| Saturday, 15th January 2022, 1:58 pm

റോഹിങ്ക്യ മുസ്‌ലിങ്ങളുടെ കൂട്ടക്കൊലയില്‍ അന്താരാഷ്ട്ര കോടതിയില്‍ വിചാരണ; തീയതി പ്രഖ്യാപിച്ചു

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഹാഗ്: മ്യാന്‍മറിലെ ന്യൂനപക്ഷമായ റോഹിങ്ക്യ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്തതില്‍ വിചാരണ നടപടിക്കൊരുങ്ങി അന്താരാഷ്ട്ര കോടതി (ഇന്റര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റിസ്).

മ്യാന്‍മര്‍ റോഹിങ്ക്യ മുസ്‌ലിങ്ങളെ കൂട്ടക്കൊല ചെയ്‌തെന്ന പരാതിയിന്മേലാണ് വിചാരണ. നിലവിലെ പട്ടാള ഭരണകൂടത്തിന്റെ പ്രതിനിധികള്‍ കോടതിയില്‍ വിചാരണക്ക് ഹാജരാകേണ്ടി വരും.

ഫെബ്രുവരി 21 മുതല്‍ വിചാരണ നടപടികള്‍ ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.

പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാജ്യമായ ഗാംബിയയുടെ അറ്റോര്‍ണി ജനറല്‍ ജൗഡ ജാലൗ ആണ് കേസ് ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള അന്താരാഷ്ട്ര കോടതിയിലെത്തിച്ചത്.

ഹൈബ്രിഡ് ഹിയറിങ് ആയിരിക്കും നടത്തുക. കൊവിഡ് സാഹചര്യം മൂലം ചിലര്‍ നേരിട്ട് വിചാരണക്ക് ഹാജരാകുകയും ചിലര്‍ ഓണ്‍ലൈനായി പങ്കെടുക്കുകയും ചെയ്യുന്ന രീതിയെയാണ് ഹൈബ്രിഡ് ഹിയറിങ് എന്ന് പറയുന്നത്.

2019ല്‍ അന്നത്തെ മ്യാന്‍മര്‍ നേതാവ് ആങ് സാന്‍ സൂചി, കേസ് തള്ളിക്കളയണമെന്നാവശ്യപ്പെട്ട് ഹാഗിലെ കോടതിയെ സമീപിച്ചിരുന്നു.

2021ലായിരുന്നു പട്ടാള അട്ടിമറിയിലൂടെ സൂചിയെ പുറത്താക്കി മ്യാന്‍മര്‍ സൈന്യം ഭരണം പിടിച്ചെടുത്തത്. അതിന് പിന്നാലെ തന്നെ സൂചിയെ തടവിലാക്കിയിരുന്നു. ആറ് വര്‍ഷത്തേക്കാണ് പട്ടാളം സൂചിയെ തടവിന് വിധിച്ചിരിക്കുന്നത്.

2017ലെ പട്ടാള അടിച്ചമര്‍ത്തലിന് പിന്നാലെ ഏഴ് ലക്ഷത്തിലധികം റോഹിങ്ക്യ മുസ്‌ലിങ്ങളാണ് മ്യാന്‍മറില്‍ നിന്നും വിവിധ രാജ്യങ്ങളിലേക്ക് കുടിയേറിയത്. ബംഗ്ലാദേശിലേക്കാണ് ഏറ്റവും കൂടുതല്‍ റോഹിങ്ക്യകള്‍ കുടിയേറിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Hearings on Rohingya genocide case set for February at World Court

We use cookies to give you the best possible experience. Learn more