| Sunday, 10th December 2023, 3:45 pm

കപ്പലുകള്‍ തടയുന്നത് തുടരുമെന്ന് ഹൂത്തികളുടെ ഭീഷണി; ചെങ്കടലില്‍ രണ്ട് ഡ്രോണുകള്‍ വെടിവെച്ചിട്ട് ഫ്രഞ്ച് സൈന്യം

ഡൂള്‍ന്യൂസ് ഡെസ്‌ക്

പാരീസ്: യെമന്‍ തീരത്ത് നിന്ന് ചെങ്കടലിലേക്ക് പോകുകയായിരുന്ന രണ്ട് ഡ്രോണുകളെ ചെങ്കടലിന് മുകളിലൂടെ വെടിവച്ചിട്ടതായി ഫ്രഞ്ച് സൈന്യം. ഡ്രോണുകള്‍ രാജ്യത്തിന് ഭീഷണിയാകുമെന്ന് മനസിലാക്കിയതിനാലാണ് ഫ്രഞ്ച് ഫ്രിഗേറ്റ് അവയെ വെടിവെച്ചിട്ടതെന്ന് സൈന്യത്തിന്റെ ജനറല്‍ സ്റ്റാഫ് പത്രക്കുറിപ്പില്‍ പറഞ്ഞു.

രണ്ട് ഡ്രോണുകളും യെമന്റെ തീരത്ത് നിന്ന് 110 കിലോമീറ്റര്‍ (68 മൈല്‍) അകലെയായിരുന്നുവെന്ന് സൈന്യത്തിന്റെ പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.

ഗസയിലേക്ക് മരുന്നും ഭക്ഷണമടക്കമുള്ള മാനുഷിക സഹായങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ ഇസ്രഈലുമായി ബന്ധമുള്ള വാണിജ്യ കപ്പലുകളെ സമുദ്ര പാതകളിലൂടെ കടത്തിവിടുന്നത് തടയുമെന്ന് ഹൂത്തി വിമതര്‍ ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സംഭവം. ഇതുസംബന്ധിച്ച് ഇസ്രഈല്‍ തുറമുഖങ്ങളുമായി ബന്ധം പുലര്‍ത്തുന്ന എല്ലാ കപ്പല്‍ കമ്പനികള്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും ഹൂത്തികള്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച ഹൂത്തികള്‍ യെമന്‍ തീരത്ത് ബഹാമാസ് പതാകയുള്ള ഒരു കപ്പല്‍ ഉള്‍പ്പെടെ രണ്ട് കപ്പലുകള്‍ ആക്രമിച്ചിരുന്നു. അവ ഇസ്രാഈലിന്റേതാണെന്ന് അവകാശ വാദവും ഉന്നയിച്ചു. ഇസ്രഈലുകളുമായി ബന്ധമുള്ള ഗാലക്സി ലീഡര്‍ എന്ന ചരക്ക് കപ്പലും ഹൂത്തികള്‍ പിടിച്ചെടുത്തിരുന്നു. ഗസയില്‍ ഇസ്രഈല്‍ ബോംബാക്രമണം തുടരുന്ന പശ്ചാത്തലത്തില്‍ ഇസ്രഈലിനെ ലക്ഷ്യമിട്ട് ഹൂത്തികള്‍ ടെല്‍ അവീവിലേക്ക് മിസൈല്‍ ആക്രമണങ്ങളും നടത്തിയിരുന്നു.

യു.എന്‍ വേള്‍ഡ് ഫുഡ് പ്രോഗ്രാം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഗസയിലെ 36 ശതമാനം കുടുംബങ്ങളും നിലവില്‍ കടുത്ത പട്ടിണി അനുഭവിക്കുകയാണെന്നാണ് സൂചിപ്പിക്കുന്നത്. കണക്കുകള്‍ പ്രകാരം ഗസയില്‍ ഇസ്രഈല്‍ നടത്തിയ ആക്രമണത്തില്‍ 17,000ത്തിലധികം ഫലസ്തീനികള്‍ കൊല്ലപ്പെട്ടതായും വ്യക്തമാവുന്നുണ്ട്.

CONTENT HIGHLIGHTS: Houthis threaten to continue blocking ships; French military shoots down two drones in Red Sea

We use cookies to give you the best possible experience. Learn more