| Monday, 12th July 2021, 2:46 pm

വിചാരണ നീട്ടിവെയ്ക്കണമെന്ന ആവശ്യം; കൈവെട്ട് കേസിലെ പ്രതികളുടെ ഹരജി ഹൈക്കോടതി തള്ളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: കൊവിഡ് സാഹചര്യത്തില്‍ രണ്ടാം ഘട്ട വിചാരണ നീട്ടിവെക്കണമെന്ന ആവശ്യവുമായി കൈവെട്ട് കേസിലെ പ്രതികള്‍ നല്‍കിയ ഹരജി ഹൈക്കോടതി തള്ളി. വിചാരണ നീട്ടിവെയ്ക്കണം എന്നാവശ്യപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ രണ്ട് പ്രതികള്‍ നല്‍കിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. രണ്ടാം ഘട്ട വിചാരണ ഇന്ന് ആരംഭിക്കാനിരിക്കെ പ്രതികള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

രണ്ടാം പ്രതി സജില്‍, ഒന്‍പതാം പ്രതി നൗഷാദ് എന്നിവരായിരുന്നു കോടതിയെ സമീപിച്ചിരുന്നത്. നടപടികള്‍ ഓണ്‍ലൈനായതിനാല്‍ കൊവിഡ് വ്യാപന ആശങ്ക ഇല്ലെന്ന് ഹൈക്കോടതി എന്‍.ഐ.എ. കോടതിയെ അറിയിച്ചു.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഹാജരായാല്‍ തിരിച്ചറിയല്‍ ബുദ്ധിമുട്ടാണ് എന്ന വാദവും കോടതി നിരസിക്കുകയായിയിരുന്നു. നേരത്തെയും ഇതേ ആവശ്യ വിചാരണക്കോടതി തള്ളിയിരുന്നു.

മതനിന്ദ ആരോപിച്ചാണ് തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ. ജോസഫിന്റെ കൈപ്പത്തി വെട്ടി മാറ്റിയത്. 2010 മാര്‍ച്ച് 23ന് തൊടുപുഴ ന്യൂമാന്‍ കോളേജില്‍ നടന്ന രണ്ടാം സെമസ്റ്റര്‍ ബി കോം മലയാളം ഇന്റേണല്‍ പരീക്ഷയുടെ ചോദ്യ പേപ്പര്‍ മതനിന്ദ കലര്‍ന്നതാണെന്ന ആരോപണം ഉയര്‍ന്നിരുന്നു.

ഇതിന് പിന്നാലെയാണ് ജൂലൈ നാലിന് ഒരു സംഘമാളുകള്‍ ജോസഫിനെ ആക്രമിച്ച് വലത് കൈപ്പത്തി വെട്ടിമാറ്റിയത്. വാനിലെത്തിയ ഏഴംഗ സംഘം കാര്‍ തടഞ്ഞ് ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം പ്രൊഫസറെ വലിച്ചിറക്കി കൈകളിലും കാലുകളിലും വെട്ടുകയായിരുന്നു. തുടര്‍ന്ന് കേസ് എന്‍ഐഎയ്ക്ക് വിടുകയും അന്വേഷണം പൂര്‍ത്തിയാക്കി ശിക്ഷ വിധിക്കുകയുമായിരുന്നു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

CONTENT HIGHLIGHTS:  The High Court rejected the petition filed by the accused in the hand cutting case seeking adjournment of the second phase trial

We use cookies to give you the best possible experience. Learn more