കൂടുമാറ്റത്തിന്റെ വേനല്‍കാല ജാലകമടഞ്ഞു; ഇ.പി.എല്ലിന്റെ ഏഴയലത്തെത്താന്‍ മറ്റ് ലീഗുകള്‍ക്ക് സാധിച്ചില്ല; കണക്കുകള്‍ ഇങ്ങനെ
Football
കൂടുമാറ്റത്തിന്റെ വേനല്‍കാല ജാലകമടഞ്ഞു; ഇ.പി.എല്ലിന്റെ ഏഴയലത്തെത്താന്‍ മറ്റ് ലീഗുകള്‍ക്ക് സാധിച്ചില്ല; കണക്കുകള്‍ ഇങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 3rd September 2023, 4:32 pm

സമ്മര്‍ ട്രാന്‍സ്ഫര്‍ വിന്‍ഡോ അവസാനിക്കുമ്പോള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് അപ്രമാദിത്വം നിലനിര്‍ത്തിയിരിക്കുകയാണ്. ഫുട്‌ബോള്‍ താരങ്ങളെ കൈമാറ്റം ചെയ്ത തുക പരിശോധിക്കുമ്പോള്‍ മറ്റ് ലീഗുകള്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് മുന്നില്‍ മുട്ടുമടക്കിയിരിക്കുയാണ്.

ലീഗിലെ 20 ക്ലബ്ബുകള്‍ ട്രാന്‍സ്ഫര്‍ ഫീയായി ചെലവഴിച്ചത് 22,490 കോടി രൂപയാണെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ തുകയാണ് ഇതെന്നാണ് റിപ്പോര്‍ട്ട്.

രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഫ്രഞ്ച് ലീഗിന് ചെലവായ ആകെ തുക 7205 കോടി രൂപയാണ്. ഇതിനിടയില്‍ സൗദി ലീഗിന്റെ പണമൊഴുക്കാണ് ഫുട്‌ബോള്‍ ലോകത്തെ ഞെട്ടിച്ചത്.

മറ്റ് ലീഗുകളെ സംബന്ധിച്ച് ചുരുക്കം താരങ്ങളെ മാത്രം കൈമാറ്റം നടത്തിയ സൗദി ലീഗ് ഇടക്ക് രണ്ടാം സ്ഥാനത്തെത്തിയെങ്കിലും അവസാന ഘട്ടത്തില്‍ ലീഗ് വണ്ണും ഇറ്റാലിയന്‍ സീരി എയും അറേബ്യന്‍ പണത്തെ മറികടന്നു. ജര്‍മന്‍ ബുണ്ടസ് ലിഗയും സ്പാനിഷ് ലാ ലിഗയും സൗദി ലീഗിന് പിന്നിലാണെന്നതും ശ്രദ്ധേയമാണ്.

ക്ലബ്ബുകളില്‍ ചെല്‍സിയാണ് മുന്‍പന്തിയില്‍. ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ 3713 കോടി രൂപയാണ് ചെല്‍സി ചെലവഴിച്ചത്. വിവിധ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകള്‍ പ്രകാരം പ്രീമിയര്‍ ലീഗില്‍ അവസാന ദിവസം മാത്രം 2342 കോടിയുടെ ഇടപാടുകളാണ് നടന്നത്.

സമ്മര്‍ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റിലെ ഏറ്റവും മൂല്യമേറിയ താരം മോയ്‌സെസ് കെയ്‌സഡോയാണ്. 1197 രൂപ മുടക്കി കെയ്‌സഡോയെ ബ്രൈട്ടണില്‍ നിന്ന് ചെല്‍സി തങ്ങളുടെ തട്ടകത്തിലെത്തിക്കുകയായിരുന്നു.

Content Highlights: Here is a breakdown of the Summer transfer window so far for Premier League clubs