സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ കോടതിയില്‍ മാത്രമാണ് പ്രതീക്ഷ, സര്‍ക്കാര്‍ കുറ്റം ചെയ്തവര്‍ക്കൊപ്പമാണ്; മുന്‍ ആര്‍.എസ്.എസുകാരന്‍
national news
സംഘപരിവാറിനെതിരായ പോരാട്ടത്തില്‍ കോടതിയില്‍ മാത്രമാണ് പ്രതീക്ഷ, സര്‍ക്കാര്‍ കുറ്റം ചെയ്തവര്‍ക്കൊപ്പമാണ്; മുന്‍ ആര്‍.എസ്.എസുകാരന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 6th September 2022, 7:58 am

മുംബൈ: രാജ്യത്ത് ബി.ജെ.പിയുടെ രാഷ്ട്രീയ നേട്ടത്തിനായി സംഘപരിവാര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ കോടതിയില്‍ മാത്രമാണ് വിശ്വാസമെന്ന് ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ യശ്വന്ത് ഷിന്‍ഡെ. സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം കുറ്റാരോപിതരോടൊപ്പമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അടുത്തിടെയായിരുന്നു രാജ്യത്ത് നടക്കുന്ന വര്‍ഗീയ കലാപങ്ങള്‍ക്കും സ്ഫോടനങ്ങള്‍ക്കും പിന്നില്‍ സംഘപരിവാര്‍ ആണെന്ന വാദവുമായി ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ രംഗത്തെത്തിയത്.

പൊലീസും മാധ്യമങ്ങളും സംഘപരിവാര്‍ ചെയ്യുന്ന ഭീകരപ്രവര്‍ത്തനങ്ങളെ മുസ്‌ലിങ്ങളുടെ തലയില്‍ കെട്ടിവെക്കുകയാണെന്നും കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഷിന്‍ഡെ പറഞ്ഞിരുന്നു.

2006ലെ നന്ദേഡ് കേസില്‍ വിചാരണ നടക്കുന്ന കോടതിയിലാണ് ഷിന്‍ഡെ സത്യവാങ്മൂലം സമര്‍പ്പിച്ചത്. ഇതിന് പിന്നാലെ തന്നെ കേസില്‍ സാക്ഷിയാക്കണമെന്നും ഷിന്‍ഡെ കോടതിയോട് ആവശ്യപ്പെട്ടിരുന്നു.

1999ലെ കാര്‍ഗില്‍ യുദ്ധം പോലെ 2016 ഫെബ്രുവരി 14ന് നടന്ന പുല്‍വാമ ഭീകരാക്രമണവും പാകിസ്ഥാനെതിരെ നടന്ന മിന്നലാക്രമണവും എല്ലാം ബി.ജെ.പിയുടെ അധികാര രാഷ്ട്രീയത്തിന്റെ ഭാഗമാണെന്ന് സംശയമുണ്ടെന്നും ഷിന്‍ഡെ കോടതിയെ ബോധിപ്പിച്ചു.

1999ലെ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാന്‍ വേണ്ടി അന്നത്തെ പ്രധാനമന്ത്രി വാജ്പേയി കാര്‍ഗില്‍ യുദ്ധം അടിച്ചേല്‍പ്പിക്കുകയായിരുന്നുവെന്നും യശ്വന്ത് ഷിന്‍ഡെ കൂട്ടിച്ചേര്‍ത്തു.

ഹിന്ദുമതത്തോടുള്ള സ്നേഹമാണ് ഇക്കാര്യങ്ങള്‍ തന്നെ വെളിപ്പെടുത്താന്‍ പ്രേരിപ്പിച്ചതെന്നാണ് ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറഞ്ഞത്.

‘ഹിന്ദുമതത്തിനകത്ത് ഭീകരത വളര്‍ത്താനുള്ള ശ്രമമാണ് ഇവര്‍ നടത്തുന്നത്. എനിക്കത് അംഗീകരിക്കാന്‍ കഴിയില്ല. രാഷ്ട്രീയ ലാഭത്തിന് വേണ്ടി നിരപരാധികളായ ഹിന്ദുക്കളേയും മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളേയും കൊന്നൊടുക്കുകയാണ് അവര്‍. ഹിന്ദു മതത്തോടുള്ള സ്‌നേഹമാണ് എന്നെക്കൊണ്ട് ഇതെല്ലാം പറയിപ്പിച്ചത്,’ യശ്വന്ത് പറയുന്നു.

