Advertisement
Kerala
ഉപാധ്യക്ഷ പദവിയിലിരുന്ന് താന്‍ ബി.ജെ.പിയെ സഹായിച്ചിട്ടില്ല: പി.ജെ കുര്യന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2018 Jun 05, 01:52 pm
Tuesday, 5th June 2018, 7:22 pm

തിരുവനന്തപുരം: താന്‍ രാജ്യസഭാ ഉപാധ്യക്ഷ സ്ഥാനത്തിരുന്ന് ബി.ജെ.പിയെ സഹായിച്ചിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി.ജെ കുര്യന്‍. രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തന്റെ പ്രവര്‍ത്തന പരിചയം അറിയാത്തത് കൊണ്ടായിരിക്കാം യുവ നേതാക്കള്‍ തന്നെ വിമര്‍ശിച്ചതെന്നും പി.ജെ കുര്യന്‍ പറഞ്ഞു. രാജ്യസഭാ സീറ്റ് ആര്‍ക്ക് കൊടുക്കുന്നതിലും തനിക്ക് പരാതിയില്ലെന്നും, ഇക്കാര്യം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും പി.ജെ കുര്യന്‍ മാധ്യമങ്ങളോട് പറഞ്ഞു. വിമര്‍ശനങ്ങള്‍ പാര്‍ട്ടിയ്കുള്ളില്‍ നടത്തുന്നതാണ്‌ അഭികാമ്യമെന്നും പി.ജെ കുര്യന്‍ വ്യക്തമാക്കി.

ഗ്രൂപ്പിന്റെ ഭാഗമായ് താന്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും, ഇതായിരിക്കാം ഗ്രൂപ്പുകാര്‍ തനിക്കെതിരെ എതിര്‍പ്പ് ഉന്നയിക്കുന്നത് എന്നും പി.ജെ കുര്യന്റെ പ്രസ്താവനയിലുണ്ട്.

നേരത്തെ കോണ്‍ഗ്രസില്‍ യുവ എം.എല്‍.എമാരായ വി.ടി ബല്‍റാം, ഷാഫി പറമ്പില്‍, റോജി എം. ജോണ്‍, അനില്‍ അക്കര എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമായിരുന്നു എം.എല്‍.എമാരുടെ പ്രതികരണം.

സീറ്റുകള്‍ ആരുടേയും കുടുംബ സ്വത്തല്ലെന്നും, പുതിയ തലമുറയ്ക്ക് സീറ്റും പ്രാതിനിധ്യവും നല്‍കണമെന്നും യുവ എം.എല്‍.എമാര്‍ നവ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.