Advertisement
national news
കമല്‍ നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്; ഒമ്പതു കോടി കണ്ടെത്തി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2019 Apr 07, 03:55 am
Sunday, 7th April 2019, 9:25 am

ന്യൂദല്‍ഹി/ഭോപാല്‍: ഹവാല കേസില്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിന്റെ വിശ്വസ്തരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ്. കമല്‍ നാഥിന്റെ സുരക്ഷാ ഉദ്യോഗസ്ഥന്‍ പ്രവീണ്‍ കാക്കറിന്റെ ഇന്ദോറിലെ വീട്ടിലും ഉപദേശകന്‍ രാജേന്ദ്ര കുമാര്‍ മിഗ്ലാനിയുടെ ദല്‍ഹിയിലെ വീട്ടിലുമാണ് ഇന്നു പുലര്‍ച്ചെ റെയ്ഡ് നടന്നത്.

ഒമ്പതു കോടി രൂപ ഇവരുടെ വീടുകളില്‍ നിന്നായി കണ്ടെത്തി. വീടുകള്‍ കൂടാതെ ദല്‍ഹിയിലെയും മധ്യപ്രദേശിലെയും ഇരുവരുമായും ബന്ധപ്പെട്ട മറ്റു സ്ഥലങ്ങളിലും റെയ്ഡ് നടന്നു.

Also Read: സാമ്പത്തിക ക്രമക്കേട് കേസില്‍ ബി.ജെ.പി നേതാവ് രമണ്‍ സിങ്ങിന്റെ മരുമകന് ലുക്ക് ഔട്ട് നോട്ടീസ്; നടത്തിയത് 50 കോടിയുടെ ക്രമക്കേട്

പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനുശേഷം രണ്ടുപേരും ജോലി ഉപേക്ഷിച്ചിരുന്നു.

പുലര്‍ച്ചെ മൂന്നുമണിക്കാണു കാക്കറിന്റെ വീട്ടില്‍ റെയ്ഡ് നടന്നത്.

തെരഞ്ഞെടുപ്പ് കാലയളവില്‍ ഹവാല വഴി ഇരുവരും വന്‍തോതില്‍ പണമിടപാട് നടത്തിയതായി ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യവുമായി ബന്ധമുള്ളവരുടെ വീടുകളില്‍ ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടന്നതിന് ഒരാഴ്ച പോലും പിന്നിടുന്നതിനു മുമ്പാണിത്. രാഷ്ട്രീയ എതിരാളികളെ ഉപദ്രവിക്കാനായി സര്‍ക്കാരിന്റെ അധികാരം ദുരുപയോഗം ചെയ്യുന്നതായി അന്നു കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയും കോണ്‍ഗ്രസും ആരോപിച്ചിരുന്നു.