India
അവരെന്റെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് മര്‍ദിച്ചു; മയങ്ങനാുള്ള കുത്തിവെപ്പുകള്‍ നടത്തി; പാക് സൈന്യത്തിന്റെ ക്രൂരത വിവരിച്ച് 22കാരനായ ഇന്ത്യന്‍ സൈനികന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2017 Mar 24, 03:58 pm
Friday, 24th March 2017, 9:28 pm

മുംബൈ: അബദ്ധത്തില്‍ അതിര്‍ത്തി കടന്നതിന്റെ പേരില്‍ പാക് സൈന്യത്തിന്റെ പിടിയിലായ ഇന്ത്യന്‍ സൈനികന് ഏല്‍ക്കേണ്ടി വന്നത് ക്രൂര പീഡനങ്ങള്‍. കഴിഞ്ഞ സെപ്റ്റംബറില്‍ അതിര്‍ത്തിയിലെ ഡ്യൂട്ടിക്കിടയിലാണ് ചന്ദു ബാബുലാല്‍ എന്ന ഇന്ത്യന്‍ സൈനികന്‍ അതിര്‍ത്തി കടന്നത്. ഉറി ഭീകരാക്രമണം കഴിഞ്ഞ സമയമായതിനാല്‍ അതിര്‍ത്തി കടന്ന് വന്നത് ആക്രമണത്തിന് പകരം വീട്ടാനാണോ എന്ന ചോദ്യത്തോടെയാണ് പാക് സൈന്യം തന്നെ നേരിട്ടതെന്ന് ചന്ദു ബാബുലാല്‍ പറയുന്നു.


Also read കാസര്‍കോടിനെ കലാപ ഭൂമിയാക്കാന്‍ ലീഗും തീവ്രവാദസംഘടനകളും ശ്രമിക്കുന്നു; മദ്രസാധ്യാപകന്റെ കൊലയില്‍ പാര്‍ട്ടിയ്ക്ക് പങ്കില്ല: ബി.ജെ.പി 


ജമ്മുവിലെ പൂഞ്ച് സെക്ടറില്‍ നിന്നാണ് ചന്ദു പാക് സൈന്യത്തിന്റെ പിടിയിലാകുന്നത്. പിടിയിലായതോടെ വസ്ത്രങ്ങള്‍ അഴിച്ചു വാങ്ങുകയും ഒരു കാറില്‍ കയറ്റിക്കൊണ്ട് പോകുകയുമായിരുന്നെന്ന് ചന്ദു പറയുന്നു. രഹസ്യ കേന്ദ്രത്തിലെത്തിച്ച തന്നെ ഇരുട്ട് മുറിയില്‍ അടച്ചു. ആ മുറിയില്‍ എല്ലായ്പ്പോഴും ഇരുട്ടായിരുന്നു. ടോയ്ലറ്റും കിടക്കാനുള്ള മുറിയും അതിനുള്ളില്‍ തന്നെയായിരുന്നു. സൈന്യം പതിവായി തന്നെ ക്രൂരമായി മര്‍ദ്ദിക്കുമായിരുന്നു. മരിച്ചിരുന്നെങ്കില്‍ എന്ന് പോലും ആഗ്രഹിച്ചിരുന്നെന്നും ചന്ദു പറഞ്ഞു.

നാല് മാസങ്ങളാണ് തന്നെയവര്‍ പീഡിപ്പിച്ചത്. എന്നെ കൊന്നോളു എന്നു പലതവണ താന്‍ അവരോട് പറഞ്ഞിരുന്നു. ഇത് എന്റെ ജീവിതത്തിന്റെ അവസാനമാണൈന്നാണ് താന്‍ കരുതിയത്. ഇരുട്ടു മുറിയില്‍ നിന്ന് രാത്രിയാണോ പകലാണോ എന്നുവരെ മനസിലാക്കാന്‍ പറ്റിയിരുന്നില്ല. കുടുംബത്തെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് മരിക്കാന്‍ ആഗ്രഹിച്ചത്.

എന്നെ കൊല്ലാന്‍ ആവശ്യപ്പെടുമ്പോഴൊക്കെ അവര്‍ മയക്കാനുള്ള കുത്തിവയ്പ്പ് നല്‍കിയിരുന്നു. ഉറി ഭീകരാക്രമണത്തിന് പകരം ചോദിക്കാനാണ് താന്‍ അതിര്‍ത്തി കടന്നതെന്ന് വരെ ഒരു ഘട്ടത്തില്‍ സൈനികര്‍ പറഞ്ഞതായും ചന്ദ് കൂട്ടിച്ചേര്‍ത്തു. നാല് മാസം തടവില്‍ കഴിഞ്ഞ ചവാനെ ജനുവരി 21നാണ് പാകിസ്താന്‍ വിട്ടയക്കുന്നത്.