ശില്‍പാ ഷെട്ടിക്കെതിരെയുള്ള മൂന്ന് യൂട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം
national news
ശില്‍പാ ഷെട്ടിക്കെതിരെയുള്ള മൂന്ന് യൂട്യൂബ് വീഡിയോ ഡിലീറ്റ് ചെയ്യണമെന്ന് ബോംബെ ഹൈക്കോടതി നിര്‍ദ്ദേശം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 30th July 2021, 8:21 pm

മുംബൈ: രാജ് കുന്ദ്ര ഉള്‍പ്പെട്ട ചിത്ര  നിര്‍മ്മാണ കേസുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയുടെ ഭാര്യയും നടിയുമായ ശില്‍പ ഷെട്ടിയെ സംബന്ധിക്കുന്ന വാര്‍ത്തകള്‍ വിലക്കാന്‍ സാധിക്കില്ലെന്ന് ബോംബെ ഹൈക്കോടതി. ശില്‍പ നല്‍കിയ മാനനഷ്ടകേസിലാണ് കോടതിയുടെ നിരീക്ഷണം.

ശില്‍പാ ഷെട്ടിക്കെതിരെ മൂന്ന് സ്വകാര്യ വ്യക്തികളുടെ യൂട്യൂബ് ചാനലുകളില്‍ അപ്ലോഡ് ചെയ്ത മൂന്ന് വീഡിയോകള്‍ ഡിലീറ്റ് ചെയ്യണമെന്നും അവ വീണ്ടും അപ്ലോഡ്‌ചെയ്യരുതെന്നും ജസ്റ്റിസ് ഗൗതം പട്ടേല്‍ നിര്‍ദ്ദേശം നല്‍കി.

വിഷയത്തിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ ഒരു ചെറിയ ശ്രമം പോലുമില്ലതെ ദുരുദ്ദേശപരമായിട്ടാണ് അവ നല്‍കിയിട്ടുള്ളതെന്നും കോടതി നിരീക്ഷിച്ചു.

ഒരു വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവുമായി പത്രസ്വാതന്ത്ര്യത്തെ സന്തുലിതമാക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.

മൂന്ന് വീഡിയോകളും ശില്‍പാ ഷെട്ടിയുടെ ധാര്‍മ്മിക നിലയെക്കുറിച്ച് അഭിപ്രായപ്പെടുകയും ഭര്‍ത്താവ് രാജ് കുന്ദ്രയെ അറസ്റ്റുചെയ്തതിനെത്തുടര്‍ന്ന് ഒരു രക്ഷിതാവ് എന്ന നിലയില്‍ ചെയ്യുന്നുണ്ട്.

തന്റെ ഭര്‍ത്താവിനെ ജൂലൈ 19 ന് അറസ്റ്റുചെയ്തതിനുശേഷം തനിക്കും കുടുംബത്തിനും എതിരെ പ്രസിദ്ധീകരിച്ച അപകീര്‍ത്തികരമായ ലേഖനങ്ങള്‍ക്കെതിരെ ശില്‍പാ ഷെട്ടി സമര്‍പ്പിച്ച കേസാണ് കോടതി പരിഗണിച്ചത്.

പോണ്‍ ചിത്രം നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ട് രാജ് കുന്ദ്രയടക്കം 11 പേരെയാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. പോണോഗ്രഫി നിര്‍മ്മാണവുമായി ബന്ധപ്പെട്ട ഗൂഢാലോചനയില്‍ രാജ് കുന്ദ്രയ്ക്ക് പങ്കുണ്ടെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

രാജ് കുന്ദ്രക്കെതിരെ നിരവധി തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും എന്നാല്‍ കൂടുതല്‍ അന്വേഷണം നടത്തേണ്ടതുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

ഫെബ്രുവരിയിലാണ് ഈ കേസ് രജിസ്റ്റര്‍ ചെയ്തത്. പോണ്‍ ചിത്രങ്ങള്‍ നിര്‍മ്മിച്ച് ചില സൈറ്റുകള്‍ വഴി പ്രചരിപ്പിക്കുന്നുവെന്ന് മുംബൈ ക്രൈം ബ്രാഞ്ചിന് ലഭിച്ച പരാതിയെ തുടര്‍ന്നായിരുന്നു കേസെടുത്തത്.

കേസുമായി തനിക്ക് ബന്ധമില്ലെന്ന് രാജ് കുന്ദ്ര പ്രതികരിച്ചിരുന്നു. കേസില്‍ മുന്‍കൂര്‍ ജാമ്യത്തിനായി ഹരജി സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

ജെ.എല്‍. സ്ട്രീം എന്ന ആപ്പിന്റെ ഉടമസ്ഥനായ രാജ് കുന്ദ്ര ഐ.പി.എല്‍. ടീമായ രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമകളില്‍ ഒരാള്‍ കൂടിയാണ്.

2013ല്‍ ഇന്ത്യന്‍ ക്രിക്കറ്റുമായി ബന്ധപ്പെട്ടുയര്‍ന്ന വാതുവെയ്പ്പ് കേസില്‍ രാജ് കുന്ദ്രയെ പൊലീസ് ചോദ്യം ചെയ്തിരുന്നു.

അതേസമയം വിവാദങ്ങളെ തുടര്‍ന്ന് ശില്‍പ ഷെട്ടി രാജ് കുന്ദ്രയുടെ കമ്പനിയില്‍ നിന്നും രാജിവെച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. കഴിഞ്ഞ ദിവസം ശില്‍പ ഷെട്ടിയെ പൊലീസ് ചോദ്യം ചെയ്തിരുന്നു. ദമ്പതികളുടെ ജുഹുവിലെ വസതിയില്‍ റെയ്ഡ് നടത്തിയ ശേഷമായിരുന്നു ചോദ്യം ചെയ്യല്‍. ശില്‍പ കൂടി ഡയറക്ടറായ വിയാന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഫീസ് പരിസരം ഹോട്ട്ഷോട്സ് ആപ്പിലേക്കുള്ള വീഡിയോകള്‍ ചിത്രീകരിക്കുന്നതിന് ഉപയോഗിച്ചിരുന്നു.

പോണ്‍ചിത്രനിര്‍മാണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവിന് ബിസിനസ് ഉണ്ടായിരുന്നത് ശില്‍പ്പക്ക് അറിയാമായിരുന്നോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: How Is This Defamation?: High Court On Shilpa Shetty’s Plea To Gag Media