| Thursday, 15th October 2020, 7:56 pm

എച്ച്.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ന്യൂദല്‍ഹി: വാര്‍ണര്‍ മീഡിയയുടെ ഉടമസ്ഥയിലുള്ള എച്ച്.ബി.ഒ, ഡബ്ല്യൂ.ബി ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം അവസാനിപ്പിക്കുന്നു. ഇന്ത്യയ്ക്ക് പുറമെ പാക്കിസ്ഥാന്‍, മാലിദ്വീപ്, ബംഗ്ലാദേശ് എന്നിവിടങ്ങളിലെയും സംപ്രേഷണം അവസാനിപ്പിക്കാനാണ് തീരുമാനം.

ഒരു ദശാബ്ദത്തിലേറെയായി ഈ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ പ്രവര്‍ത്തിച്ചിട്ടും കമ്പനിക്ക് കൃത്യമായ ബിസിനസ് കണ്ടെത്താന്‍ കഴിയാത്തതാണ് സംപ്രേക്ഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

എച്ച്.ബി.ഒ ചാനലുകള്‍ ദക്ഷിണേഷ്യന്‍ രാജ്യങ്ങളില്‍ ഏറെ പ്രശസ്തമാണെങ്കിലും കാഴച്ചക്കാരുടെ എണ്ണം തീരെ കുറവാണ്. ബാര്‍ക്കിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ മാസം ഇന്ത്യയില്‍ സ്റ്റാര്‍ മൂവിസ്, സോണി പിക്‌സ് എന്നീ ചാനലുകളേക്കാള്‍ എത്രയോ താഴെയാണ് എച്ച്.ബി.ഒയ്ക്കുള്ള കാഴ്ച്ചക്കാര്‍.

അതേസമയം രാജ്യത്ത് കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കും പോഗോയും സി.എന്‍എന്‍ ഇന്റര്‍നാഷണല്‍ ചാനലും സംപ്രേക്ഷണം ചെയ്യുന്നത് തുടരുമെന്ന് വാര്‍ണര്‍ മീഡിയ വ്യക്തമാക്കി.

ഒരു കേബിള്‍ സബ്സ്‌ക്രിപ്ഷന് പ്രതിമാസം 4 മുതല്‍ 5 ഡോളര്‍ വരെ വിലവരും, ഇന്ത്യയില്‍ ഇരു ചാനലുകളും സബ്സ്‌ക്രൈബ് ചെയ്യാന്‍ ഒരു രൂപയില്‍ താഴെ മാത്രമേ ഉപയോഗിക്കുന്നുള്ളു. അതേസമയം ഇന്ത്യയിലെ ഡിസ്‌നിയുടെ ഹോട്ട്സ്റ്റാറുമായി നിലവില്‍ ഉള്ള കരാര്‍ എച്ച്.ബി.ഒ തുടരും.

നേരത്തെ എ.എക്‌സ്.എന്‍ ചാനലും ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ സംപ്രേഷണം അവസാനിപ്പിച്ചിരുന്നു. എ.എക്‌സ്.എന്‍, എ.എക്‌സ്.എന്‍.എച്ച്ഡി ചാനലുകളാണ് സംപ്രേഷണം നിര്‍ത്തിയത്.

ഇന്ത്യയ്ക്ക് പുറമേ പാകിസ്താന്‍, ഭൂട്ടാന്‍, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലെ സംപ്രേഷണമാണ് ചാനല്‍ നിര്‍ത്തിയത്.

ഓണ്‍ലൈന്‍ സ്ട്രീംമിംഗ് സംവിധാനം വ്യാപകമായതോടെ ചാനലിലെ സീരിസുകള്‍ക്ക് കാര്യമായ ജനപ്രീതി കിട്ടുന്നില്ല എന്നതും കൊവിഡ് പ്രതിസന്ധിയുമാണ് ചാനല്‍ സംപ്രേഷണം അവസാനിപ്പിക്കുന്നതിന് കാരണമായി പറഞ്ഞിരുന്നത്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more