| Thursday, 9th February 2023, 10:06 am

'എനിക്ക് 83 വയസായി, 80 പേരെ ഞാന്‍ കൊന്നു, നിങ്ങൾ എപ്പോഴാണ് കൊന്നു തുടങ്ങുക'; മുസ്‌ലിം - ക്രിസ്ത്യന്‍ വിഭാഗങ്ങളെ കൊല്ലാന്‍ ഹരി സിങ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: മുസ്‌ലിങ്ങളെയും ക്രിസ്ത്യാനികളേയും കൊലപ്പെടുത്താന്‍ വീടുകളില്‍ ആയുധങ്ങള്‍ ശേഖരിക്കണമെന്ന നിര്‍ദേശവുമായി ഹിന്ദുത്വ ആചാര്യന്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ഭക്ത് ഹരി സിങ്.

ദല്‍ഹി ജന്ദര്‍ മന്ദറില്‍ നടന്ന പരിപാടിക്കിടെയായിരുന്നു മുസ്‌ലിങ്ങള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ കൊലവിളിയുമായി ഹിന്ദുത്വ ഗ്രൂപ്പുകള്‍ രംഗത്തെത്തിയത്. സംഭവത്തിന്റെ വീഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മുസ്‌ലിങ്ങളേയും ക്രിസ്ത്യാനികളേയും നിങ്ങള്‍ എപ്പോഴാണ് കൊല്ലുക എന്ന് ഹിന്ദുക്കളോട് ചോദിക്കുന്നതും വീഡിയോയില്‍ കാണാം. ഒരു കയ്യില്‍ ആയുധവും മറുകയ്യില്‍ വേദഗ്രന്ഥവുമായി വേണം ഇക്കൂട്ടരെ കൊല്ലാനെന്നും വീഡിയോയില്‍ പറയുന്നുണ്ട്.

‘ ബ്രിട്ടീഷുകാര്‍ ഭിന്നിപ്പിച്ച് ഭരിക്കണമെന്ന് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് പറഞ്ഞു ഭിന്നിപ്പിച്ച് ഭരിക്കുക. ക്രിസ്ത്യാനികളും അങ്ങനെ തന്നെ പറഞ്ഞു. മുസ്‌ലിങ്ങള്‍ പറഞ്ഞു കൊന്നു ഭരിക്കുക.. എപ്പോഴാണ് നിങ്ങള്‍ കൊല്ലാന്‍ പോകുന്നത്? നിങ്ങള്‍ എല്ലാം മരിച്ചു കഴിഞ്ഞിട്ടോ? പച്ചക്കറികള്‍ മുറിക്കാന്‍ ഉപയോഗിക്കുന്ന സാധാരണ കത്തിയൊന്നും പോര. ആയുധങ്ങള്‍ വീട്ടില്‍ സൂക്ഷിക്കുക. ഒരു കയ്യില്‍ വേദഗ്രന്ഥവും മറുകയ്യില്‍ ആയുധവുമായി വേണം ഇവരെ കൊല്ലാന്‍,’ ഹരി സിങ് പറയുന്നു.

‘എനിക്ക് 83 വയസായി. ഞാന്‍ 80 പേരെ കൊന്നിട്ടുണ്ട്. ഇനിയും കൊല്ലും. സെഞ്ച്വറി തികയ്ക്കാതെ ഞാന്‍ പോകില്ല,’ ഹരി സിങ് കൂട്ടിച്ചേര്‍ക്കുന്നു.

ഹിന്ദു മതത്തെയും പശുവിനേയും അപകീര്‍ത്തിപ്പെടുത്തുന്നവരെ കൊലപ്പെടുത്തണമെന്നും ഹരി സിങ് പറയുന്നു. രാജ്യത്ത് കോടതികളും പൈസക്കാരുടെ കയ്യിലായി കഴിഞ്ഞെന്നും സിങ് പറയുന്നു.

ഇന്ത്യന്‍ ഭരണഘടനയ്ക്ക് സ്ഥാനമില്ലെന്നും അതിനേക്കാള്‍ ഹിന്ദു രാഷ്ട്രം കെട്ടിപ്പടുക്കുകയാണെന്നും ഹരിയാന ബി.ജെ.പി മീഡിയ കോര്‍ഡിനേറ്ററും കര്‍ണി സേന നേതാവുമായ സുരജ് പാല്‍ അമു ചടങ്ങില്‍ പറഞ്ഞു.

Content Highlight: Hindutva leaders call to kill muslims and christian at an event in jantam mandar

We use cookies to give you the best possible experience. Learn more