| Friday, 24th February 2023, 9:11 am

ഹിന്ദു പെണ്‍കുട്ടിയെ നോക്കുന്ന മുസ്‌ലിം പുരുഷന്റെ കണ്ണില്‍ ശൂലം കയറ്റണം, വീടുകള്‍ തകര്‍ക്കണം; ഹിന്ദു മഹാപഞ്ചായത്തില്‍ വീണ്ടും കൊലവിളി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി : ഹരിയാനയിലെ ഹാഥിനില്‍ ഹിന്ദുത്വ സംഘടനകള്‍ നടത്തിയ ഹിന്ദു മഹാ പഞ്ചായത്തില്‍ മുസ്‌ലിങ്ങള്‍ക്കെതിരെ കൊലവിളി നടത്തി നേതാക്കള്‍. പശുക്കടത്ത് ആരോപിച്ച് രണ്ട് മുസ്‌ലിം യുവാക്കളെ കാറിലിട്ട് കത്തിച്ച് കൊന്ന കേസിലെ പ്രതി മോനു മനേസറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടത്തിയ രണ്ടാമത്തെ ഹിന്ദു മഹാ പഞ്ചായത്തിലാണ് കൊലവിളിയും, കലാപാഹ്വാനവും നടന്നത്.

ബജ്‌റംഗ്ദള്‍, വി.എച്ച്.പി, ഹിന്ദുസേന എന്നിവരുടെ നേതൃത്വത്തിലാണ് യോഗം സംഘടിപ്പിച്ചത്.

മുസ്‌ലിം പുരുഷന്‍ ഒരു ഹിന്ദു സഹോദരിയെയോ, മകളെയോ നോക്കിയാല്‍ അയാളുടെ കണ്ണില്‍ ശൂലം തറയ്ക്കണമെന്നാണ് ചടങ്ങില്‍ ബജ്‌റംഗ്ദള്‍ നേതാവ് ആസ്താ മാ അണികളോട് ആഹ്വാനം ചെയ്തത്. യു.പിയെ മാതൃകയാക്കി പശു ക്കടത്തുകാരുടെ വീടുകള്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കാന്‍ ഹരിയാന മുഖ്യമന്ത്രി തയാറാകണമെന്ന് ഗോ രക്ഷാ ദളിന്റെ നേതാവ് ആചാര്യ ആസാദും ആവശ്യപ്പെട്ടു.

ഹരിയാന പൊലീസ് യു.പിയിലെ ഡി.ജി.പിമാരില്‍ നിന്ന് പരിശീലനം നേടണമെന്നും, യു.പി മോഡല്‍ ഹരിയാനയില്‍ നടപ്പിലാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. ഞങ്ങള്‍ ഹിന്ദുക്കളാണ്, ഹിന്ദുസ്ഥാന്‍ ഞങ്ങളുടേതാണ് തുടങ്ങിയ മുദ്രാവാക്യങ്ങളും ചടങ്ങിലുടനീളം മുഴക്കി.

രാജസ്ഥാനില്‍ നിന്നുള്ള ജുനൈദ്, നാസിര്‍ എന്നീ ചെറുപ്പക്കാരെ തട്ടി കൊണ്ടുപോയി, കാറിലിട്ട് കത്തിച്ച കേസിലെ പ്രധാന പ്രതിയായ മോനു മനേസറിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്ന ആദ്യ ഹിന്ദു മഹാ പഞ്ചായത്തിലും സമാനമായ കൊലവിളി പ്രസംഗങ്ങള്‍ നടന്നിരുന്നു.

ഹരിയാനയിലെ മനേസര്‍ ടൗണില്‍ നടന്ന ആദ്യ പഞ്ചായത്തില്‍ മോനുവിനെതിരെ നടപടിയെടുത്താല്‍ രാജസ്ഥാന്‍ പൊലീസിനെ ആക്രമിക്കുമെന്നും, ഹൈവേ ഉപരോധിക്കുമെന്നും സംഘം ഭീഷണി മുഴക്കിയിരുന്നു. തുടര്‍ന്ന് കേസിലെ പ്രതി പട്ടികയില്‍ നിന്ന് മോനുവിന്റെ പേര് രാജസ്ഥാന്‍ പൊലീസ് നീക്കം ചെയ്യുകയുണ്ടായി.

മോനു മനേസര്‍, ലോകേഷ് സിംഗ്ല, റിങ്കു സൈനി, അനില്‍, ശ്രീകാന്ത് പണ്ഡിറ്റ് എന്നിങ്ങനെ  അഞ്ചുപേര്‍ക്കെതിരെയാണ് ആദ്യം കേസെടുത്തിരുന്നത്. എന്നാല്‍ പുതുക്കിയ പ്രതി പട്ടികയില്‍ മോനുവിന്റെയും ലോകേഷിന്റെയും പേരില്ല. ഭരത്പുര്‍ ജില്ലാ പൊലീസാണ് പട്ടിക പുറത്തുവിട്ടത്.

ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. രാജസ്ഥാനിലെ ഗട്ട്മീകയില്‍ ജുനൈദിനും, നാസറിനും നീതി ലഭിക്കണമെന്ന ആവശ്യവുമായി നാട്ടുകാരും സമരത്തിലാണ്. ബജ്‌റംഗ്ദളിനെ നിരോധിച്ച് രാജ്യത്ത് സമാധാനം നടപ്പാക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Content Highlight: Hate speech against muslims in second hindu maha panchayath

We use cookies to give you the best possible experience. Learn more