|

ഞാൻ മുസ്‌ലിം വിരോധിയല്ല, പറഞ്ഞത് സമുദായത്തിന്റെ പിന്നോക്കാവസ്ഥ: വിശദീകരണവുമായി വെള്ളാപ്പള്ളി നടേശൻ

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: വിവാദമായ മലപ്പുറം വിദ്വേഷ പരാമർശത്തിൽ വിശദീകരണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. താൻ മുസ്‌ലിം വിരോധിയല്ലെന്നും സമുദായത്തിന്റെ ദുരവസ്ഥയാണ് താൻ പറഞ്ഞതെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.

ഒപ്പം മലപ്പുറം മുസ്‌ലിം രാജ്യമാണെന്ന് പറയാൻ കഴിയില്ലെന്നും മലപ്പുറം ആരുടെയും സാമ്രാജ്യമല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ മലപ്പുറത്ത് സാമൂഹ്യനീതിയില്ല എന്നാണ് പറഞ്ഞത്. പ്രസംഗത്തിന്റെ ഒരു ഭാഗം മാത്രം വിവാദമാക്കുകയാണെന്നും തന്റെ പരാമർശങ്ങൾ മുസ്‌ലിങ്ങൾക്ക് എതിരല്ലെന്നും വിവരിച്ചത് സമുദായത്തിൻ്റെ പിന്നോക്കാവസ്ഥയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.

‘എന്റെ പ്രസംഗത്തിലെ സത്യാവസ്ഥ ജനങ്ങൾ മനസിലാക്കണം. മലപ്പുറം മുസ്‌ലിങ്ങളുടെ രാജ്യം എന്ന് പറയാൻ കഴിയില്ല. മുസ്‌ലിങ്ങൾ പോലും തങ്ങൾ 56% ഉണ്ടെന്നു പറയുന്നില്ല. മുസ്‌ലിങ്ങളുടെ രാജ്യം എന്ന് അവർ പോലും പറയില്ല. മലപ്പുറത്ത് സാമൂഹ്യ നീതി ഇല്ലെന്നാണ് പറഞ്ഞത്. മതവിദ്വേഷം എസ്.എൻ.ഡി.പി യോഗത്തിൻ്റെ ലക്ഷ്യമല്ല. ഏതു ജില്ലയിൽ ആണെങ്കിലും എല്ലാവർക്കും പ്രാതിനിധ്യം കൊടുക്കണം. ബാബറി മസ്‌ജിദ് പൊളിച്ചപ്പോൾ ഏറ്റവും ശക്തമായ പ്രതികരിച്ചത് എസ്.എൻ.ഡി.പിയാണ്. എന്നുമുതലാണ് എന്നെ മുസ്‌ലിം വിരോധിയായി മുദ്രകുത്തിയത്,’ വെള്ളാപ്പള്ളി ചോദിച്ചു.

ഈഴവ സമുദായത്തിന് കീഴിൽ ഒരു വിദ്യാഭ്യാസ സ്ഥാപനവും മലപ്പുറത്ത് ഇല്ലെന്നും വെള്ളാപ്പള്ളി നടേശൻ ചൂണ്ടിക്കാട്ടി. മലപ്പുറത്ത് ഒരു അൺ എയ്ഡഡ് കോളേജ് പോലും തങ്ങൾക്ക് കിട്ടിയിട്ടില്ല. ലീഗ് ഈഴവ സമുദായത്തെയും തന്നെയും ചതിച്ചുവെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മലപ്പുറത്ത് എസ്.എൻ.ഡി.പിക്ക് ഒരു കോളജ് പോലുമല്ല. എന്നാൽ, 17 കോളജുകളാണ് മുസ്‍ലിം സമുദായത്തിന് ഉള്ളത്. മലപ്പുറത്തെ എസ്.എൻ.ഡി.പിയുടെ ഒരു അൺ എയ്ഡഡ് കോളജ് എയ്ഡഡാക്കാൻ നിരന്തരമായി അഭ്യർഥിച്ചിട്ടും അത് ചെയ്ത് തരാൻ യു.ഡി.എഫ് ഭരണകാലത്ത് തയാറായില്ല. തുടർന്നാണ് ലീഗുമായി വേർപിരിയുന്നത്. മലപ്പുറത്തെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഭൂരിപക്ഷം ലീഗിലെ സമ്പന്നരുടെ കൈവശമാണെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

സാമൂഹ്യനീതിയും മതേതരത്വവും പ്രസംഗിക്കുന്ന ലീഗുകാർ ഈഴവ സമുദായത്തെ കൊണ്ടുനടന്നു വഞ്ചിച്ചുവെന്നും, ലീഗുകാരാണ് യഥാർത്ഥ വർഗീയവാദികളെന്നും മതേതരത്വം പറയുന്ന ലീഗുകാർ എന്തുകൊണ്ട് 44 ശതമാനം ഹിന്ദുക്കളിൽ നിന്നും ഒരു ഹിന്ദുവിനെ പോലും സ്ഥാനാർത്ഥിയാക്കുന്നില്ല എന്നും വെള്ളാപ്പള്ളി ചോദിച്ചു.

’44ശതമാനം ഹിന്ദുക്കളിൽ ലീഗ് ഇന്നുവരെ ഒരു ഹിന്ദുവിനെ സ്ഥാനാർത്ഥിയാക്കിയിട്ടുണ്ടോ? ന്യൂനപക്ഷങ്ങൾക്ക് അംഗീകാരം ലഭിക്കുമ്പോൾ ലീഗ് തന്നെ അതിനെ എതിർത്ത് രംഗത്ത് വരുന്നു. മലപ്പുറത്ത് പലയിടങ്ങളിലും ഈഴവ സമുദായത്തിന് ശ്മശാനങ്ങൾ പോലുമില്ല. സാമൂഹ്യനീതിയുടെ യാഥാർത്ഥ്യം തുറന്നുപറയുമ്പോൾ എന്നെ വർഗീയവാദിയാക്കുന്നു. ഞാൻ ക്രിസ്ത്യൻ സമുദായത്തെപ്പറ്റി പറഞ്ഞിട്ടുണ്ടല്ലോ? അവർ ആരും എന്നെ കൊല്ലാൻ വന്നിട്ടില്ല ഒരു ക്രിസ്‌താനിയും എന്നെ ചാടിക്കടിക്കാൻ എത്തിയിട്ടില്ല,’ അദ്ദേഹം പറഞ്ഞു.

മലപ്പുറമെന്ന പ്രത്യേക രാജ്യത്തിനുളളില്‍ സമുദായ അംഗങ്ങള്‍ ഭയന്നുവിറച്ചാണ് കഴിയുന്നതെനന്നായിരുന്നു വെള്ളാപ്പള്ളിയുടെ പരാമർശം. മലപ്പുറം ഒരു പ്രത്യേക രാജ്യമാണ്. പ്രത്യേക ചില മനുഷ്യരുടെ സംസ്ഥാനമാണ്. അതുകൊണ്ട് തന്നെ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ച് ഇത്ര നാളുകള്‍ കഴിഞ്ഞിട്ടും അതിന്റെ ഗുണഫലങ്ങള്‍ മലപ്പുറത്തെ പിന്നോക്കക്കാര്‍ക്ക് ലഭിച്ചിട്ടുണ്ടോ എന്നായിരുന്നു വെള്ളാപ്പള്ളി  ചോദിച്ചത്. ചുങ്കത്തറയില്‍ നടന്ന ശ്രീനാരായണ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി.

Content Highlight: I am not anti-Muslim, I was talking about the backwardness of the community: Vellappally Natesan with an explanation