| Saturday, 26th August 2023, 4:10 pm

ഞാന്‍ ഭിന്നശേഷിക്കാരി, അതുകൊണ്ടാണ് കുട്ടികളെ കൊണ്ട് അടിപ്പിച്ചത്: ന്യായീകരിച്ച് യു.പിയിലെ അധ്യാപിക

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: യു.പിയില്‍ എട്ട് വയസുള്ള വിദ്യാര്‍ത്ഥിയെ മറ്റ് കുട്ടികളെ കൊണ്ട് മുഖത്തടിച്ച സംഭവത്തില്‍ ന്യായീകരണവുമായി അധ്യാപിക. സംഭവത്തെ വര്‍ഗീയമായി ചിത്രീകരിക്കാനായി വീഡിയോ എഡിറ്റ് ചെയ്തതാണെന്നും തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നെന്നും അധ്യാപിക ത്യാഗി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. കുട്ടിയോട് കര്‍ശനമായി പെരുമാറണമെന്ന രക്ഷിതാക്കളുടെ സമര്‍ദം കാരണമാണ് അത്തരത്തില്‍ പെരുമാറിയതെന്നും താന്‍ ഭിന്നശേഷിക്കാരി ആയതിനാലാണ് മറ്റ് കുട്ടികളെ കൊണ്ട് അടിപ്പിച്ചതെന്നും അവര്‍ പറഞ്ഞു.

‘വൈറലായ വീഡിയോ എഡിറ്റും കട്ടും ചെയ്തതാണ്. വര്‍ഗീയ വിദ്വേഷം ഉണ്ടാക്കുക എന്ന ഉദ്ദേശം തനിക്കില്ല. ഇവിടെ മുസ്‌ലിങ്ങളും ഹിന്ദുക്കളും വളരെ ഐക്യത്തോടെയാണ് കഴിയുന്നത്. സ്‌കൂളില്‍ കൂടുതലും മുസ്‌ലിം വിദ്യാര്‍ത്ഥികളാണുള്ളത്. അവനോട് കര്‍ശനമായി പെരുമാറണമെന്ന സമര്‍ദം രക്ഷിതാക്കളില്‍ നിന്നും ഉണ്ടായിരുന്നു. രണ്ട് മാസമായി അവന്‍ ഹോം വര്‍ക്ക് ചെയ്തിട്ടുണ്ടായിരുന്നില്ല. ഞാന്‍ ഭിന്നശേഷിക്കാരി ആയതിനാല്‍ എനിക്ക് എഴുന്നേല്‍ക്കാന്‍ സാധിക്കില്ല. അതുകൊണ്ടാണ് രണ്ട് മൂന്ന് വിദ്യാര്‍ത്ഥികളെ വെച്ച് അവനെ തല്ലിച്ചത്. അവന്‍ ഹോം വര്‍ക്ക് ചെയ്യാന്‍ വേണ്ടിയാണ് അടിപ്പിച്ചത്,’ അധ്യാപിക എന്‍.എന്‍.ഐയോട് പറഞ്ഞു. സംഭവത്തില്‍ തനിക്ക് തെറ്റുപറ്റിയതായും ക്ഷമ ചോദിക്കുന്നുവെന്നും ത്യാഗി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ ബന്ധു ക്ലാസില്‍ ഉണ്ടായിരുന്നതായും അവരാണ് വീഡിയോ പകര്‍ത്തിയതെന്നും ത്യാഗി പറഞ്ഞു. ഈ വീഡിയോ പിന്നീട് വളച്ചൊടിക്കുകയായിരുന്നെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. തന്റെ തെറ്റ് സമ്മതിക്കുന്നതായും എന്നാല്‍ ഇതിനെ വലുതാക്കി കാണിക്കേണ്ടതില്ലെന്നും അവര്‍ പറഞ്ഞു. ചെറിയ കാര്യത്തെ വീഡിയോയിലൂടെ വലുതാക്കി കാണിക്കുകയായിരുന്നുവെന്നും ത്യാഗി പറഞ്ഞു.

അതേസമയം, കുട്ടിയോട് കര്‍ശനമായി പെരുമാറാന്‍ അധ്യാപികയോട് ആവശ്യപ്പെട്ടിരുന്നെന്നും എന്നാല്‍ മറ്റ് കുട്ടികളെ കൊണ്ട് തല്ലിക്കുന്നതിനെ എതിര്‍ത്തിരുന്നുവെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു. സംഭവത്തില്‍ പിതാവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മീഷനും ദേശീയ ബാലാവകാശ കമ്മീഷനും അധ്യാപികക്കെതിരെ അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ട്. കുട്ടിയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഇവര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ ദിവസമാണ് വിദ്യാര്‍ത്ഥിയെ അധ്യാപിക മറ്റ് വിദ്യാര്‍ത്ഥികളെ വെച്ച് മുഖത്തടിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നത്. അധ്യാപിക വിദ്യാര്‍ത്ഥിയെ ക്ലാസില്‍ എണീറ്റ് നിര്‍ത്തിപ്പിക്കുകയും ബാക്കിയുള്ള കുട്ടികളോട് മുഖത്ത് അടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്യുന്നതായിരുന്നു വീഡിയോയിലുണ്ടായിരുന്നത്.

അധ്യാപികയുടെ നിര്‍ദേശപ്രകാരം മുസ്ലിം വിദ്യാര്‍ത്ഥിയുടെ മുഖത്ത് ഓരോരുത്തരായി വന്ന് അടിക്കുന്നതും, കൂട്ടുകാരനെ അടിക്കുമ്പോള്‍ മനസുനൊന്ത വിദ്യാര്‍ത്ഥികളെ അധ്യാപിക ശകാരിച്ചു ഭയപ്പെടുത്തുന്നതും വീഡിയോയില്‍ ഉണ്ടായിരുന്നു. അക്രമത്തിനിരയായി കുട്ടി മുസ്ലിം മത വിഭാഗത്തില്‍പ്പെട്ട ക്ലാസിലെ ഏക വിദ്യാര്‍ത്ഥിയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. താന്‍ എല്ലാ മുസ്‌ലിം കുട്ടികളെയും അടിക്കുമെന്ന് അധ്യാപിക പറയുന്നതും പുറത്തുവന്ന വീഡിയോയില്‍ കേള്‍ക്കാം.

Content Highlights: I am handicapped, so I made some students slap him: Up teacher

We use cookies to give you the best possible experience. Learn more