| Thursday, 7th January 2021, 9:05 am

ഒടുവില്‍ കീഴടങ്ങി ഹരിയാന പൊലീസ്; ട്രാക്ടര്‍ റാലിക്ക് അനുമതി നല്‍കി; അതിര്‍ത്തികളില്‍ വന്‍ പൊലീസ് സന്നാഹം

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കര്‍ഷക സമരത്തിന്റെ ഭാഗമായി ജനുവരി ഏഴിന് നടക്കുന്ന ട്രാക്ടര്‍ റാലിക്ക് ഒടുവില്‍ അനുമതി നല്‍കി ഹരിയാന പൊലീസ്. കുണ്ഡലി-പല്‍വല്‍ എക്‌സ്പ്രസ് ഹൈവേയില്‍ റാലി നടത്തുമെന്നാണ് കര്‍ഷകരുടെ തീരുമാനം.

ജനുവരി ആറിന് നടത്താന്‍ തീരുമാനിച്ചിരുന്ന റാലിയാണ് ഏഴിലേക്ക് മാറ്റിയത്. റിപ്പബ്ലിക് ദിനത്തില്‍ നടത്തുന്ന റാലിയുടെ മുന്നോടിയായാണ് വ്യാഴാഴ്ച കര്‍ഷക റാലി സംഘടിപ്പിക്കുന്നത്.

‘കെ.എം.പി ഹൈവേയില്‍ വ്യാഴാഴ്ച ട്രാക്ടര്‍ മാര്‍ച്ച് നടത്താന്‍ കര്‍ഷകര്‍ക്ക് അനുമതി നല്‍കാന്‍ ഞങ്ങള്‍ തീരുമാനിച്ചു,’ ഹരിയാന ഡി.ജി.പി മനോജ് യാദവ പറഞ്ഞു.

ഹരിയാനയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. കുണ്ഡിലി അതിര്‍ത്തിയിലെയും എക്‌സ്പ്രസ് ഹൈവേയിലും തിക്രി അതിര്‍ത്തിയിലേയും ട്രാഫിക് മണിക്കൂറുകളോളം തടസ്സപ്പെടുമെന്നും പൊലീസ് പറഞ്ഞു.

പല്‍വാളില്‍ കേന്ദ്ര സായുധ സേനയെ വിന്യസിക്കും. അതിര്‍ത്തിയില്‍ ഹരിയാന പൊലീസ് ജലപീരങ്കികള്‍ സജ്ജീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

സ്വരാജ് ഇന്ത്യ തലവന്‍ യോഗേന്ദ്ര യാദവിന്റെ നേതൃത്വത്തിലാണ് ട്രാക്ടര്‍ മാര്‍ച്ച് നടക്കുന്നത്. രാവിലെ 11 മണിയോടെ ആയിരത്തിലകം ട്രാക്ടറുകള്‍ ദേശീയ പാതയില്‍ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. നാലിടങ്ങളില്‍ നിന്നെത്തുന്ന കര്‍ഷകര്‍ ദേശീയ പാതയില്‍ പ്രതിഷേധിച്ചതിന് ശേഷം തിരിച്ചുപോകും.

കര്‍ഷക സംഘടനകളുടെ പ്രക്ഷോഭം രാജ്യവ്യാപകമായി കൂടുതല്‍ ശക്തിപ്പെടുത്തുകയാണെന്നും യോഗേന്ദ്ര യാദവ് പറഞ്ഞു. ഇതിന്റെ ഭാഗമായി വ്യാഴാഴ്ച മുതല്‍ രണ്ടാഴ്ചത്തേക്ക് പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ‘ദേശ് ജാഗരണ്‍ അഭിയാന്‍’ ആരംഭിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

ജനുവരി 25, 26 തീയതികളില്‍ രാജ്യവ്യാപകമായി ട്രാക്ടര്‍ പരേഡ് നടത്തുമെന്ന് ക്രാന്തികാരി കിസാന്‍ യൂണിയന്‍ പ്രസിഡന്റ് ദര്‍ശന്‍ പാല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി 18 ‘മഹിളാ കിസാന്‍ ദിവസ്’ ആയും, സുഭാഷ് ചന്ദ്ര ബോസിന്റെ ജന്മദിനമായി ജനുവരി 23 ‘ആസാദ് ഹിന്ദ് കിസാന്‍’ ആയും ആചരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഹരിയാനയിലെ മിക്ക ടോള്‍ പ്ലാസകളും കര്‍ഷകര്‍ പിടിച്ചെടുത്തിരിക്കുകയാണ്. ടോള്‍ പ്ലാസകള്‍ക്ക് സമീപമാണ് സ്ത്രീകള്‍ ട്രാക്ടര്‍ പരിശീലനം നടത്തുന്നത്.

കര്‍ഷക പ്രക്ഷോഭകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഏഴുവട്ടം ചേര്‍ന്ന ചര്‍കളും പരാജയമായിരുന്നു.

രും തമ്മില്‍ വെള്ളിയാഴ്ചയാണ് അടുത്ത ഘട്ട ചര്‍ച്ചകള്‍ നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. കര്‍ഷകരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ ഇതുവരെ ഏഴുവട്ടം നടന്ന ചര്‍ച്ചകളിലും ഫലം കണ്ടെത്താനായില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Haryana Police gave permission to Tractor rally by Farmers

We use cookies to give you the best possible experience. Learn more