| Wednesday, 20th July 2022, 2:28 pm

യു.പിയില്‍ മഴ പെയ്യാന്‍ തവളക്കല്ല്യാണം നടത്തി ഹിന്ദു മഹാസംഘ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: മണ്‍സൂണില്‍ പ്രതീക്ഷിച്ച മഴ കിട്ടാതിരുന്നാല്‍ എന്ത് ചെയ്യാന്‍ കഴിയും? കൂടാതെ വരള്‍ച്ചയും. പ്രദേശവാസികള്‍ ബുദ്ധിമുട്ടിലാകുമെന്നതില്‍ സംശയമില്ല. എന്നാല്‍ ഇതിന് പ്രതിവിധിയായി മഴ പെയ്യാനായി തവളക്കല്ല്യാണം നടത്തിയാല്‍ എങ്ങനെയിരിക്കും. ഉത്തര്‍ പ്രദേശിലെ ഖൊരക്പൂറിലാണ് ഇത്തരമൊരു വിചിത്രമായ സഭവം നടന്നിരിക്കുന്നത്.

ഹിന്ദു മഹാസംഘാണ് കല്ല്യാണത്തിന് നേതൃത്വം നല്‍കിയത്. ഖൊരക്പൂരിലെ കാലിബരി അമ്പലത്തില്‍വെച്ച് ഇന്നലെ നടന്ന ചടങ്ങില്‍ നിരവധി ആളുകളാണ് പങ്കെടുത്തത്. വരനെയും വധുവിനെയും പോലെ വസ്ത്രങ്ങളും ആഭരണങ്ങളും ധരിച്ച് ഹിന്ദു ആചാരപ്രകാരമാണ് തവളക്കല്ല്യാണം നടത്തിയത്.

മഴ പെയ്യിക്കുന്നതിന് പരമ്പരാഗതമായി ഹിന്ദു ആചാരപ്രകാരം നടത്തി വരുന്ന ആചാരമാണ് മണ്ഡൂക പരിണയം. ഉത്തരേന്ത്യയില്‍ ഇത്തരം ആചാരങ്ങള്‍ സാധാരണമാണ്.

‘ഈ പ്രദേശം മുഴുവനും വലിയ വരള്‍ച്ചയാണ് നേരിടുന്നത്. മണ്‍സൂണ്‍ തുടങ്ങിയിട്ട് ദിവസങ്ങളായിട്ടും മഴ പെയ്തിട്ടില്ല. കഴിഞ്ഞ ആഴ്ചയും ഞങ്ങള്‍ ഹവാന്‍ പൂജ നടത്തിയിരുന്നു, ഈ ആഴച തവളക്കല്ല്യാണവും. ഈ ആചാരങ്ങളെല്ലാം മഴ പെയ്യാന്‍ കാരണമാവുമെന്നാണ് ഞങ്ങളുടെ വിശ്വാസം,’ ഹിന്ദു മഹാസംഘ് പ്രവര്‍ത്തകന്‍ പറഞ്ഞു.

കഴിഞ്ഞയാഴചയാണ് ഉത്തര്‍ പ്രദേശിലെ തന്നെ മഹാരാജ്ഗജ് ജില്ലയിലെ ഒരുകൂട്ടം സ്ത്രീകള്‍ മഴ ദേവനായ ഇന്ദ്രനെ പ്രീതിപ്പെടുത്താനായി സ്ഥലം എം.എല്‍.എയായ ജയ്മംഗല്‍ കനോജിയയുടെ നഗരസഭാ ചെയര്‍മാന്‍ കൃഷ്ണ ഗോപാല്‍ ജെസ്വാള്‍ന്റെയും ദേഹത്ത് ചെളിതേപ്പിച്ച് നിര്‍ത്തിയത്.

‘വരള്‍ച്ചയുള്ള സാഹചര്യങ്ങളില്‍ സ്ത്രീകള്‍ പരമ്പരാഗതമായി നിലവിലുള്ള ആചാരങ്ങള്‍ മാത്രമാണ് സ്വീകരിക്കാറുള്ളത്’ എന്നാണ് ഈ സംഭവത്തെത്തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ പ്രതികരിച്ചത്.

CONTENT HIGHLIGHTS: Hindu Mahasangh Conductes talavakallyanam for rain in U.P

We use cookies to give you the best possible experience. Learn more