| Sunday, 5th January 2020, 9:24 pm

ജെ.എന്‍.യുവിന് മുന്നിലുണ്ടായിട്ടും നടപടിയെടുക്കാതെ പൊലീസ്; ഉടന്‍ നടപടിയെടുക്കണമെന്ന് കെജരിവാള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ജെ.എന്‍.യു കേന്ദ്ര സര്‍വകലാശാലയ്ക്കു മുന്നില്‍ കനത്ത പൊലീസ് കാവല്‍. ജെ.എന്‍.യുവില്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ എ.ബി.വി.പി അക്രമം അഴിച്ചു വിട്ടുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ക്യാംപസിന് മുന്നില്‍ പൊലീസുകാര്‍ കാവല്‍ നില്‍ക്കുന്നത്. എന്നാല്‍ പൊലീസ് ക്യാംപസിനത്തേക്ക് കടക്കുകയോ വിഷയത്തില്‍ ഇടപെടുകയോ ചെയ്തിട്ടില്ല.

ക്യാംപസിന് മുന്നില്‍ ഏഴു ആമ്പുലന്‍സുകളോളം ദല്‍ഹി സര്‍ക്കാര്‍ അയച്ചതായും അവ പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നതായും എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു. ക്യാംപസിന്റെ ഗേറ്റ് എ.ബി.വി.പി പ്രവര്‍ത്തകര്‍ അടച്ചിട്ടിരിക്കുകയാണ്.

ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റ് അയിഷെ ഗോഷും ജനറല്‍ സെക്രട്ടറി സതീഷുമുള്‍പ്പെടെ നിരവധി വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും എ.ബി.വി.പിയുടെ അക്രമത്തില്‍ പരിക്കേറ്റിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

സര്‍വകലാശാലയിലെ ഫീസ് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കു നേരെയാണ് അക്രമമുണ്ടായത്.
മുഖം മൂടി ധരിച്ചെത്തിയ അന്‍പതോളം പേരാണ് വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും നേരെ അക്രമം അഴിച്ചു വിട്ടത്. അക്രമകാരികള്‍ എ.ബി.വി.പി പ്രവര്‍ത്തകരാണെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

സംഭവത്തില്‍ ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ അപലപിച്ചിരുന്നു. ജെ.എന്‍.യു വിലെ അക്രമത്തെക്കുറിച്ച് കേട്ടപ്പോള്‍ നടുങ്ങിപ്പോയി. വിദ്യാര്‍ത്ഥികള്‍ നിഷ്ഠൂരമായി ആക്രമിക്കപ്പെട്ടിരിക്കുന്നു. പൊലീസ് തീര്‍ച്ചയായും പെട്ടെന്നുതന്നെ നടപടിയെടുത്ത് സമാധാനം പുന:സ്ഥാപിക്കണമെന്നായിരുന്നു കെജരിവാളിന്റെ ട്വീറ്റ്.

തലയോട്ടി തകര്‍ക്കാന്‍ മാത്രം വലുപ്പമുള്ള കല്ലുകള്‍ കൊണ്ടാണ് എ.ബി.വി.പി പ്രവര്‍ത്തകര്‍ ആക്രമിച്ചതെന്ന് ജെ.എന്‍.യുവിലെ പ്രൊഫസര്‍ അതുല്‍ സൂദ് നേരത്തെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

We use cookies to give you the best possible experience. Learn more