| Wednesday, 31st January 2024, 8:28 am

ഫലസ്തീൻ- മുസ്‌ലിം സ്വത്വങ്ങൾക്ക് നേരെയുള്ള ആക്രമണം; ഹാർവാർഡ് യൂണിവേഴ്സിറ്റിക്കെതിരെ പരാതി നൽകി വിദ്യാർത്ഥികൾ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂയോർക്ക്: ഹാർവാർഡ് യൂണിവേഴ്സിറ്റിക്കെതിരെ പരാതി നൽകി ഫലസ്തീൻ അനുകൂല വിദ്യാർത്ഥികൾ. ഫലസ്തീൻ, മുസ്‌ലിം എന്നീ സ്വത്വങ്ങൾ കാരണം ആക്രമണം നേരിടുന്ന വിദ്യാർത്ഥികൾക്ക് യൂണിവേഴ്സിറ്റി മതിയായ പിന്തുണ നൽകുന്നില്ല എന്ന് പരാതിയിൽ പറയുന്നു. മുസ്‌ലിം ലീഗൽ ഫണ്ട് ഓഫ് അമേരിക്കയും മുസ്‌ലിങ്ങൾ ഉൾപ്പെടുന്ന വിദ്യാർത്ഥികളുമാണ് പരാതി നൽകിയത്.

കാമ്പസിലെ പ്രതിഷേധത്തിനിടെ ഫലസ്തീൻ അനുകൂല നിലപാടുകളുടെ പേരിൽ ആക്രമണത്തിന് ഇരയായ മുസ്‌ലിങ്ങൾ ഉൾപ്പെടുന്ന ഒരു ഡസനോളം വിദ്യാർത്ഥികളാണ് പരാതി നൽകിയത്. ഇപ്പോൾ ഗസയിൽ ബന്ധുക്കൾക്കൊപ്പമുള്ള ഫലസ്തീൻ വിദ്യാർത്ഥികളും ഇതിൽ ഉൾപ്പെടുന്നു.

‘ഹാർവാർഡ് യൂണിവേഴ്സിറ്റിയിൽ വിവിധതരത്തിലുള്ള വംശീയമായ അതിക്രമങ്ങൾക്കാണ് വിദ്യാർത്ഥികൾ ഇരയാകുന്നത്. എന്നാൽ സഹായ ആവശ്യങ്ങളോട് വളരെ നിർജീവമായിട്ടാണ് യൂണിവേഴ്സിറ്റി പ്രതികരിക്കുന്നത്. യൂണിവേയ്സിറ്റിയുടെ ഭാഗത്ത് നിന്ന് അക്കാദമിക് പരമായിട്ടുള്ള ഭീഷണികളും വിദ്യാർഥികൾ നേരിടുന്നുണ്ട്,’എം.എൽ.എഫ്.എ പ്രസ്താവനയിൽ പറഞ്ഞു

‘ഹാർവാർഡിലെ ഒരു ഫലസീൻ വിദ്യാർത്ഥി എന്ന നിലയിൽ ഞെട്ടിപ്പിക്കുന്നതും ഭയപ്പെടുത്തുന്നതുമായ അനുഭവമാണ് എനിക്കുണ്ടായത്.
കാമ്പസിലും വീട്ടിലും ഒക്കെ ഞങ്ങളെ പിന്തുടരുകയും തുപ്പുകയും വേട്ടയാടുകയും ചെയ്യുന്നു. ഫലസ്തീനിലെ എൻ്റെ കുടുംബത്തിൻ്റെ സുരക്ഷിതത്വത്തെ കുറിച്ച് വേവലാതിപ്പെടുന്നതിന് പുറമെ, ക്ലാസിലേക്ക് നടക്കുമ്പോൾ ആക്രമിക്കപ്പെടുമോ എന്ന ഭയത്തിലാണ് ഞാൻ ജീവിക്കുന്നത്. ഒരു വിദ്യാർത്ഥിക്കും ഇങ്ങനെ ജീവിക്കേണ്ടി വരില്ല,’ഒരു വിദ്യാർത്ഥി പറഞ്ഞു.

പൗരാവകാശവുമായി ബന്ധപ്പെട്ട പരാതികൾ സ്ഥിരീകരിക്കില്ല എന്നായിരുന്നു യു.എസ് വിദ്യാഭ്യാസ വകുപ്പിൻ്റെ നിലപാട്. എന്നാൽ ഹാർവാർഡ് യൂണിവേയ്സിറ്റി ഈ വിഷയത്തിൽ മറുപടി പറയാൻ തയ്യാറായില്ല.

ഹാർവാർഡ് സർവകലാശാലയിലെ വിദ്യാർത്ഥികളും 30-ലധികം വരുന്ന സംഘടനകളും ഒക്ടോബറിൽ ഇസ്രഈലിലും ഫലസ്തീനിലും നടന്ന എല്ലാ ആക്രമങ്ങളുടെയും പൂർണ ഉത്തരവാദിത്തം ഇസ്രഈലിനാണെന്ന പ്രസ്താവനയിൽ ഒപ്പുവെച്ചിരുന്നു.

Content Highlight: Harvard students file civil rights complaint over harassment for Palestinian advocacy

We use cookies to give you the best possible experience. Learn more