| Wednesday, 29th April 2020, 4:17 pm

'ഒരു ജിഹാദി കൂടി ഇല്ലാതായി'; ഇര്‍ഫാന്‍ ഖാന്റെ മരണത്തില്‍ വിദ്വേഷ പ്രചരണവുമായി സംഘി അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: നടന്‍ ഇര്‍ഫാന്റെ ഖാന്റെ മരണത്തില്‍ വിദ്വേഷ പ്രചരണവുമായി സംഘി അനുകൂല സോഷ്യല്‍മീഡിയാ ഹാന്‍ഡിലുകള്‍. ഒരു ജിഹാദി കൂടി ഇല്ലാതായി എന്ന് പറഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ വിദ്വേഷപ്രചരണം.

ഫേസ്ബുക്കില്‍ സഞ്ജന ഹിന്ദു, ട്വിറ്ററില്‍ ചന്ദ്രശേഖര്‍ യാദവ്, റോക്കി ബന്ന എന്നീ പേരുകളുള്ള അക്കൗണ്ടിലാണ് വിദ്വേഷപരാമര്‍ശങ്ങള്‍ വന്നത്. വിമര്‍ശനം വന്നതോടെ പലരും പോസ്റ്റുകള്‍ പിന്‍വലിക്കുകയും എഡിറ്റ് ചെയ്യുകയും ചെയ്തു.

ടി.വി അവതാരകന്‍ അനുരാഗ് മുസ്‌കാന്‍ ഇര്‍ഫാന് അനുശോചനമറിയിച്ച് പങ്കുവെച്ച ട്വീറ്റിലായിരുന്നു ചന്ദ്രശേഖര്‍ യാദവിന്റെ വിദ്വേഷ പരാമര്‍ശം

ഒരു തീവ്രവാദിയുടെ എണ്ണം കൂടി കുറഞ്ഞു എന്നായിരുന്നു ഇയാളുടെ പരാമര്‍ശം. ട്വീറ്റിനെതിരെ വിമര്‍ശനം വന്നതോടെ ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് തന്നെ റിമൂവ് ചെയ്തു.

ഇന്ത്യയിലെ ഒരു ജിഹാദി കൂടി ഇല്ലാതായി എന്നായിരുന്നു സഞ്ജന ഹിന്ദു എന്ന ഫേസ്ബുക്ക് പേജിലെ പോസ്റ്റ്. പിന്നീട് ഈ പോസ്റ്റ് എഡിറ്റ് ചെയ്ത് മാറ്റി.

ഇന്ന് രാവിലെയാണ് 54 കാരനായ ഇര്‍ഫാന്‍ ഖാന്‍ അന്തരിച്ചത്. കാന്‍സര്‍ രോഗബാധിതനായി ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.

കഴിഞ്ഞ ദിവസമാണ് ഇര്‍ഫാന്‍ഖാനെ വന്‍കുടലിലെ അണുബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മുംബൈയിലെ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ ആണ് പ്രവേശിപ്പിച്ചത്.

ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു.

2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ ബാധിച്ചിരുന്നു. തുടര്‍ന്ന് ഇതിന്റെ ചികിത്സയുമായി ബന്ധപ്പെട്ട് ഇദ്ദേഹം വിദേശത്തായിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിലധികമായി ഇദ്ദേഹം സിനിമാരംഗത്തും സജീവമല്ല.

ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാന്റെ അമ്മ സയീദ ബീഗം അന്തരിച്ചത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണം ഇര്‍ഫാന് ശവസംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാംഹലോ പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക.

WATCH THIS VIDEO:

We use cookies to give you the best possible experience. Learn more