന്‍ സലാമി പറഞ്ഞു. അതിന്റെ ഫലമായി കുറഞ്ഞത് 15 ടാങ്കുകളും നിരവധി കാരിയറുകളും നശിക്കപ്പെട്ടുവെന്നും സയണിസ്റ്റുകളില്‍ ചിലര്‍ എല്ലാ ദിവസവും കൊല്ലപെടുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇസ്രഈല്‍ ഭരണകൂടം ധാര്‍മികതയില്‍ പരാജയപ്പെട്ടുവെന്നും രാഷ്ട്രീയത്തില്‍ ഒറ്റപെട്ടുവെന്നും തന്ത്രപമായി വിഡ്ഢിത്തം പ്രവര്‍ത്തിച്ചുവെന്നും ഗസയില്‍ ഇസ്രഈല്‍ നടത്തുന്ന ബോംബാക്രമണങ്ങളെ ഉദ്ധരിച്ച് ഹുസ്സൈന്‍ സലാമി പറഞ്ഞു. സയണിസ്റ്റുകള്‍ അവരുടെ തെറ്റുകള്‍ ആവര്‍ത്തിക്കുന്നുവെന്നും ആയതിനാല്‍ അവരുടെ തകര്‍ച്ചയും ഉന്മൂലനവും ആ തെറ്റുകളില്‍ തന്നെ നിലനില്‍ക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകം മാറിക്കൊണ്ടിരിക്കുകയാണെന്നും ഇസ്‌ലാം ലോകമെമ്പാടും വ്യാപിക്കുകയാണെന്നും ഹുസൈന്‍ സലാമി പറഞ്ഞു. ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍ ഫലസ്തീനികള്‍ ഇസ്രഈലിനെതിരായ യുദ്ധത്തില്‍ വിജയികളായി വരുമെന്നും ഹുസൈന്‍ സലാമി ഊന്നിപ്പറഞ്ഞു.

Content Highlight: I.R.G.C chief against Israeli state

We use cookies to give you the best possible experience. Learn more