| Friday, 12th March 2021, 11:44 am

കേന്ദ്രത്തെ താഴെയിറക്കാന്‍ കര്‍ഷകര്‍; ട്വിറ്ററില്‍ ട്രെന്‍ഡിംഗായി 'ബി.ജെ.പിയ്ക്ക് വോട്ടില്ല' ക്യാപെയ്ന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകപ്രക്ഷോഭം ശക്തമാകുന്നതിനിടെ ട്വിറ്ററില്‍ ട്രെന്‍ഡിംഗായി ബി.ജെ.പിയ്ക്ക് വോട്ടില്ല ഹാഷ്ടാഗ് ക്യാപെയ്ന്‍. നോ വോട്ട് ടു ബി.ജെ.പി എന്ന ഹാഷ്ടാഗോടെയാണ് ട്വിറ്ററില്‍ ക്യാംപെയ്ന്‍ സജീവമാകുന്നത്.

നിരവധിപേര്‍ ഹാഷ്ടാഗിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. ബംഗാളില്‍ കര്‍ഷകരുടെ നേതൃത്വത്തില്‍ ബി.ജെ.പിക്ക് വോട്ടില്ല എന്ന മുദ്രവാക്യവുമായി കര്‍ഷകര്‍ പ്രകടനം നടത്തുകയും ചെയ്തിരുന്നു. ഇതിനോടനുബന്ധിച്ചാണ് ‘നോ വോട്ട് ടു ബി.ജെ.പി’ പ്രതിഷേധം ട്വിറ്ററിലും ഉയര്‍ന്നത്.

അതേസമയം അസമിലും കേന്ദ്രത്തിനെതിരെ പ്രതിഷേധമുയരുകയാണ്. അസമിലെ പ്രവര്‍ത്തനരഹിതമായ രണ്ട് പേപ്പര്‍ മില്ലുകളിലെ 1,800 ജീവനക്കാര്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്ന് പ്രഖ്യാപിച്ച് രംഗത്തെത്തിയിരുന്നു.

രണ്ട് സ്ഥാപനങ്ങള്‍ വീണ്ടും തുറക്കുന്നതിനായി കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനം പാലിക്കുന്നതില്‍ പാര്‍ട്ടി പരാജയപ്പെട്ടുവെന്നും അതിനാല്‍ തങ്ങള്‍ ബി.ജെ.പിക്ക് വോട്ട് ചെയ്യില്ലെന്നുമാണ് തൊഴിലാളികള്‍ പ്രഖ്യാപിച്ചത്. പ്രകോപിതരായ തൊഴിലാളികള്‍ പാര്‍ട്ടിക്കെതിരെ പ്രചരണം ആരംഭിച്ചിട്ടുണ്ട്.

2016 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തെക്കന്‍ അസമിലെ ഹൈലകണ്ടിയിലെ ഹിന്ദുസ്ഥാന്‍ പേപ്പര്‍ കോര്‍പറേഷന്‍ നടത്തുന്ന കാച്ചര്‍ പേപ്പര്‍ മില്ലും മധ്യ അസമിലെ ജാഗി റോഡിലെ നാഗോണ്‍ പേപ്പര്‍ മില്ലും വീണ്ടും തുറക്കുമെന്ന് ബി.ജെ.പി വാഗ്ദാനം ചെയ്തിരുന്നു.

2015 ലാണ് ആദ്യത്തെ പേപ്പര്‍ മില്ല് പൂട്ടിയത്. രണ്ട് വര്‍ഷത്തിന് ശേഷം രണ്ടാമത്തെ മില്ലും പൂട്ടി. രണ്ട് മില്ലുകളിലെയും 1,800 ഓളം തൊഴിലാളികളുടെ അംഗീകൃത യൂണിയനുകളുടെ ജോയിന്റ് ആക്ഷന്‍ കമ്മിറ്റി, ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ വഞ്ചനകള്‍ തുറന്നുകാട്ടാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിനായി വീടുകയറിയുള്ള പ്രചാരണത്തിന് തുടക്കമിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Hash Tag Campaign Aganist Union Government

We use cookies to give you the best possible experience. Learn more