| Thursday, 9th May 2024, 8:54 pm

മുസ്‌ലിങ്ങള്‍ക്കെതിരായ വിദ്വേഷ പ്രചാരണം; കര്‍ണാടകയിലെ ബി.ജെ.പി ഐ.ടി സെല്‍ തലവന്‍ അറസ്റ്റില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: 2024 ലോക്‌സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെതിരെയും മുസ്‌ലിങ്ങള്‍ക്കെതിരെയും വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസില്‍ കര്‍ണാടകയിലെ ബി.ജെ.പിയുടെ ഐ.ടി. സെല്‍ മേധാവി പ്രശാന്ത് മാകനൂര്‍ അറസ്റ്റില്‍. ബെഗളൂരു ഹൈഗ്രൗണ്ട് പൊലീസാണ് പ്രശാന്തിനെ കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ മുസ്‌ലിങ്ങള്‍ക്ക് കൂടുതല്‍ ആനുകൂല്യങ്ങള്‍ നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രചാരണങ്ങളോട് സാമ്യമുള്ള ഒരു ആനിമേഷന്‍ വീഡിയോ ബി.ജെ.പി സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു.

ഇതിനെതിരെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കുകയും എക്‌സ് ഉള്‍പ്പടെയുള്ള സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഇത് പിന്‍വലിക്കുകയും ചെയ്തിരുന്നു.

ഈ വീഡിയോയുമായി ബന്ധപ്പെട്ട പരാതിയിലാണ് ഇപ്പോള്‍ കര്‍ണാടകയിലെ ബി.ജെ.പിയുടെ ഐ.ടി. സെല്ലിന്റെ മേധാവിയെ തന്നെ കര്‍ണാടക പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇതേ കേസില്‍ ബി.ജെ.പി ദേശീയ അദ്ധ്യക്ഷന്‍ ജെ.പി നദ്ദയുള്‍പ്പടെയുള്ളവര്‍ക്കതെരെയും കര്‍ണാടക പൊലീസ് കേസെടുത്തിട്ടുണ്ട്.

നദ്ദയെ കൂടാതെ ബി.ജെ.പി കര്‍ണാടക സ്റ്റേറ്റ് പ്രസിഡന്റ് ബി.വൈ. വിജയേന്ദ്ര, ഐ.ടി. സെല്ലിന്റെ ദേശീയ തലത്തിലുള്ള മേധാവി അമിത് മാളവ്യ തുടങ്ങിയവര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്. ഇവര്‍ക്കെല്ലാം നോട്ടീസ് നല്‍കുകയും ഏഴ് ദിവസത്തിനകം മറുപടി നല്‍കാനും നിര്‍ദേശിച്ചിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ പ്രശാന്ത് മാകനൂരിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

അതേ സമയം കേസിനാസ്പദമായ ബി.ജെ.പിയുടെ വിദ്വേഷ പ്രചരണ വീഡിയോ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശ പ്രകാരം എക്‌സ് നീക്കം ചെയ്തിരുന്നു. കര്‍ണാടകയിലെ മൂന്നാം ഘട്ട വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പാണ് അനിമേഷന്‍ വീഡിയോ നീക്കം ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആവശ്യപ്പെട്ടത്. തുടര്‍ന്നായിരുന്നു എക്‌സ് ദൃശ്യങ്ങള്‍ നീക്കം ചെയ്തത്. മുസ്‌ലിങ്ങള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്ന അനിമേഷന്‍ വീഡിയോ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിനു കത്തയക്കുകയായിരുന്നു.

ബി.ജെ.പി എക്സില്‍ ഈ വീഡിയോ പോസ്റ്റ് ചെയ്ത് അഞ്ച് ദിവസങ്ങള്‍ക്കു ശേഷമാണ് നടപടിയുണ്ടായത്. ഈ വീഡിയോ നിലവിലുള്ള ഇന്ത്യന്‍ നിയമങ്ങളുടെ ലംഘനമാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ എക്സിനോട് പറഞ്ഞു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും മുസ്‌ലിം വിഭാഗത്തെയും ലക്ഷ്യമിട്ടായിരുന്നു അനിമേഷന്‍ വീഡിയോ പ്രചരിപ്പിച്ചത്.

ഇതര വിഭാഗങ്ങളുടെ സംവരണം കോണ്‍ഗ്രസ് മുസ്‌ലിം  വിഭാഗത്തിന് നല്‍കുമെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്വേഷ പ്രസംഗത്തിന്റെ ഉള്ളടക്കമാണ് അനിമേഷന്‍ ദൃശ്യങ്ങളായി എക്സില്‍ പ്രചരിച്ചത്. മാതൃക പെരുമാറ്റച്ചട്ടവും, 1951 ലെ ജനപ്രാധിനിത്യ നിയമവും ലംഘിച്ചതിന്റെ അടിസ്ഥാനത്തിലാണ് ദൃശ്യങ്ങള്‍ നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടത്.

content highlights: Hate propaganda against Muslims; BJP IT cell chief prasant makanur arrested in Karnataka

We use cookies to give you the best possible experience. Learn more