Advertisement
national news
രാമനവമി ആഘോഷങ്ങളിൽ മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും നിറച്ച് തീവ്ര ഹിന്ദുത്വ വാദികൾ
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Apr 08, 03:10 am
Tuesday, 8th April 2025, 8:40 am

ന്യൂദൽഹി: രാജ്യത്തുടനീളം നടന്ന രാമനവമി ആഘോഷങ്ങളിൽ മുസ്‌ലിം വിരുദ്ധതയും വിദ്വേഷവും നിറച്ച് തീവ്ര ഹിന്ദുത്വ വാദികൾ. മുസ്‌ലിം വിരുദ്ധ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് പല രാമനവമി റാലികളും നടന്നതെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഹൈദരാബാദ്, മുംബൈ, പശ്ചിമ ബംഗാൾ, ജാർഖണ്ഡ് തുടങ്ങിയവിടങ്ങളിലൊക്കെയും വിദ്വേഷ പരാമർശങ്ങളുമായുള്ള റാലികൾ നടന്നു. അക്രമങ്ങളോ വിദ്വേഷ പരാമർശങ്ങളോ നടത്തരുതെന്ന് ഹൈദരാബാദ് പൊലീസ് കർശന നിർദേശം നൽകിയിട്ടും ഹൈദരാബാദിൽ ബി.ജെ.പി നടത്തിയ രാമാനവമി റാലിയിൽ മുസ്‌ലിങ്ങൾക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ഉണ്ടായി.

ഹൈദരാബാദിൽ നടന്ന റാലിയിൽ ബി.ജെ.പിയുടെ ഗോഷമഹൽ എം.എൽ.എ ടി. രാജാ സിങ് വിദ്വേഷ പരാമർശം നടത്തി. ഞങ്ങൾ ഡാബർ എണ്ണ ഉപയോഗിച്ചു, ബാബറിന്റെ പേര് മായ്ച്ചുവെന്ന് എം.എൽ.എ മുദ്രാവാക്യം മുഴക്കി. ഒപ്പം തങ്ങൾ ഇപ്പോൾ അവർക്കെതിരെ ഒരു ചെറിയ നടപടിയെടുത്തു, ഇനിയും ഇത്തരം കാര്യങ്ങൾ ചെയ്യും പകരം അവർ എന്ത് ചെയ്യുമെന്നും എം.എൽ.എ ഭീഷണി മുഴക്കി.

അതേസമയം മുംബൈയിൽ തീവ്ര ഹിന്ദുത്വ വാദികൾ ഉച്ചഭാഷിണിയിലൂടെ മുസ്‌ലിങ്ങൾക്കെതിരായ മുദ്രാവാക്യങ്ങൾ വിളിച്ചുപറഞ്ഞു. മുസ്‌ലിങ്ങളെ രാജ്യദ്രോഹികൾ എന്ന് ആരോപിക്കുകയും ഔറംഗസേബിന്റെ ശവകുടീരം തകർക്കുമെന്നുമുള്ള മുദ്രാവാക്യങ്ങളായിരുന്നു ഉയർന്നത്. ‘ഔറംഗസേബിൻ്റെ ശവക്കുഴി തകർക്കപ്പെടും, ഭാരതത്തിലെ രാജ്യദ്രോഹികളുടെ അമ്മമാരെ ഞങ്ങൾ ഭോഗിക്കും’ തുടങ്ങിയ മുദ്രാവാക്യങ്ങളും ഗാനങ്ങളും റാലിയിൽ ഉണ്ടായിരുന്നു.

പശ്ചിമ ബംഗാളിലും സമാനമായ റാലികൾ നടന്നു. നോർത്ത് 24 പർഗാനാസ് ജില്ലയിലെ ഭട്പാറയിൽ തീവ്ര ഹിന്ദുത്വ സംഘടനയായ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച റാലിയിൽ, ജഗത്ദൽ ബാഡി പള്ളിക്ക് മുന്നിൽ ഹിന്ദുത്വ വാദികൾ ഇസ്രഈൽ പതാകകൾ വീശുകയും ആയുധങ്ങൾ വീശുകയും ചെയ്തു.

മതപരമായ ഘോഷയാത്രകളിൽ ആയുധങ്ങൾ കൊണ്ടുവരുന്നത് ബംഗാളിലെ മുതിർന്ന ബി.ജെ.പി നേതാവ് ദിലീപ് ഘോഷ് ന്യായീകരിച്ചു. ‘ആരെങ്കിലും ആയുധം കൈവശം വച്ചാൽ എന്താണ് തെറ്റ്? ജയ് ശ്രീറാം എന്ന് വിളിച്ചാൽ എന്താണ് തെറ്റ്,’ ഘോഷ് ചോദിച്ചു.

ജാർഖണ്ഡിൽ, രാമനവമി റാലിയിൽ തീവ്ര ഹിന്ദുത്വ വാദികൾ വാളുകൾ വീശുകയും ഇന്ത്യയിലെ മുസ്‌ലിങ്ങൾ ജയ് ശ്രീ റാം എന്ന് വിളിക്കുമെന്ന ഗാനം ആലപിക്കുകയും ചെയ്തു.

മുഗൾ കാലഘട്ടത്തിലെ ഷാഹി ജുമാ മസ്ജിദ് ഒരു ക്ഷേത്രമാണെന്ന സുപ്രീം കോടതി അഭിഭാഷകന്റെ വാദത്തെത്തുടർന്ന് സംഘർഷമുണ്ടായ ഉത്തർപ്രദേശിലെ സംഭാൽ ജില്ലയിലും സമാനമായ സംഭവം ഉണ്ടായി. കാവി വസ്ത്രധാരികളായ തീവ്ര ഹിന്ദുത്വവാദികൾ പള്ളിക്ക് സമീപം ജയ് ശ്രീറാം ചൊല്ലിക്കൊണ്ട് സെൽഫികൾ എടുത്തു.

 

 

Content Highlight: Hate fulled Ram Navami processions witnessed across India