| Sunday, 1st December 2019, 4:02 pm

ചരിത്രമെന്ന വ്യാജേന ബോളിവുഡ് ഹിന്ദുത്വം വിൽക്കുന്നതെങ്ങനെ

ആദിത്യ മേനോൻ

അതതു കാലത്തെ രാഷ്ട്രീയ സാഹചര്യങ്ങളോട് സംവദിച്ചുകൊണ്ടാണ് സിനിമകൾ മിക്കപ്പോഴും പിറവിയെടുക്കുന്നത്. സോഷ്യലിസ്റ് ചായ്‌വുള്ള വിഷയങ്ങൾ ദോ ബിഗ സമീൻ, ജിസ് ദേശ് മേന്‍ ഗംഗാ ബെഹ്തി ഹേ തുടങ്ങിയനെഹ്രുവിയൻ കാലത്തെ സിനിമകൾ കൈകാര്യം ചെയ്തിരുന്നപ്പോൾ അതി  ദേശീയത ഘോഷിക്കുന്ന  ആഘോഷിക്കുന്ന സിനിമകളാണ് മോഡിക്കാലത് പിറവിയെടുക്കുന്നത്.

തീവ്രവാദ വിരുദ്ധതയെന്ന മട്ടിൽ  അവതരിപ്പിക്കപ്പെട്ട ‘ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്ക്’, ‘ബേബി’ തുടങ്ങിയ സിനിമകളൊക്കെ തന്നെ ഇത്തരം തീവ്ര ദേശീയതക്കു ഓശാന പാടുന്ന സിനിമകളാണ്.  മറ്റൊന്ന് ഹിന്ദു ദേശീയത മുറ്റി നിൽക്കുന്ന “ചരിത്ര സിനിമ”കളാണ്,  പ്രത്യേകിച്ച് മധ്യകാല ഇന്ത്യയിൽ കഥപറയുന്നവ.

സഞ്ജയ് ലീലാ ബന്‍സാലിയുടെ 2018ല്‍ പുറത്തിറങ്ങിയ പത്മാവതും 2015ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനിയും, പുറത്തിറങ്ങാനിരിക്കുന്ന സിനിമകളായ പാനിപ്പത്ത് ദ ഗ്രേറ്റ് ബിട്രേയല്‍, തന്‍ഹാജി; അണ്‍സങ് ഹീറോ എന്നീ സനിമകളും ഇതേ കഥാ തന്തുവും ആശയവും ആണ് വിൽക്കുവാൻ ശ്രമിക്കുന്നത്.

ഓരോന്നായി പരിശോധിക്കാം. ദിവസങ്ങൾക്കു മുൻപാണ് ‘തൻഹാജി’ യുടെ ട്രെയിലർ പുറത്തിറങ്ങുന്നത്.

എങ്ങിനെയാണ് മറാത്ത-രജപുത്ര യുദ്ധം വർഗീയമാകുന്നത്

“മുഗള്‍ സാമ്രാജ്യത്തെ വിറപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക്”എന്നാണ് അജയ് ദേവ്ഗണ്‍ റിലീസ് ചെയ്ത താനാജിയുടെ  ട്രെയിലറിന്റെ ടാഗ് ലൈന്‍. ട്രെയിലർ വീഡിയോയിൽ എഴുതിക്കാണിച്ചുകൊണ്ടു ഈ ടാഗ്‌ലൈൻ ഉറപ്പിക്കുകയും ചെയ്യുന്നുണ്ട്.

അജയ് ദേവ്ഗൺ തനാജിയിൽ

“സർജിക്കൽ സ്ട്രൈക്ക്” ഉപമയിലൂടെ മറാത്തകളും മുഗളന്മാരും തമ്മിലുള്ള യുദ്ധത്തെ ഇന്ത്യ-പാകിസ്ഥാൻ സംഘര്ഷങ്ങളുമായി കൂട്ടിക്കെട്ടാനുള്ള ആസൂത്രിത ശ്രമമാണ് നടത്തുന്നത്.  അതുവഴി ആത്യന്തികമായി മുന്നോട്ട് വെയ്ക്കുന്നത് ഹിന്ദു-മുസ്ലിം ദ്വന്ദവും.

