ശബരിമലയില്‍ അബ്രാഹ്‌മണര്‍ക്ക് മേല്‍ശാന്തിമാര്‍ ആകാന്‍ അര്‍ഹതയില്ലെന്ന വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി
Kerala News
ശബരിമലയില്‍ അബ്രാഹ്‌മണര്‍ക്ക് മേല്‍ശാന്തിമാര്‍ ആകാന്‍ അര്‍ഹതയില്ലെന്ന വിജ്ഞാപനം ശരിവെച്ച് ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 27th February 2024, 7:10 pm

കൊച്ചി: ശബരിമല-മാളികപ്പുറം മേല്‍ശാന്തി നിയമനം മലയാളി ബ്രാഹ്‌മണര്‍ക്ക് മാത്രമെന്ന് ഹൈക്കോടതി. അബ്രാഹ്‌മണര്‍ക്ക് മേല്‍ശാന്തിമാര്‍ ആകാന്‍ അര്‍ഹതയില്ലെന്ന തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിയമന വിജ്ഞാപനം ഹൈക്കോടതി ശരിവെച്ചതായാണ് റിപ്പോര്‍ട്ട്. ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി.

ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനത്തെ ചോദ്യം ചെയ്ത് അബ്രാഹ്‌മണരേയും മേല്‍ശാന്തിമാരായി നിയോഗിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നല്‍കിയ ഹര്‍ജി കോടതി തള്ളുകയും ചെയ്തു.

മേല്‍ശാന്തി നിയമനത്തില്‍ ദേവസ്വം ബോര്‍ഡിന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അധികാരമുണ്ടെന്ന് ഡിവിഷന്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. ശബരിമലയിലെ എല്ലാ പ്രത്യേകതകളും കണക്കിലെടുത്തുകൊണ്ടാണ് ബോര്‍ഡ് നിയമനങ്ങള്‍ നടത്തുന്നതെന്നും അതിനാല്‍ ഈ കാര്യത്തില്‍ ഇടപെടാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു.

ഹരജിയില്‍ വിശാലബെഞ്ചിലെ വിധി വരുന്ന വരെ കാത്തിരിക്കേണ്ടതില്ലെന്നും കോടതി പറഞ്ഞു.

കോട്ടയം സ്വദേശിയായ വിഷ്ണു നാരായണന്‍ അടക്കമുള്ള വ്യക്തികള്‍ നല്‍കിയ ഹരജിയാണ് കോടതി തള്ളിയത്. ദേവസ്വം ബോർഡിന്റെ നിയമന വിജ്ഞാപനം മൗലികാവകാശത്തിന്റെ ലംഘനമാണെന്നും പൂജാകർമങ്ങൾ അറിയുന്ന ഹിന്ദു മതത്തിലെ ആര്‍ക്കും നിയമനത്തിന് യോഗ്യതയുണ്ടെന്നുമായിരുന്നു ഹരജിക്കാരുടെ വാദം.

Content Highlight: Highcourt says Shabarimala-Malikappuram Melashanti appointment only for Malayali Brahmins