| Tuesday, 5th October 2021, 2:30 pm

പുലര്‍ച്ചെ മൂന്ന് മണിക്കാണ് ഫോണ്‍വരുന്നത്, മോര്‍ച്ചറിയില്‍ പോയപ്പോള്‍ അതെന്റെ മകനായിരുന്നു; യു.പിയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകന്റെ അച്ഛന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ഓടിച്ചുകയറ്റിയ കാറിനടിയില്‍പ്പെട്ട് കര്‍ഷകരുള്‍പ്പെടെ എട്ട് പേരാണ് ഉത്തർപ്രദേശിലെ ലഖിംപൂരില്‍ കൊല്ലപ്പെട്ടത്. അക്കൂട്ടത്തില്‍ ഒരു മാധ്യമപ്രവര്‍ത്തകനും ഉള്‍പ്പെടുന്നുണ്ട്.

രമണ്‍ കശ്യപ് എന്ന മാധ്യമപ്രവര്‍ത്തകനാണ് കേന്ദ്രമന്ത്രിയുടെ മകന്‍ ഓടിച്ചുകയറ്റിയ കാറിനടിയില്‍പ്പെട്ട് കൊല്ലപ്പെട്ടത്. ഇപ്പോള്‍ മകന്റെ മരണത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ അച്ഛന്‍ റാം ദുലാരി.

” അവന്‍ ചെയ്തത് മാധ്യമപ്രവര്‍ത്തകന്റെ കടമയാണ്. തിരിച്ചറിയാത്ത ഒരു മൃതദേഹമുണ്ടെന്ന് പറഞ്ഞ് എനിക്ക് പുലര്‍ച്ചെ 3 മണിക്ക് ഒരു ഫോണ്‍കോള്‍ വന്നു.
മോര്‍ച്ചറിയിലേക്ക് പോയപ്പോള്‍ അത് എന്റെ മകനായിരുന്നു,” അദ്ദേഹം പറഞ്ഞു.

കാര്‍ഷികനിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്.

സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.
കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ യു.പി സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചു. കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് 45 ലക്ഷം രൂപ സഹായധനം നല്‍കാനും തീരുമാനമായിട്ടുണ്ട്.

പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlights: “He Was Just Doing His Duty”: Father Of Journalist Killed In UP Violence

We use cookies to give you the best possible experience. Learn more