സിനിമക്കാധാരമായ 1670 ഇലെ കൊന്ദാന യുദ്ധം, എന്നാൽ യാതൊരു തരത്തിലും മതാധിഷ്ഠിതമായിരുന്നില്ല എന്നതാണ് യാഥാർഥ്യം. ഛത്രപതി ശിവജിയുടെ ജനറൽ ആയിരുന്ന താനാജി മലൂസരേ യും രജപുത്ര കമാൻഡർ ആയിരുന്ന ഉദയ്ഭാൻ സിങ് റാത്തോഡ് ഉം തമ്മിലായിരുന്നു യുദ്ധം.  ഹിന്ദു-മുസ്‌ലിം വർഗീയ മുഖം ഈ യുദ്ധത്തിനുണ്ടായിരുന്നതായി ചരിത്രം എവിടെയും പ്രതിപാദിക്കുന്നില്ല.

മറാത്തി നാടോടി സാഹിത്യത്തിന്റെ ഭാഗം കൂടിയാണ് ഈ കഥ. കുന്നിൻ മുകളിലുള്ള കോട്ടമേൽ എത്താൻ മറാത്തികൾ ഉടുമ്പുകളുടെ സഹായം തേടിയിരുന്നത് എങ്ങനെ, താനാജിയും ഉദയ്ഭാനും തമ്മിലുള്ള യുദ്ധം, കോട്ട നേടാനായെങ്കിലും ഒരു സിംഹത്തെ (താനാജി) നഷ്ടപ്പെട്ടു’ എന്ന വിജയത്തിനു ശേഷം ഛത്രപതി ശിവജിയുടെ പരാമര്‍ശവും ഒക്കെയാണ് ഈ കഥയിലെ നാടകീയത മുറ്റിയ രംഗങ്ങൾ.

സൈഫ് അലി ഖാൻ തൻഹാജിയിൽ

എന്നാൽ ആ യുദ്ധത്തെ ‘നന്മയും തിന്മയും’ തമ്മിലുള്ള അഥവാ ‘ഹിന്ദുവും മുസ്ലീമും’ തമ്മിലുള്ള സംഘർഷമായി, മറ്റൊരർത്ഥത്തിൽ ഇന്ത്യൻ ദേശീയതയും വിദേശ അധിനിവേശവും തമ്മിലുള്ള കലഹമായി സിനിമാ നിർമാതാക്കൾ ബോധപൂർവം അവതരിപ്പിക്കുകയായിരുന്നു.

താനാജിയുടെ പോസ്റ്റര്‍ പരിശോധിക്കാം. നെറ്റിയിൽ തിലകക്കുറിയും ചാർത്തി പ്രത്യക്ഷത്തിൽ തന്നെ ഹിന്ദുവായി അജയ് ദേവ്ഗൺ താനാജിയാകുമ്പോൾ, സൈഫ് അലി ഖാന്റെ ഉദയ്ബൻ താടിനീട്ടി വളർത്തി ഒരു മുസ്‌ലിമെന്ന് തോന്നിക്കുന്ന വേഷത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്. യഥാര്‍ത്ഥത്തില്‍ ഈ രണ്ട് കഥാപാത്രങ്ങളും ഹിന്ദുക്കളാണ് എന്ന സത്യം നിലനില്‍ക്കുമ്പോഴാണിത്.

