| Friday, 4th October 2024, 12:29 pm

തിരുപ്പതി ലഡു വിവാദം; താൻ അപവാദം പറയാത്ത സനാതന ഹിന്ദുവാണെന്ന് പവൻ കല്യാൺ

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുപ്പതി: സനാതന ധർമ്മസംരക്ഷണവും നിയമവും ദേശീയതലത്തിൽ സംരക്ഷണ ബോർഡും വേണമെന്ന് ആവശ്യപ്പെട്ട് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും ജനസേവ തലവനുമായ പവൻ കല്യാൺ. കൂടാതെ സനാതന ധർമത്തെ അവഹേളിക്കുന്നവർക്ക് കോടതികൾ സുരക്ഷ ഒരുക്കുന്നു എന്നും പവൻ ആരോപിച്ചു.

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെയായിരുന്നു അദ്ദേഹത്തൻ്റെ കോടതിയെയും ജുഡീഷ്യറിയെയും വിമർശിച്ചു കൊണ്ടുള്ള പരാമർശം.

സനാതന ധർമത്തെ വൈറസിനോട് താരതമ്യപ്പെടുത്തുകയും അത് ഉന്മൂലനം ചെയ്യണമെന്ന് ആഹ്വാനം ചെയ്യുകയും ചെയ്ത തമിഴ്നാട് ഉപ മുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ്റെ മുൻ പരാമർശങ്ങളെയും പവൻ ഉദ്ധരിച്ചു.

രാജ്യവ്യാപകമായി കോടതികൾ ഇസ്‌ലാമിനെ അവഹേളിക്കുന്നതിനോട് പ്രതികരിക്കാറുണ്ടെന്നും എന്നാൽ ഹിന്ദു ദൈവങ്ങളെ അവഹേളിക്കുന്നതിനോട് പ്രതികരിക്കാൻ അവർ മടിക്കുന്നു തുടങ്ങിയ വസ്തുതാ വിരുദ്ധമായ പ്രതികരണങ്ങൾ ആയിരുന്നു അദ്ദേഹത്തിൻറെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയെയും അദ്ദേഹം വിമർശിച്ചു.

‘രാഹുൽ ഗാന്ധിക്ക് സനാതനധർമ ഹിന്ദുക്കളുടെ വോട്ടുകൾ വേണം എന്നാൽ രാഹുൽ ശ്രീരാമനെ ബഹുമാനിക്കുന്നില്ല. നിങ്ങൾ മോദിജിയെ വെറുത്തേക്കാം നിങ്ങൾ ഞങ്ങളെ വെറുത്തേക്കാം പക്ഷേ അരുത് ശ്രീരാമനെ കുറിച്ച് മോശമായി സംസാരിക്കരുത്, ‘ പവൻ പറഞ്ഞു.

സനാതനധർമം സംരക്ഷിക്കാൻ തന്റെ ജീവനും രാഷ്ട്രീയ അധികാരവും ഉപേക്ഷിക്കാൻ തയ്യാറാണെന്നും പവൻ കല്യാൺ കൂട്ടിച്ചേർത്തു.

പ്രസിദ്ധമായ തിരുപ്പതി ലഡു പ്രസാദത്തിന് ഉപയോഗിക്കുന്ന പശു നെയ്യിൽ മായം ചേർത്തതുമായി ബന്ധപ്പെട്ട കേസ് നിലവിൽ സുപ്രീം കോടതി പരിഗണിക്കുകയാണ്. എന്നാൽ മൃഗ കൊഴുപ്പിൽ മായം കലർത്തിയ നെയ്യ് ഉപയോഗിച്ചാണ് ആ ലഡു ഉണ്ടാക്കിയതെന്നും ഒരു ലക്ഷം പ്രസാദ ലഡു അയച്ചുകൊടുത്തുവെന്നും പവൻ കല്യാൺ വാദിച്ചു.

കപട മതേതരവാദികൾ സനാതന ധർമത്തെ വിമർശിക്കുമ്പോൾ മതേതരത്വം ഹിന്ദുക്കളെ നിശബ്ദരാക്കുമെന്ന വർഗീയ പരാമർശവും പവൻ കല്യാൺ നടത്തി.

Content Highlight:  I am an ‘unapologetic Sanatani Hindu’, declares Pawan Kalyan; reiterates ‘animal fat in prasadam’ claim

We use cookies to give you the best possible experience. Learn more