2004ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്ത് നൂറുകണക്കിന് ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ ആര്‍.എസ്.എസ് പദ്ധതിയിട്ടിരുന്നുവെന്നും ഇതിന് വേണ്ടി ബോംബ് നിര്‍മാണത്തില്‍ പങ്കെടുത്ത നിരവധി പേരെ താന്‍ പറഞ്ഞ് പിന്തിരിപ്പിച്ചതു കൊണ്ടാണ് അന്ന് സ്‌ഫോടനങ്ങള്‍ നടക്കാതെ പോയതെന്നും ഷിന്‍ഡെ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.

ബി.ജെ.പിയുടെ രാഷ്ട്രീയ ലാഭത്തിന് വേണ്ടിയാണ് ആര്‍.എസ്.എസും വി.എച്ച്.പിയും ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രവര്‍ത്തിക്കുന്നത്. ഇതിന് വേണ്ടിയാണ് ഈ സംഘടനകളിലെ പ്രവര്‍ത്തകര്‍ ആയുധ പരിശീലനം നേടുന്നതും ഭീകരവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും. ജനങ്ങള്‍ക്കിടയില്‍ ഭയം സൃഷ്ടിക്കുക എന്നതാണ് ഇതിന് പിന്നിലെ പ്രധാന ലക്ഷ്യമെന്നും സത്യവാങ്മൂലത്തില്‍ യശ്വന്ത് കൂട്ടിച്ചേര്‍ക്കുന്നു.

‘ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയതു മുതലാണ് വിവിധ കേസുകളില്‍ ഒളിവില്‍ പോയവരെല്ലാം തിരികെ വന്നു തുടങ്ങിയത്. കോണ്‍ഗ്രസ് ഭരണകാലത്ത് അവരെല്ലാം വിവിധ കാരണങ്ങളാല്‍ നാടുവിട്ടവരോ ഒളിവില്‍ പോയവരോ ആയിരിക്കും. പശ്ചിമ ബംഗാള്‍, ഉത്തര്‍പ്രദേശ്, ജമ്മു കശ്മീര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഭീകര പ്രവര്‍ത്തനങ്ങള്‍ അഴിച്ചുവിടുന്നത് ഇതേ സംഘമാണ്,’ ഷിന്‍ഡെ പറഞ്ഞു.

തന്റെ നേതൃത്വത്തില്‍ ഏഴുപേരെ കശ്മീരില്‍ സൈനിക പരിശീലനത്തിന് എത്തിച്ചതായും ഇവര്‍ക്ക് മഹാരാഷ്ട്രയിലെ സിനാഗഡില്‍ ബോംബ് സ്ഫോടനത്തിന്റെ പരിശീലനം നല്‍കിയതായും യശ്വന്ത് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. നന്ദേഡ് സ്ഫോടനത്തില്‍ വി.എച്ച്.പി ദേശീയ സംഘാടകന്‍ മിലിന്ദ് പരന്തെ, 2008ലെ മലേഗാവ് സ്ഫോടനത്തില്‍ പ്രതി രാകേഷ് ധവാഡെ, ഹരിദ്വാര്‍ സ്വദേശി രവിദേവ് തുടങ്ങിയവരാണ് പ്രതികളെന്നും യശ്വന്ത് തന്റെ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇവരെ പ്രതിചേര്‍ക്കണമെന്നും അദ്ദേഹം കത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

അതേസമയം ആര്‍.എസ്.എസ് പ്രവര്‍ത്തകന്റെ വെളിപ്പെടുത്തലുമായി ഷിന്‍ഡെ നല്‍കിയ ഹരജി കോടതി സെപ്റ്റംബര്‍ 22ന് പരിഗണിക്കും. നന്ദേദ് സെഷന്‍സ് കോടതിയായിരിക്കും ഹരജി പരിഗണിക്കുക. അന്നേ ദിവസം തന്നെ മറുപടി നല്‍കണമെന്ന് നാന്ദേഡ് സ്‌ഫോടന കേസില്‍ വാദം കേള്‍ക്കുന്ന സെഷന്‍സ് കോടതി ജഡ്ജി അശോക് ആര്‍. ധമേച്ച സര്‍ക്കാരിനോട് നിര്‍ദശിച്ചിട്ടുണ്ട്.

Content Highlight: I only trust court, government lies with the accused; says ex-rss worker