പോസ്റ്ററിലും ട്രൈലെറുകളിലുമുടനീളം മഞ്ഞ-കാവി പശ്ചാത്തലത്തിൽ മാറാത്തകൾ പ്രത്യക്ഷപ്പെടുമ്പോൾ ഭീതിതമായ ഇരുളിൽ ആണ് മുഗളർ അവതരിപ്പിക്കപ്പെടുന്നത്. മാറാത്തകളുടെ വസ്ത്രങ്ങൾ വെള്ളയോ കാവിയോ ആകുമ്പോൾ കറുപ്പോ പച്ചയോ ധരിപ്പിച്ചാണ് എതിർ ചേരി അവതരിപ്പിക്കപ്പെടുന്നത്.  “നന്മ-തിന്മ” , “മുസ്‌ലിം-ഹിന്ദു” ദ്വന്ദങ്ങൾ വ്യക്തമായി വരച്ചിടുന്നു.

തൻഹാജിയിൽ നിന്നും

കാവിയോടുള്ള ഒരുതരം ഭ്രമം സിനിമയിലുടനീളം കാണാം.  ‘കൊന്ദാനക്കുമേലെ കാവിക്കൊടി ഉയരുന്നതുവരെ ഞാന്‍ കാലില്‍ ചെരുപ്പിടില്ല’ എന്ന്  താനാജിയുടെ അമ്മ പറയുന്ന ഒരു സംഭാഷണ ശകലം തന്നെയുണ്ട ട്രെയിലറിൽ.

കീഴടക്കപ്പെട്ട ശേഷം താനാജി ഉദയഭനോട് പറയുന്നത്, “സ്വയംഭരണവും ശിവജിയും കാവിയും ഓരോ മാറാത്തക്കാരന്റെയും ഭ്രാന്താണ്”, എന്നാണ്.

മാറാത്തയുടെ കൊടിക്ക് സിനിമയിലുടനീളം സംവിധായകൻ പ്രാധാന്യം നൽകുന്നുണ്ട്. എന്നാൽ വെറും കാവി നിറത്തിലുള്ള യഥാർത്ഥ മറാത്താ കൊടിക്കു പകരം “ഓം” എന്ന് ആലേഖനം ചെയ്തത കോടിയാണ് ട്രെയിലറിൽ കാണിക്കുന്നത്.

പാനിപ്പത്ത് യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സംരക്ഷണത്തിനായിരുന്നോ?

അഷുതോഷ്  ഗോവാരിക്കറിന്റെ പാനിപത്ത് എന്ന സിനിമ ഡിസംബര്‍ ആറിനാണ് പുറത്തിറക്കുന്നത്.  അതായത് ബാബ്റി മസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷിക ദിനത്തില്‍.

പാനിപത് മുന്നോട്ടു വയ്ക്കുന്ന പ്രതീകാത്മകത തനാജി യുടേതിന് സമാനമാണ്.

പാനിപ്പത്തിന്റെ ട്രെയിലര്‍ തുടങ്ങുന്നത് തന്നെ ‘മറാത്തകൾ ഇന്ത്യയിലെ കീര്‍ത്തികേട്ട പ്രതിരോധക്കാര്‍’ എന്ന് പറഞ്ഞുകൊണ്ടാണ്. അഹ്മദ് ഷാ അബ്ദാലിയും ഷുജാ ഉദ് ദൗളയും ഉൾപ്പടെയുള്ള മുസ്ലിംകളെ കറുത്തതും കുടിലവുമായ പശ്ചാത്തലത്തിലാണ് അവതരിപ്പിക്കപ്പെടുന്നത്.

പാനിപ്പത്ത്

സിനിമ പ്രതിപാദിക്കുന്ന “കൊടും ചതി” സൂചിപ്പിക്കുന്നത് അഫ്ഗാന്‍ ഭരണാധികാരിയായ അബ്ദാലിയുമായി സഹകരിച്ച മുസ്ലീം ഭരണാധികാരികളിലേക്കാണ്.

തനാജിയെ പോലെ തന്നെ, പാനിപ്പത്തും വാഴ്ത്തിപ്പാടുന്നത് ‘മറാത്താ പൗരുഷത്തെയാണ്’. “മറാത്താ പൗരുഷം” എന്ന പേരിൽ ഒരു പാട്ടു തന്നെയുണ്ട് ആ സിനിമയിൽ.

