'രാജ്യത്ത് നിന്ന് ഫ്യൂഡല്‍ ശക്തികളെ തുരത്തും'; ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഹേമന്ത് സോറന്‍
national news
'രാജ്യത്ത് നിന്ന് ഫ്യൂഡല്‍ ശക്തികളെ തുരത്തും'; ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് പ്രഖ്യാപിച്ച് ഹേമന്ത് സോറന്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 30th June 2024, 9:35 pm

റാഞ്ചി: രാജ്യത്ത് നിന്ന് ഫ്യൂഡല്‍ ശക്തികളെ തുരത്തുമെന്ന് ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹേമന്ത് സോറന്‍. ഭൂമിതട്ടിപ്പ് കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയാണ് ബി.ജെ.പിക്കെതിരെ പോരാട്ടം ശക്തമാക്കുമെന്ന് ഹേമന്ത് സോറന്‍ പ്രഖ്യാപിച്ചത്.

ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സന്താല്‍ പ്രക്ഷോഭം പോലെ രാജ്യത്ത് നിന്ന് ഫ്യൂഡല്‍ ശക്തികളെ തുരത്തുമെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് കൊണ്ട് റാലിയില്‍ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ഭൂമി തട്ടിപ്പാരോപിച്ച് ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ വെള്ളിയാഴ്ചയാണ് ജാര്‍ഖണ്ഡ് ഹൈക്കോടതി അദ്ദേഹത്തിന് ജാമ്യം അനുവദിച്ചത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹേമന്ത് സോറന്‍ കുറ്റക്കാരനല്ലെന്ന് വിശ്വസിക്കാന്‍ കാരണമുണ്ടെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

ജനുവരി 31നാണ് ഇ.ഡി ഹേമന്ത് സോറനെ അറസ്റ്റ് ചെയ്ത്. അറസ്റ്റിന് തൊട്ടുമുമ്പ് മുഖ്യമന്ത്രി സ്ഥാനവും അദ്ദേഹം രാജിവെച്ചിരുന്നു. പിന്നാലെ ജെ.എം.എം നേതാവ് ചമ്പായി സോറന്‍ മുഖ്യമന്ത്രിയാവുകയും ചെയ്തു.

തന്റെ അറസ്റ്റ് ബി.ജെ.പിയുടെ രാഷ്ട്രീയ ഗൂഢാലോചനയാണെന്നാണ് ഹേമന്ത് സോറന്റെ പ്രധാന ആരോപണം. തന്നെ കുടുക്കാന്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ ബി.ജെ.പി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ചാണ് കേന്ദ്ര സര്‍ക്കാര്‍ നേരിടുന്നത്. ഞാന്‍ ജയില്‍ മോചിതനായിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. എന്നാല്‍ ബി.ജെ.പിയുടെ ഉന്നത നേതാക്കള്‍ അടിക്കടി സംസ്ഥാനത്ത് വന്ന് എനിക്കെതിരെ വീണ്ടും ഗൂഢാലോചന നടത്തുകയാണ്. എന്നാല്‍ ജയിലും ലാത്തിയും വധശിക്ഷയും ഞാന്‍ ഭയപ്പെടില്ല,’ ഹേമന്ത് സോറന്‍ പറഞ്ഞു.

Content Highlight: Hemant Soren declares ‘rebellion’ against BJP: ‘We will drive out feudal forces’