| Saturday, 12th December 2020, 8:38 pm

'എന്തെങ്കിലും മനസ്സിലാകണമെങ്കില്‍ സിനിമ മൂന്ന് തവണയെങ്കിലും കാണണമല്ലോ? ട്രോളുകള്‍ക്ക് മറുപടിയുമായി നോളന്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വിഷയത്തിലെയും മേക്കിംഗിലെയും സങ്കീര്‍ണ്ണതകള്‍ക്കൊണ്ട് ശ്രദ്ധേയനാണ് ഹോളിവുഡ് സംവിധായകന്‍ ക്രിസ്റ്റഫര്‍ നോളന്‍. സസ്‌പെന്‍സുകളും ട്വിസ്റ്റുകളും നിറഞ്ഞ നോളന്റെ സിനിമകള്‍ മനസ്സിലാകണമെങ്കില്‍ കുറഞ്ഞത് ഒരു മൂന്ന് തവണയെങ്കിലും കാണണമെന്ന് സിനിമാലോകത്ത് സ്ഥിരമുള്ള സംസാരമാണ്. ഈയിടെ ഇറങ്ങിയ ജര്‍മന്‍ ടൈം ട്രാവല്‍ സീരിസ് ഡാര്‍ക് പ്രേക്ഷകരുടെ തലപുകച്ചപ്പോള്‍ ക്രിസ്റ്റഫര്‍ നോളനെ മനസ്സില്‍ കണ്ടാണ് സീരിസ് ചെയ്തതെന്നും ട്രോളുകള്‍ വന്നിരുന്നു. ഇപ്പോള്‍ ഈ ചോദ്യങ്ങള്‍ക്കെല്ലാം നോളന്‍ തന്നെ മറുപടിയുമായി എത്തിയിരിക്കുകയാണ്.

‘ഞാന്‍ വര്‍ഷങ്ങളോളം ചിന്തിച്ച് മികച്ച ടീമിനൊപ്പം വര്‍ക്ക് ചെയ്താണ് ഒരു സിനിമ ചെയ്യുന്നത്. പ്രേക്ഷകര്‍ക്ക് രണ്ടര മണിക്കൂറല്ലേ കാണാന്‍ ലഭിക്കുന്നുള്ളു. അതുകൊണ്ട് തീര്‍ച്ചയായും അത് കുറച്ച് കട്ടി കൂടിയ അനുഭവമായിരിക്കും. ചില കാര്യങ്ങള്‍ ആദ്യ കാഴ്ചയില്‍ മനസ്സിലാകണമെന്നില്ല. ആളുകള്‍ വീണ്ടും വീണ്ടും എന്റെ വര്‍ക്ക് കാണാന്‍ ആഗ്രഹിക്കുന്നത് തീര്‍ച്ചയായും സന്തോഷം തന്നെയാണ്. ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം ഏറെ മികച്ച അനുഭവമാണത്.’ നോളന്‍ പറഞ്ഞു.

അതേസമയത്ത് തന്നെ ആദ്യ കാഴ്ചയില്‍ എക്‌സൈറ്റ് ചെയ്യിപ്പിക്കുന്നതാകണം സിനിമകളെന്നും നോളന്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് അതേക്കുറിച്ച് ചിന്തിക്കാനും കൂട്ടുകാരോടൊപ്പമോ മറ്റോ വീണ്ടും കാണാനും ആഗ്രഹിക്കും വിധമായിരിക്കണം ആ ആദ്യ കാഴ്ച. ഒരു സിനിമ ആദ്യം കാണുമ്പോള്‍ ലഭിക്കുന്ന ത്രില്ലിംഗ് അനുഭവവും പിന്നീട് അതിന്റെ ലെയറുകളെക്കുറിച്ച് ചിന്തിക്കാന്‍ തുടങ്ങി വീണ്ടും കാണാന്‍ തോന്നുകയും ചെയ്യുന്ന നിലയിലായിരിക്കണം സിനിമകളെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും നോളന്‍ പറഞ്ഞു.

ഡാര്‍ക് സീരിസ് നോളന് മാത്രം മനസ്സിലാകുന്ന ചിത്രമാണെന്ന ട്രോളിന് ചിരിച്ചുകൊണ്ടായിരുന്നു നോളന്റെ മറുപടി. പ്രേക്ഷകരോ അവരെക്കുറിച്ച് പറയുന്നവരോ സ്വയം വിലകുറച്ച് കാണുന്നത് കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

‘ഞാന്‍ വ്യത്യസ്തമായ നിരവധി ചിത്രങ്ങള്‍ ഇക്കാലയളവില്‍ ചെയ്തിട്ടുണ്ട്. ഒരുപാട് പേര്‍ക്ക് അതെല്ലാ ഇഷ്ടമാവുകയും ചെയ്തു. കഥയില്‍ കുറച്ചൊരു സങ്കീര്‍ണ കൊണ്ടുവരുന്നതിലാണ് ഫിലിം മേക്കിംഗിന്റെ രസമിരിക്കുന്നതാണ് ഞാന്‍ കരുതന്നത്. പ്രേക്ഷകര്‍ക്ക് ചിരപരിചിതമായ ഇടങ്ങളില്‍ നിന്നും വ്യത്യസ്തമായ ദിശയിലേക്ക് അവരെ കൊണ്ടുപോകാന്‍ ഞാന്‍ ശ്രമിക്കാറുണ്ട്’ നോളന്‍ പറയുന്നു.

പുതിയ ചിത്രമായ ടെനറ്റിന്റെ പശ്ചാത്തലത്തില്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലാണ് നോളന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. ടെനറ്റ് ഏറെ പ്രേക്ഷകശ്രദ്ധയും നിരൂപകപ്രശംസയും നേടി കഴിഞ്ഞു. ടൈം ട്രാവലിലൂടെ രണ്ടാം ലോകമഹായുദ്ധം തടയാന്‍ ശ്രമിക്കുന്ന രഹസ്യ ഏജന്റിന്റെ കഥയാണ് ടെനറ്റ് പറയുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Hollywood director Christopher Nolan talks about his movies, theme and complexities

We use cookies to give you the best possible experience. Learn more