യുവത്വം തുടിക്കുന്ന മറാത്താ ഭരണാധികാരികളെ സിനിമ അവതരിപ്പിക്കുമ്പോൾ, സഞ്ജയ് ദത്തിന്റെ അബ്ദാലി കഴിവുകെട്ട കിളവനാണ്. ഇത് സത്യത്തിൽ വാസ്തവ വിരുദ്ധമാണ്. മൂന്നാം പാനിപ്പത് യുദ്ധം നടക്കുമ്പോൾ അബ്ദാലിക്കു 39 വയസ്സ് മാത്രമായിരുന്നു പ്രായം. മറാത്താ ഭരണാധികാരിയായിരുന്ന സദാശിവ റാവുവിനെക്കാൾ വെറും എട്ടു വയസ്സ് കൂടുതലും നാനാസാഹേബ് പെഷവായേക്കാൾ രണ്ടു വയസ് കുറവും.

തനാജിയുടെയും പാനിപ്പത്തിന്റെയും ട്രെയിലറുകൾ തമ്മിലുള്ള പ്രധാന വ്യത്യാസം പ്രതിനായക കഥാപാത്രത്തിന്റെ അവതരണത്തിലാണ്. തനാജിലെ രാജപുത്രനായ ഉദയ്ഭൻനെ അവതരിപ്പിക്കുന്നതിനേക്കാൾ  ക്രൂരനായിട്ട് അഫ്‌ഗാനിൽ നിന്നും വന്ന അബ്ദാലിയെ അവതരിപ്പിക്കാൻ ശ്രമിച്ചിട്ടുണ്ട്. വൈദേശികനായ മുസ്ലിം അബ്ദാലി രജപുത്ര രാജാവിനേക്കാൾ വില്ലനാകേണ്ടതുണ്ടല്ലോ!

സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമെന്നോളമാണ് കൊന്താന യുദ്ധത്തെ തൻഹാജിയിൽ വരച്ചിടുന്നത്. വൈദേശീക ആക്രമണത്തില്‍ നിന്നും രാജ്യത്തെ പ്രതിരോധിക്കുക എന്ന രീതിയിലാണ്  മൂന്നാം പാനിപ്പത്ത് യുദ്ധത്തെ ‘പാനിപ്പത്തിൽ’ അവതരിപ്പിക്കുന്നത്.

ഉദാഹരണത്തിന്, സദാശിവ റാവുവിന്റെ അമ്മയുടെ സംഭാഷണം ശ്രദ്ധിക്കുക: ” ഇനി ഇന്ത്യയിലേക്ക് നോക്കാന്‍ പോലും ധൈര്യപ്പെടാത്ത വിധം അബ്ദാലിയെ ഒരു പാഠം പഠിപ്പിക്കണം,” എന്നാണത്.

തുടർന്ന് അബ്ദാലിയും സദാശിവ് റാവുവും വാഗ്വാദത്തിൽ ഏർപ്പെടുന്ന ഒരു ഒരു രംഗമുണ്ട്.

അബ്ദാലി: ഒരു ചെറിയ കഷ്ണം ഭൂമിയ്ക്കു വേണ്ടി നീ ഇന്നു നിന്റെ ജീവന്‍ നഷ്ടപ്പെടുത്താന്‍ പോവുകയാണ്.

സദാശിവ് റാവു:  എന്റെ മാതൃഭൂമിയുടെ ഒരു തരി മണ്ണിനു വേണ്ടി പോലും ഞാന്‍ മരിക്കുവാൻ തയ്യാറാണ്.

ചരിത്രത്തിന്റെ യാതൊരു പിന്ബലവുമില്ലാതെ “ഇന്ത്യയെ സംരക്ഷിക്കാന്‍” വേണ്ടിയായിരുന്നു യുദ്ധം എന്ന് പൊലിപ്പിച്ചു അതിദേശീയത വിൽക്കുകയാണിവിടെ. ഇന്ത്യയെ സംരക്ഷിക്കാനായിരുന്നു യുദ്ധമെങ്കിൽ  അബ്ദാലിക്കെതിരായ പോരാട്ടത്തിൽ സിഖുകളുടെയും ജാട്ടുകളുടെയും പിന്തുണ  പേഷ്വകൾ നിരസിക്കേണ്ടതില്ലായിരുന്നു.

