| Sunday, 25th February 2024, 10:51 am

ശ്രീധരൻ പിള്ളക്കൊപ്പം വേദി പങ്കിടാതെ ജിഫ്രി തങ്ങൾ; കേരളത്തിൽ നടക്കുന്നത് വിദ്വേഷത്തിന്റെ വിളവെടുപ്പെന്ന് ശ്രീധരന്‍ പിള്ള

ഡൂള്‍ന്യൂസ് ഡെസ്‌ക്

കോഴിക്കോട്: ഇന്ത്യ-മുസിരിസ് ഹെറിറ്റേജ് സെന്റര്‍ സില്‍വര്‍ ജൂബിലി ആഘോഷച്ചടങ്ങില്‍ സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ പങ്കെടുക്കാത്തതിനെ വിമര്‍ശിച്ച് ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍ പിള്ള. വിവാദമാകുമെന്ന് ഭയന്നാണ് ക്ഷണം ലഭിച്ചിട്ടും തനിക്കൊപ്പം വേദി പങ്കിടാന്‍ തങ്ങള്‍ തയാറാകാതിരുന്നതന്നെും അദ്ദേഹം ആരോപിച്ചു.

കേരളത്തില്‍ ഇപ്പോള്‍ വിദ്വേഷത്തിന്റെ വിളവെടുപ്പാണ് നടക്കുന്നതെന്നും വിവാദമാകുമെന്ന് ഭയന്നാണ് പുരസ്‌കാരം സമര്‍പ്പിക്കാന്‍ തങ്ങള്‍ എത്താതിരുന്നതെന്നും പരിപാടി ഉദ്ഘാടനം ചെയ്ത് കൊണ്ട് ശ്രീധരന്‍ പിള്ള പറഞ്ഞു. ‘പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹത്തെ ബഹിഷ്‌കരിച്ചവരും കൂടെ വേദി പങ്കിടാത്തവരും കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. കേരളത്തിന്റെ വോട്ട് കിട്ടിയിട്ടല്ല മോദി പ്രധാനമന്ത്രി ആയത്. പക്ഷെ അന്ന് എതിര്‍ത്തവരെല്ലാം ഇന്ന് അദ്ദേഹത്തെ കാണാന്‍ ദല്‍ഹിയില്‍ ക്യൂ നില്‍ക്കുകയാണ്’, ശ്രീധരന്‍ പിള്ള പറഞ്ഞു.

ഓർത്തഡോക്സ് സഭയുടെ മാർത്തോമ്മ സം​ഗമത്തിലും മാർത്തോമ്മ മെത്രാപ്പോലീത്തയുടെ 75-ാം പിറന്നാൾ ആഘോഷത്തിലും ഞാൻ പങ്കെടുത്തു. പെന്തക്കോസ്ത് സഭയുടെ ഒരുലക്ഷം പേർ പങ്കെടുത്ത യോ​ഗത്തിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. പരിപാടിയിൽ അവർ അഞ്ചുമിനിറ്റ് എഴുനേറ്റ് നിന്ന് മോദിക്ക് വേണ്ടി പ്രാർഥിച്ചെന്നും അവർ ആരും തന്നെ അകറ്റി നിർത്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.

പാണക്കാട് കുടുംബവും കാന്തപുരവും തന്നെ ഇതുവരെ മാറ്റിനിര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രവാചക പരമ്പരയില്‍ പെട്ടവരായാണ് തങ്ങള്‍ കുടുംബത്തെ സമൂഹം കാണുന്നത്. പ്രവാച സങ്കല്‍പ്പങ്ങളുടെ ബിംബങ്ങളും പ്രതിബിംബങ്ങളും ആകുമ്പോഴാണ് അവര്‍ വിജയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

പ്രശ്‌നങ്ങളും കലാപങ്ങളും ഉണ്ടായാല്‍ അത് പരിഹരിക്കാന്‍ ബന്ധങ്ങള്‍ ആവശ്യമാണെന്നും മാറാട് പ്രശ്നം പരിഹരിച്ചത് ചര്‍ച്ചകളിലൂടെ ആയിരുന്നെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. വ്യത്യസ്തത വൈരുധ്യമല്ല, വൈവിധ്യമാണെന്നും അത് മനസിലാക്കുമ്പോഴാണ് രാജ്യം ശക്തമാകുന്നതെന്നും ശ്രീധരന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.

Contant Highlight: he was afraid of controversy; Sreedharan Pillai against Jifri Thangal

Latest Stories

We use cookies to give you the best possible experience. Learn more