| Tuesday, 3rd March 2020, 10:00 pm

കുടിക്കാന്‍ ഗോമൂത്രം, കഴിക്കാന്‍ ചാണകകേക്ക്; കൊറോണയെ 'നേരിടാന്‍' ഗോമൂത്ര പാര്‍ട്ടിയുമായി ഹിന്ദുമഹാസഭ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കൊറോണ വൈറസിനെ നേരിടാന്‍ ഗോമൂത്ര പാര്‍ട്ടിയും ചാണകകേക്കുമുണ്ടാക്കാന്‍ ഹിന്ദുമഹാസഭ. രാജ്യത്ത് ആറ് പേര്‍ക്ക് കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഹിന്ദുമഹാസഭ ഇത്തരത്തിലൊരു ‘നടപടി’യ്ക്ക് മുതിരുന്നതെന്ന് സംഘടനാ പ്രസിഡന്റ് ചക്രപാണി മഹാരാജ് ദി പ്രിന്റിനോട് പറഞ്ഞു.

പശുവില്‍ നിന്ന് ലഭിക്കുന്ന മൂത്രം, ചാണകം തുടങ്ങിയവയെല്ലാം കൊറോണ വൈറസിനെ എങ്ങനെ നേരിടുന്നുവെന്നതിനെക്കുറിച്ച് ജനങ്ങള്‍ക്ക് ബോധവല്‍ക്കരണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

‘ ടീ പാര്‍ട്ടി നടത്തുന്നത് പോലെ ഗോമൂത്ര പാര്‍ട്ടി നടത്താന്‍ ഞങ്ങള്‍ തീരുമാനിച്ചിരിക്കുകയാണ്. ആ പാര്‍ട്ടിയില്‍ വെച്ച് ഞങ്ങള്‍ ജനങ്ങള്‍ക്ക്, പശു തരുന്ന ഉല്‍പ്പന്നങ്ങള്‍ എങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കുമെന്ന് ബോധ്യപ്പെടുത്തികൊടുക്കും. ജനങ്ങളെ രക്ഷിക്കും.’

ഇതിനായി ഗോമൂത്ര കൗണ്ടറുകള്‍ ഉണ്ടാകുമെന്നും ഇവിടെ നിന്നും ചാണകം കൊണ്ടുണ്ടാക്കിയ കേക്കും അഗര്‍ബത്തികളും വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഇതെല്ലാം ഉപയോഗിക്കുന്നതോടെ കൊറോണ വൈറസ് ഉടന്‍ ഇല്ലാതാകുമെന്നും ചക്രപാണി കൂട്ടിച്ചേര്‍ത്തു.

ദല്‍ഹിയിലെ ഹിന്ദു മഹാസഭാ ഭവനിലാണ് ആദ്യ ടീ പാര്‍ട്ടി നടക്കുക. പിന്നീട് രാജ്യത്തിന്റെ എല്ലായിടത്തും ഇത്തരത്തിലുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കൊറോണ വൈറസിനെ ഇല്ലാതാക്കാന്‍ വേണ്ടി രാജ്യത്തെ എല്ലാ ഗോശാലകളുമായും ചേര്‍ന്നായിരിക്കും പ്രവര്‍ത്തിക്കുക എന്നും അദ്ദേഹം പറഞ്ഞു.

നേരത്തെ കൊറോണ വൈറസിനെ ചാണകം ഉപയോഗിച്ച് ഇല്ലാതാക്കാമെന്ന് അസമിലെ ബി.ജെ.പി എം.എല്‍.എ. സുമന്‍ ഹരിപ്രിയയും പറഞ്ഞിരുന്നു. ചാണകത്തെ കുറിച്ചും ഗോമൂത്രത്തെ കുറിച്ചും സര്‍ക്കാര്‍ ഗവേഷണം നടത്തുകയാണ്. ചാണകം കത്തിക്കുമ്പോള്‍ അതില്‍ നിന്നുണ്ടായ പുക വൈറസിനെ ഇല്ലാതാക്കാന്‍ ശേഷിയുള്ളതാണെന്നായിരുന്നു ഹരിപ്രിയയുടെ വാദം.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more