ബൻസാലിയുടെ ഹിന്ദുരാഷ്ട്ര ആഹ്വാനം 

സഞ്ജയ് ലീലാ ബന്‍സാലിയുടെ 2015ല്‍ പുറത്തിറങ്ങിയ ബാജിറാവു മസ്താനിയും 2018ല്‍ പുറത്തിറങ്ങിയ പത്മാവതിന്റെയും അച്ചു തന്നെയാണ് തൻഹാജിയും പാനിപ്പത്തും ഉപയോഗിച്ചത്.

യുദ്ധ രംഗങ്ങള്‍ ചിത്രീകരിക്കുന്ന രീതി മുതല്‍ സംഭാഷണങ്ങളും സെറ്റുകളും വരെ സാമ്യത കണ്ടെത്താനാകും. സർവോപരി ഹൈന്ദവ ദേശീയതയും മുസ്ലിം വില്ലനും ഈ സിനിമകളിലൊക്കെയും ഒരേ തരത്തിൽ സ്ഥാനം പിടിക്കുന്നു.

സിനിമയിൽ റാണി പത്മിനിയെ അവതരിപ്പിച്ച രീതിയിൽ പ്രതിഷേധിച്ച് പത്മാവത് സിനിമയുടെ ചിത്രീകരണ സമയത് തന്നെ രജപുത്ര വിഭാഗക്കാർ ആക്രമണം അഴിച്ചുവിട്ടിരുന്നു. എന്നാൽ യഥാർത്ഥത്തിൽ  അലാവുദ്ദീന്‍ ഖില്‍ജിയുടെ ചരിത്രത്തെയാണ്  ചിത്രം പൂര്‍ണ്ണമായും വളച്ചൊടിച്ചത്. ക്രൂരനും കാമവെറിയനും വഞ്ചകനുമായിട്ടാണ്  ഖില്‍ജിയെ കാണിച്ചത്. മറുവശത്ത് മാറാത്തകൾ മാന്യരും ധീരരും.

പദ്മാവതിൽ അലാഉദ്ദിൻ ഖിൽജിയായി

വാസ്തവത്തിൽ അസാമാന്യ മികവ് പുലർത്തിയ ഭരണാധികാരിയായിരുന്നു ഖിൽജി. മംഗോളിയൻ ആക്രമണത്തിൽ നിന്നും ഇന്ത്യയെ സംരക്ഷികാൻ കഴിഞ്ഞത് ഖിൽജിയുടെ പ്രതിരോധ ഫലമായിട്ടായിരുന്നു.

പതിനാറാം നൂറ്റാണ്ടില്‍ മാലിക്ക് മുഹമ്മദ് ജയാസി എഴുതിയ പത്മാവതില്‍ രാജ രത്നസെനിനെ ഖിൽജി ചതിച്ചു കൊലപ്പെടുത്തുന്നത് പോയിട്ട് നേരിട്ട് ഏറ്റുമുട്ടിയിട്ട് പോലുമില്ല.

ഹിന്ദു ദേശീയതയെ കൃത്യമായി  അടയാളപ്പെടുത്തുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബാജിറാവു മസ്താനി. ഒരു പ്രണയ കഥയാവേണ്ടിയിരുന്ന ഈ സിനിമയുടെ തുടക്കത്തില്‍ തന്നെ റണ്‍വീര്‍ അവതരിപ്പിക്കുന്ന ബാജിറാവു എന്ന കഥാപാത്രം ഹിന്ദു സ്വരാജാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞു വെക്കുന്നുണ്ട്.

