Advertisement
Kerala News
പൊള്ളയായ ബജറ്റ്, ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണ്: വി.ഡി സതീശൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 07, 08:03 am
Friday, 7th February 2025, 1:33 pm

തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ സമ്പൂർണ്ണ ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വി. ഡി. സതീശൻ. സംസ്ഥാനത്തിൻ്റെ ധനസ്ഥിതിയെ പരിഗണിച്ച് കൊണ്ടുള്ള ബജറ്റല്ല അവതരിപ്പിച്ചതെന്നും പൊള്ളയായ ബജറ്റാണ് ധനമന്ത്രി അവതരിപ്പിച്ചതെന്നും വി.ഡി സതീശൻ പറഞ്ഞു.

ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടിക്കുറക്കലാണെന്ന് വി.ഡി സതീശൻ വിമർശിച്ചു. കേരളത്തെ പത്ത് വർഷം പിന്നോട്ട് വലിക്കുകയാണ് സർക്കാർ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ധനകാര്യ മന്ത്രിയുടെ പ്ലാന്‍ ബി എന്നത് പ്ലാന്‍ വെട്ടികുറയ്ക്കലാണ്. 15000 കോടി രൂപയുടെ പ​ദ്ധതികളാണ് 2024-25 സാമ്പത്തിക വർഷത്തിൽ വെട്ടി ചുരുക്കിയത്. നിയമസഭാ ചെലവാക്കാൻ അനുമതി നൽകിയ പണം നിയമം ലംഘിച്ച് കൊണ്ടാണ് പ​ദ്ധതികൾ വെട്ടികുറച്ചത്. ഭരണാഘടനാ വിരുദ്ധമായ നടപടിയാണ് ​ഗവൺമെന്റ് ചെയ്തത്. ന്യൂനപക്ഷ സ്‌കോളർഷിപ്പുകൾ വെട്ടി ചുരുക്കിയത് കൂടാതെ പട്ടിക ​ജാതി വർ​ഗ പദ്ധതിയിലും വ്യാപകമായ വെട്ടികുറക്കലുകൾ നടത്തിയിട്ടുണ്ട്,’ വി. ഡി. സതീശൻ പറഞ്ഞു.

സർക്കാർ സ്കോളർഷിപ്പുകൾ പോലും വെട്ടിക്കുറച്ചുവെന്നും ബാധ്യത തീർക്കാനുള്ള പണം പോലും സർക്കാരിന്റെ കയ്യിലില്ല എന്നും അദ്ദേഹം വിമർശിച്ചു. ബജറ്റിന് മുന്നോടിയായി സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിനെയും പ്രതിപക്ഷ നേതാവ് വിമർശിച്ചിരുന്നു. നടപടിക്രമങ്ങളനുസരിച്ച് ബജറ്റിന് ഒരു ദിവസം മുന്‍പ് സാമ്പത്തിക അവലോകന റിപ്പോര്‍ട്ട് നല്‍കണമെന്നും എന്നാല്‍ ഇത്തവണ അത് നല്‍കിയില്ലെന്നും സതീശന്‍ നിയമസഭയില്‍ പറഞ്ഞു.

ലൈഫ് മിഷൻ പദ്ധതിയെ കുറിച്ച് വളരെ അഭിമാനത്തോടു കൂടിയാണ് ധനകാര്യ മന്ത്രി സംസാരിച്ചതെന്നും എന്നാൽ വാസ്തവം അതല്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങൾക്ക്, ക്ഷേമ പദ്ധതികൾക്ക്, സ്കോളർഷിപ്പ്, ഉൾപ്പെടെയുളള കാര്യങ്ങൾ വെട്ടികുറച്ചിട്ടുണ്ട്. പല പദ്ധതികൾക്കും ബാധ്യത വരുത്തിയിട്ടുണ്ട്. ആ കട​ബാ​ധ്യത പോലും തീർക്കാനുളള വിഹിതം പോലും ബജറ്റിലില്ല. കൃതമായ രീതയിൽ പോലുമല്ല ബജറ്റ് ക്രമീകരിച്ചിരിക്കുന്നത് . വലിയ ബാധ്യതയിൽ സർക്കാർ മുങ്ങി നിൽക്കുന്ന സമയത്തും യാഥാർത്ഥ്യ ​​​ബോ​ധമില്ലാത്ത ബജറ്റാണ് അവതരിപ്പിച്ചിരിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.

സർക്കാർ ഭൂനികുതിയിൽ കൊണ്ടുവന്ന വര്ധനവിനെയും അദ്ദേഹം വിമർശിച്ചു. ‘ഭൂനികുതിയിൽ വൻ കൊള്ളയാണ് സർക്കാർ നടത്തിയിരിക്കുന്നത്. ഭീകരമായി വർധനവാണ് ഭൂനികുതിയിൽ കൊണ്ടുവന്നിരിക്കുന്നത്. ഭൂനികുതി വർധനവിൽ പ്രതിഷേധമുണ്ട്. അതിനെതിരെ സമര പരിപാടികൾ ആലോചിക്കും. ഇടതു ഭരണം കേരളത്തെ പത്ത് വർഷം പിന്നോട്ട് കൊണ്ടുപോയി,’ വി.ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം കേരള സര്‍ക്കാര്‍ ലക്ഷ്യമാക്കിയിട്ടുള്ള നവകേരള നിര്‍മാണത്തിന് ആവേശകരമായ പുതിയ കുതിപ്പ് നല്‍കുന്നതാണ് പൊതുബജറ്റെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

 

Content Highlight: Hollow budget, Finance Minister’s plan B is plan cuts: VD Satheesan