|

പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്താനും ജീവിതത്തിന്റെ അമൃത് തേടാനുമുള്ള മനുഷ്യരാശിയുടെ അന്വേഷണം; കുംഭമേളയെക്കുറിച്ച് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: പ്രയാഗ് രാജില്‍ നടക്കുന്ന മഹാകുംഭമേളയില്‍ പങ്കെടുത്ത് മുന്‍ ഐ.എസ്.ആര്‍.ഒ ചെയര്‍മാന്‍ എസ്. സോമനാഥ്. പ്രപഞ്ചവുമായുള്ള ബന്ധം കണ്ടെത്താനും ജീവിതത്തിന്റെ അമൃത് തേടാനുമുള്ള മനുഷ്യരാശിയുടെ അന്വേഷണമായാണ് കുംഭമേള അനുഭവപ്പെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ത്രിവേണി സംഗമത്തില്‍ കുടുംബത്തോടൊപ്പം സ്‌നാനം നടത്തിയതായും എസ്. സോമനാഥ് എക്‌സ് പോസ്റ്റില്‍ പറഞ്ഞു. ഒരു വിഭാഗം സ്വാമികളുടെ (സാധൂ) കൂടെയാണ് താന്‍ ത്രിവേണി സംഗമത്തില്‍ പുണ്യസ്‌നാനം നടത്തിയതെന്നും സോമനാഥ് കുറിച്ചു.

ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ കണക്ക് പ്രകാരം 3.09 ദശലക്ഷം വിശ്വാസികളാണ് പുണ്യസ്‌നാനത്തിനായി പ്രയാഗ് രാജിലെത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. 2025 ജനുവരി 13നാണ് കുംഭമേള ആരംഭിച്ചത്. ഫെബ്രുവരി 26ന് സമാപിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെ നിരവധി ആളുകള്‍ കുംഭമേളയില്‍ പങ്കെടുത്തിരുന്നു. വി.ഐ.പികള്‍ക്കും വി.വി.ഐ.പികള്‍ക്കുമായി പ്രത്യേക സ്ഥലം തിരിച്ച കുംഭമേളയില്‍ സംഘാടനത്തിന്റെ ഗൈഡന്‍സിന്റെയും പിഴവ് മൂലം 30 ഓളം തീര്‍ത്ഥാടകര്‍ മരണപ്പെട്ടിരുന്നു.

കുംഭമേള ആരംഭിച്ചതുമുതല്‍ വിവിധ തരത്തില്‍ ജനങ്ങള്‍ പ്രയാസങ്ങള്‍ നേരിട്ടിരുന്നു. കുംഭമേളയിലേക്ക് പോവുന്നതിനായി പൊതുഗതാഗതം തടസപ്പെടുകയും നദി മലിനമാവുകയും തീപ്പിടുത്തം പോലുള്ള സംഭവങ്ങള്‍ ദിനം പ്രതി ഉണ്ടാവുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

കുഭമേളക്കിടെ ആള്‍ക്കൂട്ട അപകടങ്ങള്‍, തീപിടിത്തം, വാഹനാപകടം എന്നിവ നടന്ന പശ്ചാത്തലത്തില്‍ പശ്ചിമബംഗാള്‍ മുഖ്യമന്ത്രി കുംഭമേളയെ മരണമേളയെന്ന് പരാമര്‍ശിച്ചിരുന്നു. കുംഭമേളക്കെത്തുന്ന സാധാരണക്കാരായ ജനങ്ങള്‍ക്ക് സംരക്ഷണം നല്‍കുന്നതില്‍ യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പരാജയപ്പെട്ടുവെന്നും മമത പറഞ്ഞിരുന്നു.

മഹാകുംഭമേളയില്‍ സ്ത്രീകളെ സംരക്ഷിക്കുന്നതില്‍ ബി.ജെ.പി നേതൃത്വത്തിലുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്ന് സമാജ്വാദി പാര്‍ട്ടി മേധാവി അഖിലേഷ് യാദവും പറഞ്ഞിരുന്നു.

മഹാ കുംഭമേള നടക്കുന്ന വിവിധ സ്ഥലങ്ങളിലായുള്ള നദീജലത്തില്‍ ഉയര്‍ന്ന അളവില്‍ ഫീക്കല്‍ കോളിഫോം ഉണ്ടെന്ന റിപ്പോര്‍ട്ടുകളടക്കം വന്നിരുന്നു. ജലത്തിന്റെ ഗുണനിലവാരം കുറഞ്ഞതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് ദേശീയ ഹരിത ട്രൈബ്യൂണലിനെ അറിയിച്ചിരുന്നു. ഉയര്‍ന്ന തോതിലുള്ള മലമൂത്ര വിസര്‍ജനം വഴിയാണ് വെള്ളത്തില്‍ ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വര്‍ധിക്കുന്നതാണ് ഇതിന് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Content Highlight: humanity’s quest to find connection with the universe and seek the nectar of life; Former ISRO Chairman on Kumbh Mela

Video Stories