| Monday, 10th January 2022, 8:29 am

ബാലചന്ദ്ര കുമാറിനെ അറിയാം, ദിലീപിന്റെ വീട്ടിലും ഹോട്ടലിലും കാറിലുമെല്ലാം കണ്ടിട്ടുണ്ട്: പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയുടെ ഫോണ്‍ സംഭാഷണം പുറത്ത്. കേസിലെ സാക്ഷിയായ ജിന്‍സനുമായി നടത്തിയ ഫോണ്‍ സംഭാഷണമാണ് പുറത്തുവന്നിരിക്കുന്നത്.

കേസുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് ഇപ്പോള്‍ നടക്കുന്നതെന്ന് അന്വേഷിക്കാനാണ് പള്‍സര്‍ സുനി ജിന്‍സനെ വിളിച്ചതെന്ന് സംഭാഷണത്തില്‍ നിന്ന് വ്യക്തമാകുന്നതായി വിവിധ മാധ്യമങ്ങള്‍ റി്‌പ്പോര്‍ട്ട് ചെയ്യുന്നു.

സംവിധായകന്‍ ബാലചന്ദ്ര കുമാറിനെ മൂന്നിലേറെ തവണ കണ്ടതായി പള്‍സര്‍ സുനി സംഭാഷണത്തില്‍ പറയുന്നുണ്ട്. ദിലീപിന്റെ ആലുവയിലെ വീട്ടില്‍ വെച്ചും ഹോട്ടലില്‍ വെച്ചും പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടും ബാലചന്ദ്ര കുമാറിനെ കണ്ടതായി പള്‍സര്‍ സുനി പറയുന്നു.

എന്നാല്‍ ബാലചന്ദ്ര കുമാര്‍ മാത്രമല്ല ഇനിയും ആളുകള്‍ പുറത്തുവരാനുണ്ടെന്നും ബാലചന്ദ്ര കുമര്‍ ഇവരുമായി എങ്ങന തെറ്റിയെന്നും പള്‍സര്‍ സുനി ചോദിക്കുന്നുണ്ട്.

കേസുമായി ബന്ധപ്പെട്ട് പത്രത്തില്‍ വരുന്ന വിവരങ്ങള്‍ മാത്രമാണ് അറിയാന്‍ സാധിക്കുന്നതെന്ന് പള്‍സര്‍ സുനി പറയുന്നു. വിഷയം ഇപ്പോള്‍ വലിയ ചര്‍ച്ചയാണെന്നും പുനരന്വേഷണം നടക്കുന്നുവെന്നാണ് മാധ്യമങ്ങള്‍ പറയുന്നതെന്നാണ് ജിന്‍സന്റെ മറുപടി.

ബാലചന്ദ്ര കുമാറും ദിലീപിന്റെ സഹോദരന്‍ അനൂപും താനും കാറില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും സുനി പറയുന്നുണ്ട്.

അതേസമയം, കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ചതിന് ദിലീപിനെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ബാലചന്ദ്ര കുമാറിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.

അന്വേഷണസംഘത്തിലുള്ള ചിലരെയും പ്രതിപ്പട്ടികയിലുള്ള ചിലരെയും ദിലീപ് ലോറിയിടിപ്പിച്ച് കൊല്ലാന്‍ ശ്രമിച്ചുവെന്നാണ് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയത്.

സംഭവത്തില്‍ ദിലീപിനെ കൂടാതെ സഹോദരന്‍ അനൂപും സഹോദരീ ഭര്‍ത്താവായ സൂരജും ഉണ്ടെന്നാണ് ബാലചന്ദ്ര കുമാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.

ഇതിനെതിരെയാണ് ക്രൈംബ്രാഞ്ച് പുതിയ കേസെടുത്തിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് കേസെടുത്തത്. മൂന്നുപേരെയും പ്രതി ചേര്‍ത്തുകൊണ്ടുള്ള എഫ്.ഐ.ആര്‍ ക്രൈംബ്രാഞ്ച് സമര്‍പ്പിച്ചിട്ടുണ്ട്.

നടിയുടെ ദൃശ്യങ്ങള്‍ ദിലീപ് കൈമാറിയതായും ബാലചന്ദ്ര കുമാര്‍ വെളിപ്പെടുത്തിയിരുന്നു. പീഡന ദൃശ്യങ്ങള്‍ ലണ്ടനിലുള്ള നാലുപേരുടെ കൈയ്യിലുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ദിലീപിന്റെ സുഹൃത്ത് മുഖേനയാണ് ഈ ദൃശ്യങ്ങള്‍ പകര്‍പ്പെടുത്ത് ലണ്ടനിലേക്ക് കടത്തിയതെന്നും ബാലചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്നും ഇത് കാണാന്‍ ദിലീപ് ക്ഷണിച്ചെന്നുമടക്കമുള്ള ആരോപണങ്ങളാണ് ബാലചന്ദ്രകുമാര്‍ ഉന്നയിച്ചത്. ഈ മാസം 20 ന് മുമ്പ് തുടരന്വേഷണ റിപ്പോര്‍ട്ട് കൈമാറാനാണ് വിചാരണക്കോടതിയുടെ നിര്‍ദ്ദേശം. ഫെബ്രുവരി 16 ന് മുമ്പ് വിചാരണ അവസാനിപ്പിച്ച് കേസില്‍ വിധി പറയണമെന്ന് സുപ്രീം കോടതി നിര്‍ദേശമുള്ളതിനാലാണ് ഉടന്‍ തുടരന്വേഷണ റിപ്പോര്‍ട്ട് നല്‍കാന്‍ വിചാരണക്കോടതി ആവശ്യപ്പെട്ടത്.

അതേസമയം, തുടരന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിചാരണ ആറുമാസം കൂടി നീട്ടണമെന്ന സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതിയുടെ പരിഗണനയിലാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlights: I know Balachandra Kumar, have seen him at home, in hotel and in car: Pulsar Suni’s phone conversation leaked

We use cookies to give you the best possible experience. Learn more