| Tuesday, 30th April 2019, 11:22 pm

ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുർഖയും നിഖാബും നിരോധിക്കണമെന്ന് ഹിന്ദുസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ശ്രീലങ്കയിലേത് പോലെ ഇന്ത്യയിലും ബുര്‍ഖയും നിഖാബും നിരോധിക്കണമെന്ന് തീവ്ര വലത് സംഘടനയായ ഹിന്ദുസേന. ഈ ആവശ്യം ഉന്നയിച്ച് ഇവർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നൽകിയിട്ടുണ്ട്. ഭീകരാക്രമണങ്ങൾ തടയുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിരോധനം കൊണ്ടുവരേണ്ടതെന്നാണ് സംഘടന പറയുന്നത്.

പൊതു ഗതാഗത വാഹനങ്ങൾ, പൊതുസ്ഥലങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്വകാര്യ സ്ഥാപനങ്ങള്‍ എന്നീ സ്ഥലങ്ങളിൽ മുഖം മറയ്‍ക്കുന്ന രീതിയിലുള്ള വേഷങ്ങളും ഇസ്ലാമിക വസ്ത്രങ്ങളായ നിഖാബും ബുര്‍ഖയും നിരോധിക്കണം എന്നും ഇവര്‍ ആവശ്യപെട്ടിട്ടുണ്ട്.

സി.സി.ടി.വി. ക്യാമറകളില്‍ മുഖം പതിയാതിരിക്കാന്‍ ഇത്തരം വസ്ത്രങ്ങളില്‍ ഭീകരര്‍ എത്തുമെന്നും ഇന്ത്യയിലും പുറത്തുള്ള ഇന്ത്യന്‍ എംബസികളിലും ഇത് നടപ്പാക്കണമെന്നും ഹിന്ദു സേന പറയുന്നു.

സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ ശ്രീലങ്കയില്‍ പൊതുസ്ഥലത്ത് മുഖം മറയ്ക്കുന്നത് തിങ്കളാഴ്ചയാണ് നിരോധിച്ചത്. ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേനയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്.

ദേശീയ സുരക്ഷ മുന്‍നിര്‍ത്തിയാണു തീരുമാനമെന്നും തിരിച്ചറിയുന്നതിനു തടസ്സമാവുന്ന തരത്തില്‍ മുഖം മറയ്ക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇതില്‍ നിഖാബും ബുര്‍ഖയും ഉള്‍പ്പെടും.

We use cookies to give you the best possible experience. Learn more