| Wednesday, 28th February 2024, 5:48 pm

വെടിനിർത്തൽ ഉടമ്പടി ഹമാസ് അംഗീകരിക്കുന്ന നിമിഷം ഇസ്രഈലിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കും: ഹിസ്ബുള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെയ്റൂട്ട്: സമാധാന ഉടമ്പടി ഹമാസ് അംഗീകരിക്കുന്ന പക്ഷം ഇസ്രഈലിനെതിരെയുള്ള ആക്രമണങ്ങൾ ഹിസ്ബുള്ള അവസാനിപ്പിക്കുമെന്ന് റിപ്പോർട്ട്.

സമാധാന കരാർ പ്രഖ്യാപിക്കുന്ന തൊട്ടടുത്ത നിമിഷം തന്നെ ആക്രമണങ്ങൾ അവസാനിപ്പിക്കുമെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

ഗസയിൽ വെടിനിർത്തൽ നടപ്പിലായാൽ മാത്രമേ ഇസ്രഈലിനെതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കൂ എന്ന് ഹിസ്ബുള്ള നേതാവ് ഹസൻ നസ്രള്ള നേരത്തെ അറിയിച്ചിരുന്നു.

ഇസ്രഈലുമായി അതിർത്തി പങ്കിടുന്ന തെക്കൻ ലെബനനിൽ ഹിസ്‌ബുള്ള തുടർച്ചയായി ആക്രമണം നടത്തുകയാണ്. ഇസ്രഈലിന്റെ സൈനിക ഔട്ട്‌പോസ്റ്റുകൾ ഉൾപ്പെടെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ തങ്ങളുടെ മിസൈലുകളുടെയും ഡ്രോണുകളുടെയും പരിധിയിലാണെന്ന് ഹിസ്ബുള്ള അറിയിച്ചിരുന്നു.

ഒക്ടോബർ ഏഴ് മുതലുള്ള ആക്രമണത്തിൽ 200 ഹിസ്ബുള്ള പോരാളികളും 50 ലെബനീസ് സിവിലിയന്മാരും കൊല്ലപ്പെട്ടുവെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. സംഘർഷത്തിൽ 12 ഇസ്രഈലി സൈനികരും ആറ് സിവിലിയന്മാരും കൊല്ലപ്പെട്ടിരുന്നു.

അതേസമയം അടുത്ത ദിവസങ്ങളിൽ വെടിനിർത്തൽ നടപ്പിൽ വരുമെന്ന യു.എസ് പ്രസിഡന്റ്‌ ജോ ബൈഡന്റെ പ്രസ്താവന ഹമാസ് തള്ളിയിരുന്നു.

ചോർന്ന വെടിനിർത്തൽ ഉടമ്പടിയിലെ നിർദേശങ്ങൾ തങ്ങളുടെ ആവശ്യങ്ങളുമായി യോജിച്ച് പോകുന്നതല്ലെന്ന് ഹമാസ് വ്യക്തമാക്കി. ഇസ്രഈലി ബന്ദികളെ മോചിപ്പിക്കുന്നതിനും ഗസയിലേക്ക് സഹായങ്ങൾ എത്തിക്കുന്നതിനും പകരമായി 40 ദിവസത്തെ വെടിനിർത്തൽ ഉണ്ടാകുമെന്ന നിർദേശം പുറത്തുവന്നിരുന്നു.

CONTENT HIGHLIGHT: Hezbollah ‘will halt attacks’ on Israel if Hamas approves truce deal

We use cookies to give you the best possible experience. Learn more