| Thursday, 8th December 2022, 4:01 pm

ഒരു മത്സരത്തില്‍ അവസരം നല്‍കി തൊട്ടടുത്ത മത്സരത്തില്‍ സഞ്ജുവിനെ ഒഴിവാക്കുന്ന രീതി മാറണം: ആഞ്ഞടിച്ച് മുന്‍ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഇന്ത്യന്‍ ക്രിക്കറ്റില്‍ പലപ്പോഴായി അവഗണന നേരിടുന്ന താരമാണ് സഞ്ജു സാംസണ്‍. ഒട്ടുമിക്ക പരമ്പരയിലും താരത്തെ ബെഞ്ചിലിരുത്തുന്ന സാഹചര്യമാണ് ഉണ്ടായിട്ടുള്ളത്.

താരത്തിന്റെ കരിയര്‍ പരിശോധിക്കുമ്പോള്‍തന്നെ അവഗണന എത്രത്തോളമെന്ന് വ്യക്തമാവും. 2015ല്‍ സിംബാബ്‌വെക്കെതിരേ അരങ്ങേറ്റം നടത്തുമ്പോള്‍ 21 വയസാണ് സഞ്ജുവിന്റെ പ്രായം.

ഇപ്പോള്‍ ഏഴ് വര്‍ഷത്തിന് മുകളിലായി താരം ക്രിക്കറ്റിലുണ്ട്. എന്നാല്‍ ഇതുവരെ 11 ഏകദിനവും 16 ടി-20യും മാത്രമാണ് സഞ്ജു കളിച്ചത്. അതേ സമയം തുടര്‍ച്ചയായി നിരാശപ്പെടുത്തിയിട്ടും റിഷബിന് ഇന്ത്യ വീണ്ടും വീണ്ടും അവസരം നല്‍കുകയും ചെയ്യുന്നു.

സഞ്ജു പരിമിത ഓവറില്‍ കൂടുതല്‍ അവസരം അര്‍ഹിക്കുന്നുണ്ടെങ്കിലും അത് ലഭിക്കുന്നില്ലെന്നതാണ് വസ്തുത.

മുന്‍ താരങ്ങളും മറ്റ് പ്രമുഖരുമടക്കം നിരവധിയാളുകള്‍ താരത്തെ പിന്തുണച്ച് രംഗത്ത് വരാറുണ്ട്. താരത്തിന്റെ അവസരങ്ങള്‍ നിഷേധിക്കുന്നതിനെതിരെ പ്രതികരണമറിയിച്ചെത്തിയിരിക്കുകയാണ് ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ താരം ഹേമങ് ബദാനി.

‘ഒരു മത്സരത്തില്‍ സഞ്ജുവിന് അവസരം നല്‍കി തൊട്ടടുത്ത മത്സരത്തില്‍ താരത്തെ ഒഴിവാക്കുന്ന രീതി മാറണം. സ്ഥിരമായി അവസരം നല്‍കി സ്ഥിരമായി റണ്‍സടിക്കാനുള്ള അവസരം ഒരുക്കി നല്‍കുകയാണ് വേണ്ടത്. അധിക ബൗളറെ വേണമെന്ന് പറഞ്ഞ് സഞ്ജുവിനെ ഒഴിവാക്കാനാവില്ല.

മാന്യമായ പ്രകടനം അവന്‍ കാഴ്ചവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ആരാധകര്‍ക്ക് വൈകാരികമായൊരു ബന്ധവും അവനോടുണ്ട്. 11 ഏകദിനത്തില്‍ നിന്ന് 600ന് മുകളില്‍ ശരാശരിയില്‍ കളിച്ചിട്ടും അവസരം ലഭിക്കാതിരിക്കുന്നത് നിരാശപ്പെടുത്തുന്നതാണ്. മറ്റുള്ളവരെപ്പോലെ തന്നെ സഞ്ജുവും അവസരം അര്‍ഹിക്കുന്നു,’ ബദാനി പറഞ്ഞു.

Content Highlights:  Hemang Badani about Sanju Samson

We use cookies to give you the best possible experience. Learn more