“നമ്മുടെ ഭൂമി, നമ്മുടെ രാജ്യം, ഛത്രപതി ശിവജിയുടെ ഏക സ്വപ്നം ഹിന്ദു സ്വരാജ്” എന്നാണ് സിനിമയിലെ വരികൾ.

ബാജിറാവുവായി രൺവീർ സിംഗ്

സിനിമ തുടങ്ങുന്നത്   തന്നെ പേഷ്വ സാമ്രാജ്യത്തെ  മാത്രം ‘ഹിന്ദുസ്ഥാന്‍’ എന്ന് വരച്ചുള്ള ഭൂപടം കാണിച്ചുകൊണ്ടാണ്. തെക്ക് നൈസാമിന്റെ അധീനതയിലണ്ടായിരുന്ന പ്രതീക്ഷയും സിഖ് അധീനതയിലുണ്ടായിരുന്ന വടക്കുപടിഞ്ഞാറന്‍ ദേശങ്ങളും സൗകര്യപൂർവം ഒഴിവാക്കി.

“മൻ ബൈരാഗി” എന്ന പേരിൽ നരേന്ദ്ര മോദിയുടെ അറിയപ്പെടാത്ത ജീവിതത്തെ ആസ്പദമാക്കിയാണ് സഞ്ജയ് ലീല ബൻസാലിയുടെ പുതിയ ചിത്രം എന്ന് ഇതിനോട് ചേർത്ത് വായിക്കേണ്ടതാണ്.

ഹിന്ദു മാത്രമല്ല, സവര്‍ണജാതിയുടെ മേധാവിത്വം

ഇപ്പോള്‍ ബോളിവുഡില്‍ ഇറങ്ങുന്ന സിനിമകളിൽ മിക്കതും ഹിന്ദു ദേശീയതക്കൊപ്പം ഉപതന്തുക്കളും ചേർന്നുള്ളതാണ്. ബ്രാഹ്മണ-രജപുത്ര-മറാത്താ മേൽക്കോയമയുടെ ആഘോഷങ്ങളായി മാറിക്കൊണ്ടിരിക്കുകയാണ് ബോളിവുഡ് ചരിത്ര സിനിമകൾ.

ഉദാഹരണത്തിന്, “ശിവജി വാളെടുത്താല്‍ അത് സ്ത്രീകളെ സംരക്ഷിക്കാനും ബ്രാഹ്മണരുടെ പൂണൂല്‍ സംരക്ഷിക്കാനും പിന്തുണയ്ക്കാനുമായിരിക്കും” എന്നാണ് തൻഹാജിയിൽ കജോള്‍ ചെയ്യുന്ന കഥാപാത്രം പറയുന്നത്.

സിനിമയിലെ നായകനായ താനാജി മലൂസരേ അരികുവത്കരിക്കപ്പെട്ട കോലി വിഭാഗത്തില്‍ നിന്ന് വരികയാണെന്ന വസ്തുത ചർച്ചപോലും ചെയ്യാതെ ശിവജി മഹാരാജ് “ബ്രാഹ്മണരുടെ സംരക്ഷകൻ” എന്ന് ഘോഷിക്കാനാണ് സിനിമയിലൂടെ ശ്രമിക്കുന്നത്. ഏറ്റവും കുറഞ്ഞത് കോലി, മഹാർ പോലെയുള്ള പിന്നാക്ക വിഭാഗക്കാർക്ക് ഉയർന്ന ഭരണ പദവികൾ നൽകുകയും മുസ്‌ലിമുകളെ ചേർത്തുപിടിക്കുന്ന നയപരമായ തീരുമാനങ്ങൾ എടുക്കുകയും ചെയ്തിരുന്ന ശിവജിയെ അത്തരത്തിലെങ്കിലും അവതരിപ്പിക്കപ്പെടേണ്ടതായിരുന്നു.

