| Sunday, 9th April 2023, 6:38 pm

ഗ്രഹാം സ്റ്റെയ്ന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നത് ഹിന്ദുത്വവാദികള്‍; ന്യൂനപക്ഷങ്ങളെ സംഘപരിവാര്‍ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പരിഹാസ്യം: സി.പി.ഐ.എം

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: ആര്‍.എസ്.എസിന്റെ താത്വിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരെന്നും അതുകൊണ്ടാണ് ന്യൂനപക്ഷങ്ങള്‍ക്കും കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയതെന്നും പ്രസ്താവനയിറക്കി സി.പി.ഐ.എം.

ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണെന്നും പ്രസ്താവനയില്‍ പറഞ്ഞു.

‘ഗ്രഹാം സ്റ്റെയ്ന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗഢിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല.

ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ബി.ജെ.പിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും.
സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ,’ പ്രസ്താവനയില്‍ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ ക്രിസ്ത്യന്‍ വീടുകളും സഭാ നേതാക്കളെയും ബി.ജെ.പിസന്ദര്‍ശിച്ചിരുന്നു. ന്യൂനപക്ഷ മോര്‍ച്ചയുടെ നേതൃത്വത്തില്‍ മോദി മിത്രമെന്ന പേരില്‍ പ്രത്യേക സംഘങ്ങള്‍ രൂപീകരിച്ച് ക്രിസ്ത്യന്‍ ഭവന സന്ദര്‍ശനം നടത്തണമെന്ന് ബി.ജെ.പി നേരത്തെ തീരുമാനിച്ചിരുന്നു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നരേന്ദ്ര മോദിയോടുള്ള സമീപനത്തില്‍ മാറ്റം വരുത്താനും പ്രതിച്ഛായ വര്‍ധിപ്പിക്കാനുള്ള ‘നന്ദി മോദി’ ക്യാമ്പയിനും സംസ്ഥാന നേതൃത്വം തുടക്കം കുറിച്ചിരുന്നു. ഇതിന്റെ ഭാഗമായി ക്രിസ്ത്യന്‍ വീടുകള്‍ സന്ദര്‍ശിച്ച് നരേന്ദ്ര മോദിയുടെ ഈസ്റ്റര്‍ ആശംസ കാര്‍ഡുകളും വിതരണം ചെയ്തിട്ടുണ്ട്.

എന്നാല്‍ ബി.ജെ.പിയുടെ ഇത്തരം നീക്കങ്ങള്‍ക്കെതിരെ കോണ്‍ഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.

പ്രസ്താവനയുടെ പൂര്‍ണരൂപം

സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് പുറപ്പെടുവിക്കുന്ന പ്രസ്താവന

ന്യൂനപക്ഷ ജനവിഭാഗങ്ങളെ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ച സംഘപരിവാര്‍ അവരെ കൂടെ നിര്‍ത്താന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ അങ്ങേയറ്റം പരിഹാസ്യമാണ്.

ആര്‍.എസ്.എസിന്റെ ത്വാതിക ഗ്രന്ഥമായ വിചാരധാരയില്‍ ആന്തരിക ഭീഷണിയായി പ്രഖ്യാപിച്ചവരാണ് ക്രിസ്ത്യാനികള്‍ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ ജനവിഭാഗങ്ങളും കമ്മ്യൂണിസ്റ്റുകാരും. അതുകൊണ്ട് തന്നെയാണ് ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് നേരെയും കമ്മ്യൂണിസ്റ്റ്കാര്‍ക്കെതിരെയും അക്രമപരമ്പര തന്നെ രാജ്യത്ത് അരങ്ങേറിയത്.

ഗ്രഹാം സ്റ്റെയ്ന്‍സിനെ പോലെയുള്ളവരെ ചുട്ടുകൊന്നതും ഹിന്ദുത്വവാദികളാണ്. കഴിഞ്ഞ ക്രിസ്തുമസ് ആഘോഷവേളയില്‍ രാജ്യത്തെമ്പാടും വമ്പിച്ച ആക്രമണമാണ് കന്യാസ്ത്രികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് നേരെ ഉണ്ടായത്. ഛത്തീസ്ഗഢിലുണ്ടായ ആക്രമണ പരമ്പരയ്ക്ക് അന്ത്യമായിട്ടുമില്ല.

ഈ ഘട്ടത്തിലാണ് ക്രിസ്ത്യന്‍ മതസ്ഥാപനങ്ങളും പുരോഹിതന്മാരെയും സന്ദര്‍ശിക്കുന്ന പരിപാടിയുമായി പ്രധാനമന്ത്രി തൊട്ടുള്ള ബി.ജെ.പി നേതാക്കള്‍ രംഗത്തിറങ്ങിയിരിക്കുന്നത്.

ബി.ജെ.പിയുടെ നിലപാട് അറിയാവുന്ന പ്രബുദ്ധരായ കേരള ജനത ഇത് തിരിച്ചറിയുക തന്നെ ചെയ്യും.
സംഘപരിവാറിന്റെ രാഷ്ട്രീയ നിലപാടുകള്‍ ആപല്‍ക്കരമാണെന്ന് തിരിച്ചറിഞ്ഞ് ക്രിസ്ത്യന്‍ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ തന്നെ പ്രക്ഷോഭരംഗത്ത് ഇറങ്ങിയിട്ട് ദിവസങ്ങളായിട്ടെയുള്ളൂ.

പല സംസ്ഥാനങ്ങളിലും പ്രതിപക്ഷ നേതാക്കളെ തങ്ങളുടെ വരുതിയില്‍ കൊണ്ടുവരാന്‍ സംഘപരിവാര്‍ ഉപയോഗിച്ച ഭീഷണിയും പ്രലോഭനവും ക്രിസ്ത്യന്‍ ന്യൂനപക്ഷ വിഭാഗങ്ങളോടും ആരംഭിച്ചിരിക്കുകയാണ്. അരമനകള്‍ തോറുമുള്ള ബി.ജെ.പി നേതാക്കളുടെ യാത്രകള്‍ ഇതിന് അടിവരയിടുന്നതാണ്. ശക്തമായ മതനിരപേക്ഷ കാഴ്ചപ്പാടുള്ള കേരള ജനത ഈ നാടകങ്ങളെ അവജ്ഞയോടെ തള്ളിക്കളയും.

content highlight: Hindutvaists burned people like Graham Staines; Efforts to keep minorities with Sangh Parivar ridiculous: CPI(M)

We use cookies to give you the best possible experience. Learn more