കൊവിഡ് രോഗിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മോഷണം; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍
national news
കൊവിഡ് രോഗിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മോഷണം; ആശുപത്രി ജീവനക്കാരി അറസ്റ്റില്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
2021 Jun 17, 03:21 am
Thursday, 17th June 2021, 8:51 am

ചെന്നൈ: തമിഴ്‌നാട്ടില്‍ ആശുപത്രിയില്‍ വെച്ച് കൊവിഡ് രോഗി കൊല്ലപ്പെട്ട സംഭവത്തില്‍ ജീവനക്കാരി അറസ്റ്റില്‍. രാജീവ് ഗാന്ധി ഗവ. ജനറല്‍ ആശുപത്രിയില്‍ വെച്ചായിരുന്നു കൊവിഡ് ബാധിതയായ സുനിത (41) കൊല്ലപ്പെട്ടത്.

ആശുപത്രിയിലെ കരാര്‍ ജീവനക്കാരിയായിരുന്ന വൊട്ടിയൂര്‍ സ്വദേശി രതിദേവിയാണ് ഇപ്പോള്‍ കേസില്‍ അറസ്റ്റിലായിരിക്കുന്നത്. മോഷണം നടത്തുന്നതിന് വേണ്ടിയാണ് രതിദേവി സുനിതയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പുറത്തുവിട്ടിരിക്കുന്ന വിവരം.

മെയ് 24നാണ് സുനിതയെ കൊവിഡ് വാര്‍ഡില്‍ നിന്നും കാണാതായത്. അന്വേഷണം നടത്തിയെങ്കിലും സുനിത എവിടെയാണെന്നതിനെ കുറിച്ച് ഒരു വിവരവും ലഭിച്ചില്ല.

പിന്നീട് ജൂണ്‍ എട്ടിന് ആശുപത്രിയിലെ എമര്‍ജന്‍സി ബോക്‌സ് റൂമില്‍ നിന്നും അഴുകിയ നിലയില്‍ സുനിതയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തില്‍ സുനിതയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്ന് കണ്ടെത്തി.

മെയ് 24ന് സുനിതയെ രതിദേവി വീല്‍ചെയറിലിരുത്തി കൊണ്ടുപോയിരുന്ന വിവരം നേരത്തെ അറിഞ്ഞിരുന്ന പൊലീസ് കൊലപാതകമാണെന്ന് തെളിഞ്ഞതോടെ വീണ്ടും ഇവരെ ചോദ്യം ചെയ്യുകയായിരുന്നു.

രണ്ടാമത് നടത്തിയ ചോദ്യം ചെയ്യലില്‍ രതിദേവി കുറ്റം സമ്മതിച്ചു. സുനിതയെ കൊലപ്പെടുത്തിയ ശേഷം അവരുടെ പണവും മൊബൈല്‍ ഫോണും മോഷ്ടിക്കുകയായിരുന്നുവെന്നും രതിദേവി പൊലീസിനെ അറിയിച്ചു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hospital staff murders Covid patient to steal her phone and cash