ബാജിറാവു മസ്താനിയിൽ നിന്നും

ബാജിറാവു മസ്താനിയില്‍ നായകനെ പരിചയപ്പെടുത്തുന്നത് തന്നെ “മിന്നൽ വേഗത്തിൽ വാൾ പ്രയോഗവും, ഹിമാലയ സമാനമായ മനസ്സുറപ്പും, ചിത്പവൻ ബ്രാഹ്മണരുടെ പ്രസന്നതയും” ഒത്തിണങ്ങിയവൻ എന്നാണ്.

ബ്രാഹ്മണ്യത്തിന്റെ ഈ മഹത്വവത്കരണം അവഗണിക്കുന്നത് പേഷ്വമാരുടെ കാലത്തു അരങ്ങേറിയ കൊടിയ ജാതീയ പീഡനങ്ങളാണ്.

ഇതിനുള്ള തെളിവുകൾ നോക്കാം:

പേഷ്വമാരുടെ മറാത്താ ഭരണത്തിന് കീഴിൽ കീഴ്ജാതിക്കാരാണ് പൊതു നിരത്തുകൾ ഉപയോഗിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിരുന്നില്ല. നിഴല്‍ കൊണ്ട് പോലും കീഴ്ജാതിക്കാർ ഹിന്ദുക്കളെ മലിനമാക്കും എന്നായിരുന്നു വിശ്വാസം. തൊട്ടുകൂടാത്തവരുടെ കയ്യിലോ കഴുത്തിലോ നിര്‍ബന്ധമായും ഒരു കറുത്ത ചരട് ഉണ്ടായിരിക്കണം. ഹിന്ദുക്കള്‍ അബദ്ധവശാല്‍ പോലും അയാളുടെ സ്പര്‍ശത്താല്‍  മലിനമാകാതിരിക്കാന്‍ വേണ്ടി അവരെ തിരിച്ചറിയാനാണ് ഇങ്ങനെ ചെയ്യുന്നത്. പെഷ്വയുടെ തലസ്ഥാനമായ പൂനെയില്‍ ഒരു ഹിന്ദു മലിനമാകാതിരിക്കാന്‍ കീഴ്ജാതിക്കാരൻ നടക്കുന്ന വഴി അവന്‍തന്നെ അടിച്ചുവാരേണ്ടിവന്നു. പൂനയില്‍ തൊട്ടുകൂടാത്തവര്‍ എല്ലാ കാലത്തും കഴുത്തിലൊരു മണ്‍പാത്രം തൂക്കിയിട്ട് നടക്കണമായിരുന്നു. അവന്റെ തുപ്പല്‍ നിലത്തുവീഴാതെ ശേഖരിക്കാനായിരുന്നു അങ്ങനെ ചെയ്തിരുന്നത്. എങ്ങാനും അത് നിലത്ത് വീണ് അബദ്ധത്തിൽ അതിൽ ചവിട്ടി ഹിന്ദുക്കൾ മലിനമാകാൻ പാടില്ല.

പേഷ്വമാരുടെ മണ്ണില്‍ തന്നെ ജനിച്ച പ്രസിദ്ധനായ ഒരു മാറാത്തക്കാരന്റ വാക്കുകളാണ് മേലെയുള്ളത്. ബാബാസാഹേബ് അംബേദ്കറുടെ ആനിഹിലേഷന്‍ ഓഫ് കാസ്റ്റ്  എന്ന പുസ്തകത്തിൽ നിന്നുമുള്ളവ.

പേഷ്വകളുടെ സത്യം വിളിച്ചു പറയാൻ ധൈര്യപ്പെടുന്നത് പോകട്ടെ, അംബേദ്കറിനെ കുറിച്ച് സിനിമയെടുക്കാൻ പോലും ധൈര്യമുള്ളവർ ഇന്ന് ബോളിവുഡിൽ തുച്ഛമായിരിക്കും.

(ദി ക്വിൻറ് അസോസിയേറ്റ് എഡിറ്റർ ആദിത്യ മേനോൻ എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ)

ആദിത്യ മേനോൻ

ദി ക്വിൻറ് അസോസിയേറ്റ് എഡിറ്റർ

We use cookies to give you the best possible experience. Learn more