| Friday, 26th July 2024, 1:08 pm

ആവേശം കണ്ടിട്ട് ഗുണ്ടകള്‍ ബെര്‍ത്ത് ഡേ ആഘോഷിക്കുന്നു, കുട്ടികള്‍ വഴിതെറ്റുന്നു എന്നൊക്കെയാണ് പറയുന്നത്; എനിക്ക് ആ അഭിപ്രായമില്ല: ആസിഫ് അലി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമ ആളുകളെ ഏതൊക്കെ രീതിയിലാണ് ഇന്‍ഫ്‌ളുവന്‍സ് ചെയ്യുകയെന്നും സിനിമ മോശമായി സ്വാധീനിക്കുന്നതിനെ കുറിച്ചുള്ള ചിലരുടെ അഭിപ്രായത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.

സിനിമ നല്ല രീതിയിലും ഇന്‍ഫ്‌ളുവന്‍സ് ചെയ്യുമെന്നും എന്നാല്‍ മോശം കാര്യങ്ങള്‍ മാത്രം ഹൈലൈറ്റ് ചെയ്യപ്പെടാനാണ് ചിലര്‍ക്ക് താത്പര്യമെന്നുമാണ് പേളി മാണി ഷോയില്‍ ആസിഫ് അലി പറയുന്നത്.

‘ സിനിമ കണ്ടിട്ട് കുട്ടികള്‍ വഴിതെറ്റുന്നു, സ്‌മോക്കിങ് തുടങ്ങുന്നു, ലൈഫ് സ്റ്റൈല്‍ കോപ്പി ചെയ്യുന്നു, ആവേശം കണ്ടിട്ട് ഗുണ്ടകളെല്ലാം കൂടി ബര്‍ത്ത് ഡേ സെലിബ്രേറ്റ് ചെയ്യുന്നു എന്നൊക്കെയാണ് പറയുന്നത്.

ശരിക്കും പറഞ്ഞാല്‍ ഇതിനെ മാത്രമേ നമ്മള്‍ ഹൈലൈറ്റ് ചെയ്യുന്നുള്ളൂ എന്നതാണ് സത്യം. ഇതിന്റെ ഒരു നല്ല വശം വേറെ ഉണ്ട്. സണ്‍ഡേ ഹോളിഡേ എന്ന സിനിമയില്‍, എതിരെ നില്‍ക്കുന്നവന്റെ ഉള്ളൊന്ന് അറിയാന്‍ ശ്രമിച്ചാല്‍ മതിയെന്ന ഒരു ഡയലോഗുണ്ട്.

സത്യം പറഞ്ഞാല്‍ ആ ഡയലോഗ് എന്നെ ഇന്‍ഫ്‌ളുവന്‍സ് ചെയ്തിട്ടുണ്ട്. ഞാന്‍ ആ ഡയലോഗ് കണ്ടപ്പോള്‍ പല കാര്യങ്ങളും ചിന്തിച്ചിട്ടുണ്ട്. നമ്മളും അങ്ങനെ റിയാക്ട് ചെയ്യുന്ന ആള്‍ക്കാരാണ്. നമ്മള്‍ പുറത്തിറങ്ങുമ്പോള്‍ ഒരു പൊട്ട മൂഡിലാണെങ്കില്‍ നമുക്കരികിലേക്ക് വരുന്ന ആളോട് ഒരു ആവശ്യവും ഇല്ലാതെ ചിലപ്പോള്‍ തട്ടിക്കയറിയേക്കാം. അത് ആ സമയത്തെ നമ്മുടെ മൂഡാണ്.

അത്തരത്തില്‍ സിനിമയിലുള്ള നല്ല കാര്യങ്ങളും ആളുകളെ ഇന്‍ഫ്‌ളുവെന്‍സ് ചെയ്യുന്നുണ്ട്. പക്ഷേ അതാരും ശ്രദ്ധിക്കുന്നില്ല, അല്ലെങ്കില്‍ സമ്മതിക്കുന്നില്ല. മോശം മാത്രമാണ് എല്ലാവരും പറയുന്നത്.

ഞാന്‍ ബി ടെക് ഷൂട്ട് ചെയ്ത് കഴിഞ്ഞ് അതിന്റെ റിലീസും കഴിഞ്ഞ് അതൊരു വലിയൊരു ഹിറ്റായി സന്തോഷത്തില്‍ ഇരിക്കുന്ന സമയമാണ്. ഞാന്‍ വീട്ടില്‍ നില്‍ക്കുമ്പോള്‍ എന്റെ മകന്‍ ഒരു സ്‌ട്രോ കട്ട് ചെയ്ത് വായില്‍വെച്ച് ഡെനീം ഷര്‍ട്ടുമിട്ട് ഇങ്ങനെ പുകവലിക്കുന്ന രീതിയില്‍ എന്റെ മുന്നില്‍ വന്നു നില്‍ക്കുകയാണ്.

ഇതെന്താണ് എന്ന് ചോദിച്ചപ്പോള്‍ ആനന്ദ് സുബ്രമണ്യം എന്ന് പറഞ്ഞു. കയ്യിലുള്ളത് സിഗരറ്റ് ആണെന്നും പറഞ്ഞു. അത്രയും ഇന്‍ഫ്‌ളുവെന്‍സ് ചെയ്യാന്‍ പറ്റും. രണ്ട് രീതിയിലും പറ്റും.

ഇതില്‍ എന്റെ സൈഡ് സിനിമയെ സിനിമയായി കാണുക എന്നതാണ്. നമ്മള്‍ കള്ളനായി അഭിനയിക്കുകയാണെങ്കില്‍ അത് കള്ളനായിരിക്കണം. എന്റെ ഐഡിയോളജി ഇതാണ്, ഞാനൊരു നന്മയുള്ള കള്ളനാകാം എന്ന് പറയാനാവില്ല.

ഉയരെയിലെ ഗോവിന്ദ് ചെയ്യുമ്പോള്‍ ഞാന്‍ ഇമേജ് കോണ്‍ഷ്യസ് ആയി എനിക്ക് ആസിഡ് ഒഴിക്കാന്‍ പറ്റില്ലെന്ന് പറഞ്ഞാല്‍ പിന്നെ ആ സിനിമയല്ല. അപ്പോള്‍ സിനിമയെ സിനിമയായി കാണുക.

ഉയരെയുടെ ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ റിലീസ് കഴിഞ്ഞ് സമ തിയേറ്ററില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ ഒരു ആന്റി വന്നിട്ട് ആസിഫിനോട് നല്ല സിനിമയാണെന്ന് പറയണമെന്നും പക്ഷേ ഇവന്റെ ഉള്ളില്‍ ഇതൊക്കെയുണ്ട് അതുകൊണ്ടാണല്ലോ അവന്‍ ഇത് കാണിക്കുന്നത് എന്ന് പറഞ്ഞു. അങ്ങനെയും ചിന്തിക്കുന്നവരുണ്ട്,’ ആസിഫ് അലി പറഞ്ഞു.

Content Highlight: How Movie Influences Audiance Asif Ali Reply

We use cookies to give you the best possible experience. Learn more