| Saturday, 23rd November 2019, 11:23 am

ഒറ്റരാത്രി കൊണ്ടുണ്ടായതല്ല ബി.ജെ.പി-അജിത് പവാര്‍ സഖ്യ ഫോര്‍മുല; കരുക്കള്‍ നീക്കിയത് അമിത് ഷായുടെ വിശ്വസ്തന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

മുംബൈ: ശരദ് പവാറിനെ മറികടന്ന് ബി.ജെ.പി എങ്ങനെയാണ് എന്‍.സി.പി നേതാവ് അജിത് പവാറുമായി സഖ്യത്തിലെത്തിയത് എന്നതിനെപ്പറ്റി ഊഹാപോഹങ്ങള്‍ പ്രചരിക്കുകയാണ്. എന്നാല്‍ ഇന്നലെ ഒറ്റരാത്രി കൊണ്ട് ഉദയം ചെയ്തതല്ല ഈ സഖ്യ ഫോര്‍മുലയെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അജിത്തുമായി ബി.ജെ.പി ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. തന്റെ ഏറ്റവും വിശ്വസ്തനായ ലെഫ്റ്റനന്റിനെത്തന്നെയാണ് ബി.ജെ.പി ദേശീയാധ്യക്ഷന്‍ അമിത് ഷാ അതിന്റെ ചുമതലയേല്‍പ്പിച്ചത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മഹാരാഷ്ട്രയിലെ തെരഞ്ഞെടുപ്പിന്റെ ചുമതലക്കാരനുമായിരുന്ന ഭൂപേന്ദ്ര യാദവിനെ.

എന്‍.സി.പി നേതാവ് ശരദ് പവാറും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുമ്പോള്‍, അപ്പുറത്ത് ബി.ജെ.പി കരുക്കള്‍ നീക്കുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരമാണ് അവസാന വട്ട ചര്‍ച്ചകള്‍ നടന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

അമിത് ഷാ വെള്ളിയാഴ്ച വൈകിട്ടോടെ മുംബൈയിലെത്തി ഭൂപേന്ദര്‍ യാദവുമായി ചര്‍ച്ചകള്‍ നടത്തിയിരുന്നു. രാത്രി ഏഴുമണിയോടെ യാദവ് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന്റെ അടുത്തെത്തി. ഫഡ്‌നാവിസിനെ കാര്യങ്ങള്‍ ധരിപ്പിച്ച ശേഷമാണു സര്‍ക്കാര്‍ രൂപീകരണം ഉണ്ടാകുമെന്ന കാര്യത്തില്‍ പൂര്‍ണ്ണമായി ഉറപ്പുവന്നത്.

ഇതോടെ എല്ലാക്കാര്യങ്ങളും ഓകെയാണെന്ന് ആര്‍.പി.ഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ് അത്താവലെയോടെ അമിത് ഷാ പറഞ്ഞു. അത്താവലെ തന്നെ ഇക്കാര്യം ശനിയാഴ്ച വെളിപ്പെടുത്തിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ രാഷ്ട്രീയ നീക്കങ്ങളില്‍ അത്താവലെയും ഭാഗമായിരുന്നു.

ഒക്ടോബര്‍ 30-ന് അജിത് പവാറിനെ എന്‍.സി.പി നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്തതോടെ ശരദ് പവാറിനെ മറികടന്ന്, അജിത്തുമായി സഖ്യത്തിലെത്താനുള്ള ആദ്യ കരു ബി.ജെ.പിയുടെ കൈകളിലെത്തി.

അജിത്തിലുള്ള വിശ്വാസമാണ് തങ്ങള്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ആശങ്കകളില്ലാതെ ബി.ജെ.പി നേതാക്കള്‍ വെള്ളിയാഴ്ച വൈകിട്ടുവരെ പറഞ്ഞുകൊണ്ടിരിക്കാന്‍ കാരണം. ഈ പ്രതീക്ഷയുള്ളതു കൊണ്ടുതന്നെയാണ് അമിത് ഷാ പ്രത്യക്ഷത്തില്‍ ശിവസേനയുമായുള്ള ചര്‍ച്ചകളില്‍ ഇടപെടാതിരുന്നതും.

ശരദ് പവാറും ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കോണ്‍ഗ്രസും അവരുടെ കളികള്‍ കളിക്കട്ടെയെന്ന നിലപാടിലായിരുന്നു അമിത് ഷായെന്ന് ബി.ജെ.പി വൃത്തങ്ങള്‍ പറയുന്നു. കഴിഞ്ഞയാഴ്ച വരെ ശിവസേനയുമായുള്ള സഖ്യം തുടരുന്നതിനുള്ള സാധ്യതകളിലാണ് ബി.ജെ.പി ഉന്നത നേതൃത്വം നിലയുറപ്പിച്ചിരുന്നത് എന്നതിന്റെ സൂചനയാണിത്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

എന്നാല്‍ ഇത് അസാധ്യമായതോടെയാണ് ബദല്‍ നീക്കത്തിന് അജിത് പവാറിനെ ലക്ഷ്യമിട്ടുള്ള നീക്കങ്ങളാരംഭിച്ചത്. ഇതോടെ നവംബര്‍ പത്തിനു ശേഷം അമിത് ഷാ പ്രത്യക്ഷ ഇടപെടലുകള്‍ തുടങ്ങി.

ബി.ജെ.പി-എന്‍.സി.പി സഖ്യത്തോടെ മഹാരാഷ്ട്ര മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നതിന്റെ കൃത്യം ഒരു മണിക്കൂര്‍ മുന്‍പാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രത്യേക വിജ്ഞാപനത്തിലൂടെ മഹാരാഷ്ട്രയിലെ രാഷ്ട്രപതി ഭരണം റദ്ദാക്കുന്നത്.

ആഭ്യന്തര മന്ത്രാലയ വിജ്ഞാപനപ്രകാരം പ്രസിഡന്റ് രാം നാഥ് കോവിന്ദ് ഇന്ന് രാവിലെ രാഷ്ട്രപതി ഭരണം റദ്ദാക്കാനുള്ള പ്രഖ്യാപനം ഇറക്കി. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് കുമാര്‍ ഭല്ല പുലര്‍ച്ചെ 5.47 നാണ് ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിച്ചത്.

170 എം.എല്‍.എമാരുടെ പിന്തുണയോടെ ഭൂരിപക്ഷം തെളിയിക്കുമെന്നാണ് ഏറ്റവും ഒടുവിലായി ബി.ജെ.പി പ്രഖ്യാപിച്ചിരിക്കുന്നത്. അജിത് പവാറിന് എന്‍.സി.പിയിലെ 35 എം.എല്‍.എമാരുടെ പിന്തുണയെന്നും ബി.ജെ.പി നേതാവ് ഗിരീഷ് മഹാജന്‍ അവകാശപ്പെട്ടു.

പിന്തുണയുള്ള എം.എല്‍.എമാരുടെ പട്ടിക അജിത് പവാര്‍ ഗവര്‍ണര്‍ക്ക് കൈമാറും. അജിത് പവാറായിരിക്കും എന്‍.സി.പിയുടെ നിയമസഭാ കക്ഷി നേതാവ്. എന്‍.സി.പിയുടെ എല്ലാ എം.എല്‍.എമാരുടേയും പിന്തുണ അജിത് പവാറിനുണ്ടെന്നുമാണ് ബി.ജെ.പി അവകാശപ്പെടുന്നത്.

We use cookies to give you the best possible experience. Learn more