| Saturday, 4th May 2019, 3:10 pm

യു.പി.എ കാലത്ത് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നിട്ടുണ്ട്; കോണ്‍ഗ്രസ് വാദം ശരിയെന്ന് റിട്ട. ലെഫ്. ജനറല്‍ ഡി.എസ് ഹൂഡ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: യു.പി.എ കാലത്ത് പാകിസ്ഥാനെതിരേ ആറ് സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസ് വാദം ശരിയാണെന്ന് റിട്ട. ലെഫ്റ്റനന്റ് ജനറല്‍ ദീപേന്ദ്ര സിങ് ഹൂഡ. കോണ്‍ഗ്രസ് വാദത്തെ എതിര്‍ത്തു മുന്‍ കരസേനാ മേധാവിയും വിദേശകാര്യ സഹമന്ത്രിയുമായ വി.കെ സിങ് ഇന്നു രംഗത്തുവന്നതിനു പിന്നാലെയാണ് ഹൂഡയെത്തിയത്.

യു.പി.എ കാലത്ത് സൈന്യം അത്തരം നീക്കങ്ങള്‍ നടത്തിയിട്ടുണ്ടെന്നും അതിനെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ എന്നോ അതിര്‍ത്തികടന്നുള്ള സൈനികനീക്കങ്ങളെന്നോ വിശേഷിപ്പിക്കാമെന്നും ഹൂഡ വ്യക്തമാക്കി. എന്നാല്‍ അത് എന്നാണു നടന്നതെന്ന കാര്യത്തെക്കുറിച്ച് ഓര്‍മയില്ലെന്നും അദ്ദേഹം പറഞ്ഞു.

സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയതിന്റെ തെളിവുകള്‍ ചോദിച്ചുകൊണ്ടാണ് ഇന്ന് വി.കെ സിങ് ട്വീറ്റ് ചെയ്തത്.

താന്‍ പ്രധാനമന്ത്രിയായിരിക്കെ മൂന്ന് സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ നടത്തിയെന്നു മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ മന്‍മോഹന്‍ സിങ്ങ് ആദ്യം വെളിപ്പെടുത്തിയിരുന്നു. പിന്നീട് അതിന്റെ കൂടുതല്‍ വിവരങ്ങളുമായി കോണ്‍ഗ്രസ് നേതാവ് രാജീവ് ശുക്ലയും രംഗത്തെത്തി.

2008 നും 2014 നും ഇടയിലുള്ള കാലത്ത് ആറ് സര്‍ജിക്കല്‍ സ്ട്രൈക്ക് സര്‍ക്കാര്‍ നടത്തിയെന്നായിരുന്നു അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. രാഷ്ട്രീയ നേട്ടത്തിനായി കോണ്‍ഗ്രസ് ഒരിക്കലും അത് ഉപയോഗിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ കോണ്‍ഗ്രസ് നടത്തുന്നത് വ്യാജ അവകാശവാദമാണെന്നാണ് കേന്ദ്രമന്ത്രി പ്രകാശ്ജാവഡേക്കര്‍ പ്രതികരിച്ചത്.
ആദ്യ സര്‍ജിക്കല്‍ സ്ട്രൈക്ക് 2016 ലാണ് നടന്നതെന്ന് വിവരാവകാശ രേഖ വ്യക്തമാക്കുന്നു. അതിന് മുന്‍പ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടന്നിട്ടില്ലെന്ന് വ്യക്തം. കോണ്‍ഗ്രസിന്റെ ഒരു പുതിയ വ്യാജ അവകാശ വാദം കൂടി- എന്നായിരുന്നു അദ്ദേഹം ട്വീറ്റ് ചെയതത്.

ആറ് സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയെന്ന കോണ്‍ഗ്രസിന്റെ അവകാശ വാദത്തിനെതിരെ കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും ബി.ജെ.പിയുടെ മറ്റു നേതാക്കളും രംഗത്തെത്തിയിരുന്നു.

ഭീകരര്‍ക്കെതിരേ ഒരു നടപടിയും കൈക്കൊള്ളാത്ത സര്‍ക്കാരാണ് തങ്ങളുടേതെന്ന് ജനങ്ങള്‍ പറയാതിരിക്കാന്‍ വേണ്ടിയാണ് ഇത്തരം പ്രസ്താവനകളുമായി കോണ്‍ഗ്രസ് നേതാക്കള്‍ എത്തുന്നത് എന്നായിരുന്നു ബി.ജെ.പി നേതാക്കളുടെ വിമര്‍ശനം.

We use cookies to give you the best possible experience. Learn more