| Tuesday, 15th March 2022, 4:41 pm

50,000 കശ്മീരി മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടിട്ടും ഹിന്ദു വലതുപക്ഷം 89 പണ്ഡിറ്റുകള്‍ കൊല്ലപ്പെട്ടത് കശ്മീര്‍ വംശഹത്യ എന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ്: അശോക് സ്വയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കശ്മീര്‍ ഫയല്‍സ് സിനിമയെ സംബന്ധിച്ച് വിവാദങ്ങള്‍ ശക്തിപ്പെടുന്നതിനിടെ പ്രതികരണവുമായി എഴുത്തുകാരനും അക്കാദമിക്  പ്രൊഫസറുമായ അശോക് സ്വയ്ന്‍.

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ ജമ്മു കശ്മീരില്‍ 1,724 പേരെ കശ്മീരി തീവ്രവാദികള്‍ കൊലപ്പെടുത്തിയിട്ടുണ്ട്, അതില്‍ 89 പേര്‍ കശ്മീരി പണ്ഡിറ്റുകളാണ്!

50,000 കശ്മീരി മുസ്‌ലിങ്ങള്‍ക്കെങ്കിലും ജീവന്‍ നഷ്ടപ്പെട്ടപ്പോള്‍ ഇന്ത്യയിലെ ഹിന്ദു വലതുപക്ഷം ഇത് കശ്മീര്‍ വംശഹത്യ എന്ന് മാര്‍ക്കറ്റ് ചെയ്യുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

സിനിമയ്‌ക്കെതിരെ വിമര്‍ശനം ഉയര്‍ന്നുവന്നുകൊണ്ടിരിക്കുന്നതിനിടെയാണ് സ്വയ്‌നിന്റെ വിമര്‍ശനം.

വിവേക് അഗ്നിഹോത്രി രചനയും സംവിധാനവും നിര്‍വഹിച്ച സിനിമയില്‍ പാകിസ്ഥാന്‍ പിന്തുണയുള്ള ഭീകരരുടെ പീഡനത്തെതുടര്‍ന്ന് കശ്മീരില്‍ നിന്നും പലായനം ചെയ്യുന്ന ഹിന്ദുവിശ്വാസികളുടെ കഥയാണ് പറയാന്‍ ശ്രമിക്കുന്നത്.

എന്നാല്‍ സിനിമയുടെ വര്‍ഗീയ ധ്രുവീകരണത്തിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയിലെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ മത വര്‍ഗീയ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കുന്ന രീതിയിലാണ് സിനിമ നിര്‍മിച്ചിരിക്കുന്നതെന്നാണ് വിമര്‍ശനം.

630 സ്‌ക്രീനുകളില്‍ ഈ വെള്ളിയാഴ്ച റിലീസ് ചെയ്യപ്പെട്ട ചിത്രം ഞായറാഴ്ച രണ്ടായിരത്തിലേറെ തിയറ്ററുകളിലാണ് പ്രദര്‍ശിപ്പിച്ചത്. ചിത്രം 3 ദിവസം കൊണ്ട് 31.6 കോടി കളക്ഷനും നേടി. ചിത്രത്തിന് വിമര്‍ശനവുമായി കോണ്‍ഗ്രസും രംഗത്തെത്തിയിരിന്നു. കേരളത്തിലെ കോണ്‍ഗ്രസിന്റെ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയാണ് സിനിമ യാഥാര്‍ഥ്യങ്ങളില്‍ നിന്ന് അകന്നുനില്‍ക്കുന്നതാണെന്ന വിമര്‍ശനം പാര്‍ട്ടി ഉയര്‍ത്തിയിരിക്കുന്നത്.

ബി.ജെ.പി പിന്തുണയോടെ ഭരിച്ചിരുന്ന വി.പി. സിംഗ് സര്‍ക്കാരിന്റെ കാലത്താണ് കശ്മീര്‍ താഴ്‌വരയില്‍ നിന്ന് പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചതെന്നും എന്നിട്ടും ബി.ജെ.പി വിഷയത്തില്‍ വിരലനക്കിയില്ലെന്നും ട്വീറ്റില്‍ ആരോപിക്കുന്നു- വി.പി. സിംഗ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നത് 1989 ഡിസംബറിലാണ്.

പണ്ഡിറ്റുകളുടെ പലായനം ആരംഭിച്ചത് തൊട്ടടുത്ത മാസം. എന്നിരിക്കിലും 1990 നവംബര്‍ വരെ വി. പി. സിംഗിനെ പിന്തുണച്ചിരുന്ന ബി.ജെ.പി വിഷയത്തില്‍ ഒന്നും ചെയ്തില്ല. അന്നത്തെ ഗവര്‍ണര്‍ ജഗ്‌മോഹന്റെ നിര്‍ദേശപ്രകാരമാണ് പണ്ഡിറ്റുകള്‍ താഴ്‌വര വിട്ടുപോയത്. അദ്ദേഹം ഒരു ആര്‍.എസ്.എസ് അനുഭാവി ആയിരുന്നു. തീവ്രവാദി ആക്രമണങ്ങള്‍ക്കു ശേഷം, പണ്ഡിറ്റുകള്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിനു പകരം ഗവര്‍ണര്‍ ജഗ്‌മോഹന്‍ ആവരോട് ആവശ്യപ്പെട്ടത് ജമ്മുവിലേക്ക് താമസം മാറ്റാനാണ്.

അവിടം സുരക്ഷിതമല്ലെന്ന് കരുതിയ നിരവധി പണ്ഡിറ്റ് കുടുംബങ്ങള്‍ ഭയം കൊണ്ടാണ് താഴ്‌വര വിട്ടത്. പണ്ഡിറ്റുകളുടെ പലായനത്തിന്റെ സമയത്ത് രാമക്ഷേത്രവുമായി ബന്ധപ്പെട്ട് ബി.ജെ.പി രാജ്യത്ത് ഒരു വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള ശ്രമത്തിലായിരുന്നു. തെരഞ്ഞെടുപ്പ് നേട്ടത്തിനായുള്ള ബി.ജെ.പിയുടെ പ്രചാരവേലയ്ക്ക് അനുയോജ്യമായിരുന്നു പണ്ഡിറ്റുകളുടെ പലായന വിഷയം. പണ്ഡിറ്റുകളുടെ വിഷയത്തില്‍ എപ്പോഴും മുതലക്കണ്ണീര്‍ ഒഴുക്കാറുള്ള ബി.ജെ.പി അധികാരത്തിലെത്തിയപ്പോഴൊന്നും അവരെ കശ്മീരിലേക്ക് തിരിച്ചുകൊണ്ടുവന്നില്ല, കോണ്‍ഗ്രസ് ആരോപിക്കുന്നു.

Content Highlights: Hindu Right Wing in India markets it as #KashmirGenocide while at least 50,000 Kashmiri Muslims have lost their lives, kashmir files

We use cookies to give you the best possible experience. Learn more