| Wednesday, 23rd June 2021, 12:16 pm

ഞായറാഴ്ച പൂഴ്ത്തിവെപ്പ്, തിങ്കളാഴ്ച മാസ് വാക്‌സിനേഷന്‍, ചൊവ്വാഴ്ച മുടന്തും; കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നടപടികളിലെ പൊള്ളത്തരം തുറന്നുകാണിച്ച് ചിദംബരം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിനേഷന്‍ നടപടികളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് പി. ചിദംബരം. ലോക റെക്കോര്‍ഡ് നേടാനായി വാക്സിന്‍ പൂഴ്ത്തിവെച്ചു എന്ന് ചിദംബരം ആരോപിച്ചു.

‘ഞായറാഴ്ച പൂഴ്ത്തിവെക്കും, തിങ്കളാഴ്ച വാക്സിന്‍ നല്‍കും, ചൊവ്വാഴ്ച വീണ്ടും പഴയ മുടന്തിലേക്ക് തിരിച്ചുപോകും. ഇതാണ് ഒരൊറ്റ ദിവസത്തിലെ വാക്സിനേഷന്‍ ലോക റെക്കോര്‍ഡിന്റെ രഹസ്യം. ഈ വീരകൃത്യം ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടും, എനിക്ക് ഉറപ്പാണ്’ -ചിദംബരം ട്വീറ്റ് ചെയ്തു.

മോദി സര്‍ക്കാരിന് ആരോഗ്യ മേഖലയിലെ നൊബേല്‍ സമ്മാനം തന്നെ ലഭിച്ചേക്കാമെന്നും ചിദംബരം പരിഹസിക്കുന്നു.

രാജ്യത്ത് തിങ്കളാഴ്ചത്തെ റെക്കോര്‍ഡ് വാക്സിനേഷന് പിന്നാലെ ചൊവ്വാഴ്ച വാക്സിന്‍ സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ ഇടിവാണ് ഉണ്ടായത്. തിങ്കളാഴ്ച 88 ലക്ഷത്തോളം പേരാണ് വാക്സിന്‍ സ്വീകരിച്ചത്.

ലോകത്തിലെ ഏറ്റവും വലിയ പ്രതിദിന വാക്സിന്‍ ദൗത്യമെന്നാണ് കേന്ദ്രം ഇതിനെ വിശേഷിപ്പിച്ചത്. എന്നാല്‍, ഇതിന് പിന്നാലെ വാക്സിനേഷനില്‍ വന്‍ ഇടിവ് സംഭവിച്ചു.

ചൊവ്വാഴ്ച 53.86 ലക്ഷം പേര്‍ക്ക് മാത്രമാണ് വാക്സിന്‍ നല്‍കാന്‍ സാധിച്ചത്. മുന്‍ ദിവസത്തെ അപേക്ഷിച്ച് വന്‍ ഇടിവാണ് ഈ നിരക്ക്.

അതേസമയം, ചിദംബരത്തിന്റെ പ്രസ്താവനയെ വിമര്‍ശിച്ച് ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അമിത് മാളവ്യ രംഗത്തെത്തി. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഇന്ത്യയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുകയാണെന്ന് അമിത് മാളവ്യ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: Hoard, vaccinate, limp again: Chidambaram on drop in figures after record Monday vaccination

We use cookies to give you the best possible experience. Learn more