| Monday, 28th December 2020, 8:05 pm

'സ്ത്രീയ്ക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്'; യു.പിയില്‍ മിശ്രവിവാഹം ചെയ്ത ദമ്പതികളെ ഒരുമിച്ച് ചേര്‍ത്ത് അലഹബാദ് ഹൈക്കോടതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലക്‌നൗ: മിശ്രവിവാഹം ചെയ്ത ദമ്പതികള്‍ക്കനുകൂലമായി വിധി പുറപ്പെടുവിച്ച് അലഹബാദ് ഹൈക്കോടതി. പ്രായപൂര്‍ത്തിയായ സ്ത്രീക്ക് അവളുടെ ഇഷ്ടപ്രകാരം ജീവിക്കാനുള്ള അവകാശമുണ്ടെന്നാണ് കോടതി പറഞ്ഞത്. ഭര്‍ത്താവിനെതിരെ ചുമത്തിയ എഫ്.ഐ.ആറും കോടതി പിന്‍വലിച്ചു.

‘ തന്റെ ഭര്‍ത്താവിന്റെ കൂടെ പോകാന്‍ താത്പര്യപ്പെടുന്ന പ്രായപൂര്‍ത്തിയായ സ്ത്രീയ്ക്ക് മറ്റൊരാളുടെ ഇടപെടലില്ലാതെ സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്,’ കോടതി നിരീക്ഷിച്ചു.

കഴിഞ്ഞ സെപ്തംബറിലാണ് ഭര്‍ത്താവിനെതിരെ യുവതിയുടെ അച്ഛന്‍ പരാതി നല്‍കിയത്. മകളെ തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് കല്യാണം കഴിപ്പിച്ചുവെന്നായിരുന്നു പരാതി.

ദമ്പതികള്‍ക്കെതിരായ പരാതി തള്ളാന്‍ നിര്‍ദേശിച്ച കോടതി ദമ്പതികള്‍ വീട്ടിലേക്ക് മടങ്ങുന്നത് വരെ അവര്‍ക്ക് സംരക്ഷണം നല്‍കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

ജസ്റ്റിസുമാരായ പങ്കജ് നഖ്‌വി, വിവേക് അഗര്‍വാള്‍ എന്നിവരടങ്ങിയ ബെഞ്ചാണ് യുവതിയ്ക്ക് അനുകൂലമായി ഉത്തരവ് പുറപ്പെടുവിച്ചത്.

ശിഖ എന്ന ഹിന്ദു യുവതി സല്‍മാന്‍ എന്ന മുസ്‌ലിം യുവാവുമായി സ്വന്തം താത്പര്യപ്രകാരമാണ് വിവാഹം കഴിച്ചതെന്ന് കോടതിയ്ക്ക് ബോധ്യം വന്നതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

‘ശിശുക്ഷേമ സമിതിയുടെയും എത്തയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെയും നടപടി നിയമവ്യവസ്ഥയെ വിലമതിക്കാത്തതിന്റെ പ്രതിഫലനമാണെന്നും കോടതി ചൂണ്ടിക്കാട്ടി.

ലൗ ജിഹാദിന്റെ പേരില്‍ കഴിഞ്ഞ മാസമാണ് ഉത്തര്‍പ്രദേശില്‍ മത പരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്. ഈ നിയമത്തിനെതിരെ മുന്‍ ജഡ്ജിമാരടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. മുന്‍ സുപ്രീം കോടതി ജഡജി മദന്‍ ബി. ലോകൂര്‍ നിയമം ഭരണഘടനാ വിരുദ്ധമാണ് എന്നാണ് പറഞ്ഞത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: High Court Reunites UP Interfaith Couple and says adult woman have right to live on her terms

We use cookies to give you the best possible experience. Learn more